വുഹാനിൽ കോവിഡ് ഭേദമായ 90 ശതമാനം ആളുകളിൽ ശ്വാസകോശ തകരാർ കണ്ടെത്തിയതായി ഗവേഷകസംഘം. വുഹാൻ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള 'സോംഗ്നാൻ' ആശുപത്രിയിൽ നിന്നുള്ള വിദഗ്ധർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശം പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് ഈ ഘട്ടത്തിൽ രോഗമുക്തി നേടിയവരുടെ ശ്വാസകോശം എത്തിയിട്ടില്ലെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
ഏപ്രിലിൽ രോഗം ഭേദമായ നൂറുപേരിൽ നടത്തിയ പഠനത്തിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ 90 പേർക്കും ആരോഗ്യപ്രശ്നമുണ്ടെന്ന് കണ്ടെത്തി. ശ്വാസകോശത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികളാണ് കൂടൂതലും. സാധാരണ ഒരാൾക്ക് ആറ് മിനിറ്റിൽ 500 മീറ്റർ ദൂരം നടന്നെത്താൻ സാധിക്കുമ്പോൾ കോവിഡ് മുക്തരായവർക്ക് 400 മീറ്റർ പോലും ഈ സമയത്തിനുള്ളിൽ നടന്നെത്താൻ കഴിയുന്നില്ലെന്ന് കണ്ടെത്തി. രോഗമുക്തി നേടിയ ചിലർക്ക് മൂന്ന് മാസം പിന്നിട്ടിട്ടും ഓക്‌സിജൻ സഹായം വേണ്ടിവന്നുവെന്നും ഗവേഷർ ചൂണ്ടിക്കാട്ടുന്നു.
രോഗം ഭേദമായവരിൽ പത്ത് ശതമാനം പേരിലും രോഗത്തിനെതിരെ ശരീരം ഉത്പാദിച്ചെടുത്ത 'ആന്റിബോഡി' അപ്രത്യക്ഷമായെന്നും പഠനത്തിൽ കണ്ടെത്തി. 100 രോഗികളിൽ പത്ത് ശതമാനം പേരിലും ആന്റിബോഡി അപ്രത്യക്ഷമായെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ശരാശരി 59വയസ്സ് പ്രായമുള്ള ആളുകളിലാണ് പഠനം നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ