വീഡിയോ ഗെയിം അഡിക്ഷന്‍ മൂലം ജീവിതം താളം തെറ്റുന്ന പലരുടെയും കഥകള്‍ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. കുളിയും ഭക്ഷണവും ഉറക്കവും മറന്നാണ് ലോകം, ഗെയിമിംഗിന് പിന്നാലെ സഞ്ചരിക്കുന്നത്. വീഡിയോ ഗെയിം അഡിക്ഷനാണ് ഇതില്‍ ഏറ്റവും അപകടകാരി. ഭ്രാന്തമായ രീതിയില്‍ വീഡിയോ ഗെയിമുകള്‍ കളിക്കുന്നത് മാനസിക രോഗമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ കണ്ടെത്തല്‍.
എന്നാല്‍ ഈ പഠനഫലം പുറത്തുവന്നതോടെ വീഡിയോ ഗെയിം കളിക്കാന്‍ ഇഷ്ടമുള്ള, എന്നാല്‍ അഡിക്ഷന്‍ ഇല്ലാത്ത ഒരുപാട് യുവാക്കള്‍ കൂടിയും പ്രതിരോധത്തിലാകാന്‍ സാധ്യതയുണ്ട്. അതേസമയം ആരോഗ്യപ്രവര്‍ത്തകരും മാതാപിതാക്കളുമെല്ലാം ലോകാരോഗ്യ സംഘടനയുടെ ഈ പഠനഫലം പുറത്തു വന്നതോടെ കൂടുതല്‍ ജാഗരൂകരായിരിക്കും.
അതേസമയം ഗെയിം അഡിക്ഷന്‍ മൂലം മാനസികരോഗം വരാനുള്ള സാധ്യത വളരെ കുറവാണെന്നും മൂന്ന് ശതമാനം വീഡിയോ ഗെയിം പ്ലേയേഴ്‌സിനെ രോഗം വരികയുള്ളൂ എന്നെല്ലാമുള്ള വാധങ്ങള്‍ വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഗെയിമിങ് ഒരു പുതിയ രോഗാവസ്ഥയായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇതിനുവേണ്ട ചികിത്സയും ലഭ്യമാക്കേണ്ടതുണ്ട് എന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ഡോക്ടര്‍ ശേഖര്‍ സെക്‌സാന വ്യക്തമാക്കി.
ഈ പഠനഫലം മാതാപിതാക്കള്‍ക്ക് അനാവശ്യമായ ഉത്കണ്ഠയാണ് നല്‍കുന്നതെന്ന് ബ്രിട്ടീഷ് സൈക്കോളജിക്കല്‍ സൊസൈറ്റിയുടെ വക്താവ് ഡോക്ടര്‍ ജോണ്‍ ഹാര്‍വി പറഞ്ഞു. 'വീഡിയോ ഗെയിം കളിക്കുന്ന എല്ലാ കുട്ടികള്‍ക്കും മാനസികരോഗമുണ്ടെന്ന് കരുതരുത്. അങ്ങനെയാണെങ്കില്‍ കുട്ടികളുടെ മാനസികാരോഗ്യകേന്ദ്രങ്ങളെല്ലാം രോഗികളാല്‍ നിറയും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പക്ഷേ ഗെയിമിംഗ് ഒരു ലഹരി അല്ലാത്തവര്‍ക്ക് ഈ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം. പക്ഷെ, ലോകാരോഗ്യ സംഘടനയും ഈ രോഗത്തെ അംഗീകരിച്ച സ്ഥിതിക്ക് ബോധവത്കരണവും ചികിത്സയും അത്യാവശ്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ