'ഇവള്‍ പിറന്നത് ചരിത്രത്തിലേക്ക്' ; മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആദ്യമായി കുഞ്ഞ് പിറന്നു

ലോകത്ത് ആദ്യമായി മരിച്ചസ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചു
'ഇവള്‍ പിറന്നത് ചരിത്രത്തിലേക്ക്' ; മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആദ്യമായി കുഞ്ഞ് പിറന്നു

റിയോഡി ജനീറോ :  ആരോഗ്യ രംഗത്ത് ചരിത്രപരമായ മുന്നേറ്റം കുറിച്ച് ചരിത്രശിശു പിറന്നു. മരിച്ച സ്ത്രീയില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്നാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ലോകത്തിലാദ്യമായാണ് ഇത്തരം പരീക്ഷണം വിജയം കാണുന്നത്. ബ്രസിലിലെ മുപ്പത്തിരണ്ടുകാരിയായ യുവതിയാണ് രണ്ടര കിലോ ഗ്രാം ഭാരം വരുന്ന പൂര്‍ണ ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. യുവതിയുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. 2016 സെപ്റ്റംബറിലായിരുന്നു യൂണിവേഴ്‌സിറ്റി ഓഫ് സാവേ പോളോയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയില്‍ മരിച്ച സ്ത്രീയില്‍ നിന്നുള്ള ഗര്‍ഭപാത്രം ജീവിച്ചിരിക്കുന്ന സ്ത്രീയിലേയ്ക്ക് മാറ്റിവച്ചത്. ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്ത എംആര്‍കെഎച്ച് (മെയോര്‍ റൊക്കിസ്റ്റന്‍സി കെസ്റ്റര്‍ ഹൗസര്‍ സിന്‍ഡ്രോം) എന്ന പ്രത്യേക ശാരീരികാവസ്ഥയോടെ ജനിച്ചയാളാണ് സ്വീകര്‍ത്താവ്. സ്‌ട്രോക്ക് വന്നു മരിച്ച 45 വയസ് പ്രായമുള്ള സ്ത്രീയുടെ ഗര്‍ഭപാത്രം 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവതിയില്‍ മാറ്റിവച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം രണ്ടുദിവസം യുവതിയുടെ ശരീരം ഗര്‍ഭപാത്രം നിരസിക്കാതിരിക്കാന്‍ മരുന്നുകള്‍ നല്‍കി.

ഗര്‍ഭപാത്രം മാറ്റിവച്ച് 37-ാം ദിവസം യുവതിക്ക് ആദ്യത്തെ ആര്‍ത്തവം ഉണ്ടായി. തുടര്‍ന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷം യുവതി ഗര്‍ഭിണിയാകുന്നത് വരെ സ്ഥിരമായി ആര്‍ത്തവം ഉണ്ടാകുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധയമാകുന്നതിന് മുമ്പു തന്നെ യുവതിയുടെ അണ്ഡങ്ങള്‍ ശീതികരിച്ച് സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഐവിഎഫ് വഴി ആദ്യത്തെ ശ്രമത്തില്‍ തന്നെ ഇവര്‍ ഗര്‍ഭിണിയായി. ഗര്‍ഭത്തിന്റെ എട്ടാം മാസം (35 ആഴ്ചയും മൂന്നു ദിവസവും) സിസേറിയന്‍ വഴി ഇവര്‍ പൂര്‍ണ്ണആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന് 17.7 ഇഞ്ച് നീളവും രണ്ടര കിലോ ഭാരവും ഉണ്ട്. 

ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് വൈദ്യശാസ്ത്ത്രിലെ നാഴികക്കല്ലായിരുന്നു. 18 വര്‍ഷങ്ങള്‍ക്കു മുമ്പ് സൗദി അറേബ്യയിലായിരുന്നു ആദ്യത്തെ ശസ്ത്രക്രിയ. എന്നാല്‍ 2012 വരെ ഇത്തരത്തിലുള്ള ശസ്ത്രക്രിയകളില്‍ നിന്ന് കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നില്ല. ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ട് ഏറെയാണ്. ഗര്‍ഭപാത്രം നല്‍കാന്‍ തയ്യാറായി എത്തുന്നവര്‍ കുറവാണെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. 

ജീവിച്ചിരിക്കുന്ന ആളില്‍നിന്നുള്ള ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ലോകത്താകെ 39 എണ്ണം നടന്നിട്ടുണ്ട്. ഇന്ത്യയില്‍ ഒരു സ്ത്രീ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലുടെ ഗര്‍ഭം ധരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മരണശേഷം ദാതാവില്‍നിന്ന് ഗര്‍ഭപാത്രം സ്വീകരിച്ചുകൊണ്ടുള്ള 11 ശസ്ത്രക്രിയകള്‍ നടന്നിരുന്നു എങ്കിലും ഇതില്‍ വിജയകരമായി കുഞ്ഞു ജനിച്ച ആദ്യത്തെ സംഭവമാണ് ബ്രസിലില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2011ല്‍ തുര്‍ക്കിയില്‍ ഒരു സ്ത്രീ ഗര്‍ഭം ധരിച്ചിരുന്നെങ്കിലും അലസുകയായിരുന്നു. മറ്റ് അവയവങ്ങളെ പോലെ തന്നെ മരണശേഷം ഗര്‍ഭപാത്രവും ദാനം ചെയ്യാമെന്ന സ്ഥിതി വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com