ദിവാസ്വപ്‌നം കാണുന്നവര്‍ കൂടുതല്‍ മിടുക്കരും ക്രിയാത്മകതയുള്ളവരുമാണെന്ന് പഠനം

അമേരിക്കയിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് വ്യത്യസ്ത ഗവേഷണഫലവുമായി രംഗത്തെത്തിയിരിക്കുന്നത്.
ദിവാസ്വപ്‌നം കാണുന്നവര്‍ കൂടുതല്‍ മിടുക്കരും ക്രിയാത്മകതയുള്ളവരുമാണെന്ന് പഠനം

ഇവിടെയൊന്നുമില്ലേ..? എന്ത് ആലോചിച്ചിരിക്കാ? ദാ ഇവിടെ ശ്രദ്ധിക്കൂ... ഇങ്ങനെയുള്ള പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും നിരന്തരം അനുഭവിക്കുന്നയാളാണോ നിങ്ങള്‍.. എങ്കിലിതാ അല്‍പം ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയുണ്ട്. ദിവാസ്വപ്‌നം കാണുന്നവര്‍ കൂടുതല്‍ മിടുക്കരും ക്രിയേറ്റീവുമാണെന്ന് തെളിയിക്കുന്ന ഒരു പഠനം പുറത്തു വന്നിരിക്കുകയാണ്. അമേരിക്കയിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് വ്യത്യസ്ത ഗവേഷണഫലവുമായി രംഗത്തെത്തിയിരിക്കുന്നത്.

ദിവാസ്വപ്നം കാണുന്നത് അലസതയുടെയും മടിയുടെയും ലക്ഷണമാണെന്നാണ് വര്‍ഷങ്ങളായി കരുതിപ്പോന്നത്. എന്നാലിത് മാനസിക ആരോഗ്യത്തിന് നല്ലതാണെന്നാണ് മനശാസ്ത്രജ്ഞരുടെ ഇപ്പോഴത്തെ അഭിപ്രായം

ചെറിയ ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ മനസ് അലഞ്ഞുതിരിഞ്ഞ് നടക്കുകയാണെങ്കിലും ഇത്തരക്കാരുടെ തലച്ചോര്‍ വളരെ കാര്യപ്രാപ്തിയുള്ളതായിരിക്കുമെന്നാണ് പഠനം. ദിവാസ്വപ്‌നം കാണുന്നവര്‍ മികച്ച ചിന്താശേഷി, അല്ലെങ്കില്‍ കൂടുതല്‍ ചിന്തിക്കുന്നവരായിരിക്കും. ഇവര്‍ ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ തലച്ചോറിനെ ചിന്തിക്കാന്‍ അനുവദിക്കുകയാണ്. അതേസമയം ഇവര്‍ക്ക് കഠിനമായ ജോലികള്‍ നല്‍കുകയാണെങ്കില്‍ കൂടുതല്‍ ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യുമെന്നാണ് പറയുന്നത്. 

'എവിടെയും ശ്രദ്ധകൊടുക്കാതെ ചിന്തിച്ചിരിക്കുന്നവര്‍ക്ക് ആളുകള്‍ക്കിടയില്‍ അത്ര സ്വീകാര്യത ലഭിക്കാറില്ല, മറ്റുള്ളവര്‍ക്കിത് മോശം പ്രവണതയാണ്. അപ്പോള്‍ ദിവാസ്വപ്‌നം കാണുന്നവരും കഷ്ടപ്പെട്ട് ഏകാഗ്രതയോടെ ഇരിക്കാന്‍ ശ്രദ്ധിക്കും. ഇതില്‍ ചിലയാളുകള്‍ക്ക് കൂടുതല്‍ പ്രായോഗികമായ തലച്ചോറായിരിക്കും ഉണ്ടാവുക. എന്നാല്‍ ഇത് എല്ലായ്‌പ്പോഴും സത്യമല്ലാതാകില്ല എന്ന ആശയവുമായി പൊരുത്തപ്പെടുന്നതാണ് ഞങ്ങളുടെ പഠനം'- ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ അസോസിയേറ്റ് പ്രഫസര്‍ എറിക് ഷൂമാക്കര്‍ പറഞ്ഞു. എല്ലായ്‌പ്പോഴും ഇവരുടെ പഠനം ശരിയാകണമെന്നില്ല എന്നും ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മിക്കപ്പോഴും പകല്‍സ്വപ്‌നം കാണുന്ന വ്യക്തികളുടെ ബൗദ്ധികവും ക്രിയാത്മകവുമായ നിലവാരം കൂടുതല്‍ ഉയര്‍ന്നതാണ്. ഇവരുടെ തലച്ചോറ് വളരെ മികച്ചതാണെന്ന് എംആര്‍ഐ സ്‌കാനിങ്ങില്‍ തെളിഞ്ഞെന്നാണ് ഗവേഷകര്‍ പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com