ചാട്ട് പക്കോഡയും മസാല മാങ്ങയും ഒന്നും വേണ്ട; മഴക്കാലത്ത് ആഹാരം കരുതലോടെ 

സ്വപ്‌നം കാണുന്നത്ര മനോഹരമല്ല മഴക്കാലം, നേരമ്പോക്കുകള്‍ക്കൊപ്പം തന്നെ പല രോഗങ്ങളും വന്നുപെടാന്‍ എളുപ്പമാണ്
ചാട്ട് പക്കോഡയും മസാല മാങ്ങയും ഒന്നും വേണ്ട; മഴക്കാലത്ത് ആഹാരം കരുതലോടെ 

വേനല്‍കാലം അവസാനിച്ച് മഴ തുടങ്ങിയതോടെ കിടിലന്‍ മൂഡിലാണ് എല്ലാവരും. ബാല്‍ക്കണിയിലിരുന്ന് ഇരമ്പിപെയ്യുന്ന മഴയും ആസ്വദിച്ച് ചൂട് കട്ടന്‍കാപ്പി കുടിക്കുന്ന സ്വപ്‌നമാണ് ഇപ്പോള്‍ പലര്‍ക്കും. ചിലര്‍ക്കാണെങ്കില്‍ മഴ ആകെ നനഞ്ഞ് കറങ്ങിനടക്കാനും ചൂടന്‍ പലഹാരങ്ങള്‍ അകത്താക്കാനുമാണ് ആഗ്രഹം. പക്ഷെ സ്വപ്‌നം കാണുന്നത്ര മനോഹരമല്ല മഴക്കാലം. ഈ നേരമ്പോക്കുകള്‍ക്കൊപ്പം തന്നെ പല രോഗങ്ങളും വന്നുപെടാന്‍ എളുപ്പമാണ്. 

മഴക്കാലത്തെ ആഹാരക്രമത്തില്‍ അല്‍പം ശ്രദ്ധയായാല്‍ ഇവയില്‍ പലതും ഒഴിവാക്കാവുന്നതാണ്. ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും ശ്രദ്ധയോടെ കഴുകണമെന്നതാണ് ഏറ്റവും പ്രധാനം. പ്രത്യേകിച്ച് ഇലക്കറികള്‍ ഉണ്ടാക്കുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം. ഫ്രിഡ്ജില്‍ നിന്ന് നേരിട്ടെടുത്ത ഭക്ഷണം കഴിക്കരുത്. അതുപോലെതന്നെ വേവിക്കാതെയുള്ള ആഹാരശീലവും മഴക്കാലത്ത് അത്ര നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. 

മഴക്കാലത്ത് ദഹനപ്രക്രിയ കൂടുതല്‍ കഠിനമാകുന്നതിനാല്‍ ഭക്ഷണത്തിന്റെ അളവ് മിതമാക്കാനും ശ്രദ്ധിക്കണം. ചൂടുള്ള പാനീയങ്ങള്‍ ശീലമാക്കുന്നത് നല്ലതാണ്. മിന്റ്, ഇഞ്ചി മുതലായവ ഉപയോഗിച്ചുള്ള ചായ ഏറെ ആരോഗ്യകരമാണ്. മാംസാഹാരം ഇഷ്ടമുള്ളവര്‍ ഇവ വലിയ അളവില്‍ കഴിക്കാതെ സൂപ് പോലുള്ള ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. 

പുറത്തുനിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുന്നതാണ് മഴക്കാല രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ ഉത്തമം. ചാട്ട് പക്കോടയും, വഴിയോരങ്ങളില്‍ മുറിച്ചുവച്ചിരിക്കുന്ന പഴങ്ങളും, ജ്യൂസുമൊക്കെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നവയാണ്. ശരിയായി പാകം ചെയ്യാത്ത ഭക്ഷണങ്ങള്‍ തീര്‍ത്തും ഒഴിവാക്കുന്നതാണ് നല്ലത്. വയറ് നിറച്ച് ഭക്ഷണം കഴിച്ചേക്കാം എന്ന ചിന്തയും ഇപ്പോള്‍ നന്നല്ല. ദഹനതകരാറുകള്‍ക്ക് അമിത ഭക്ഷണവും ഫ്രൈഡ് വിഭവങ്ങളും കാരണമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com