രോ​ഗ ലക്ഷണമില്ലാത്തവർ കോവിഡിനെ പിടിച്ചുകെട്ടുമോ? പഠനങ്ങൾ പറയുന്നു

രോ​ഗ ലക്ഷണമില്ലാത്തവർ കോവിഡിനെ പിടിച്ചുകെട്ടുമോ? പഠനങ്ങൾ പറയുന്നു
രോ​ഗ ലക്ഷണമില്ലാത്തവർ കോവിഡിനെ പിടിച്ചുകെട്ടുമോ? പഠനങ്ങൾ പറയുന്നു

ബോസ്റ്റൺ: കോവിഡ് മഹാമാരി ലോകത്തെ മിക്ക രാജ്യങ്ങളിലും ശമനമില്ലാതെ തുടരുകയാണ്. അതിനിടെ ശ്രദ്ധേയമയൊരു റിപ്പോർട്ട് പുറത്തു വരികയാണിപ്പോൾ. വൈറസ് ബാധയുണ്ടായിട്ടും യാതൊരു രോഗ ലക്ഷണവും പ്രകടിപ്പിക്കാത്തവർ രോഗ ബാധയെ പിടിച്ചുകെട്ടുന്നതിൽ നിർണായകമാകുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ വരുന്നത്. രോഗ ലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് ബാധിതരുടെ എണ്ണത്തിലെ അസാധാരണത്വത്തെപ്പറ്റിയുള്ള  പഠനത്തിലാണ് പുതിയ വിവരങ്ങൾ. കാലിഫോർണിയ യൂണിവേഴ്‌സിറ്റി പ്രൊഫസർ മോണിക്ക ഗാന്ധിയാണ് ഈ വിഷയത്തിൽ പഠനം നടത്തുന്നത്. 

കടുത്ത രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ആളുകളുമായി അടുത്ത് ഇടപഴകുന്നവരിൽ പലർക്കും വൈറസ് ബാധിച്ചിട്ടും രോഗ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുന്നതാണ് പഠന വിധേയമാക്കുന്നത്. ജനിതകപരമായ എന്തെങ്കിലും സവിശേഷതയാണോ, അതോ ഇവർക്ക് കോവിഡിനെതിരെ സ്വാഭാവികമായും മുന്നേതന്നെ ഭാഗിക പ്രതിരോധ ശേഷിയുണ്ടായിരുന്നോ, അതോ ഇത്തരക്കാരിൽ രോഗബാധയ്ക്ക് ഇടയാക്കുന്ന തരത്തിൽ വൈറസ് ഡോസിൽ വ്യത്യാസമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.

ബോസ്റ്റണിലെ പാർപ്പിടമില്ലാതെ അലഞ്ഞവർക്കായുള്ള സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 147 പേരിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ അവരിൽ 88 ശതമാനം ആളുകളും രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരാണ്. ആർക്കിലെ ടൈസൺ ഫുഡ്‌സ് പൗൾട്രി പ്ലാന്റിലെ 481 പേരിൽ വൈറസ് ബാധയുണ്ടായി. എന്നാൽ ഇവരിൽ 95 ശതമാനം ആളുകൾ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർ ആയിരുന്നു. കൂടാതെ ഒഹിയോ, വിർജീനിയ, നോർത്ത് കരോലിന തുടങ്ങി നിരവധി ഇടങ്ങളിലെ ജയിലുകളിൽ രോഗം സ്ഥിരീകരിച്ചവരിൽ 96 ശതമാനം ആളുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തവരായിരുന്നു. 

ഇത്തരം സംഭവങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നതാണ് ഗവേഷകരെ കൂടുതൽ പരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നത്. വാക്‌സിൻ ഗവേഷണത്തിന് ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ കൂടുതൽ പ്രയോജനപ്പെടുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു. വൈറസിന്റെ അതിവ്യാപനത്തെ ചെറുക്കാൻ ജനങ്ങളിൽ സ്വാഭാവിക പ്രതിരോധം ആർജിച്ചെടുക്കാനായി വൈറസിന്റെ തീവ്രത കുറഞ്ഞതിനെ വികസിപ്പിച്ചെടുക്കാനും ഈ രഹസ്യത്തിന്റെ ചുരുളഴിക്കുന്നതിലൂടെ സാധിച്ചേക്കുമെന്നും ഇവർ കരുതുന്നു.

രോഗ ലക്ഷണമില്ലാത്ത ആളുകളുടെ എണ്ണം ഉയർന്നു നിൽക്കുന്നതിനെ നല്ല ലക്ഷണമായാണ് മോണിക്ക ഗാന്ധി കാണുന്നത്. നിരവധി സൂചനകൾ വൈറസ് അവശേഷിപ്പിക്കുന്നു. ലോകത്ത് പലയിടത്തും വൈറസ് വ്യാപനത്തിൽ വ്യത്യാസമുണ്ട്. കുട്ടികളിൽ വളരെ കുറച്ച് മാത്രമേ വൈറസ് ആഘാതമുണ്ടാക്കുന്നുള്ളു.

നിലവിൽ ലോകത്ത് വൈറസ് ബാധിച്ചവരിൽ 40 ശതമാനം ആളുകൾക്കും രോഗ ലക്ഷണങ്ങളേ ഉണ്ടായിരുന്നില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ. നമ്മുടെ ഇടയിലുള്ള ആളുകളിൽ പലർക്കും വൈറസിനെതിരെ സ്വാഭാവികമായി തന്നെ ഭാഗിക പ്രതിരോധ ശേഷിയുണ്ടായിരിക്കാമെന്ന തിയറിയും മോണിക്ക ഗാന്ധി മുന്നോട്ടുവെക്കുന്നു.

ഇതിന് കാരണം പ്രതിരോധ വ്യവസ്ഥയുടെ ഭാഗമായ ടി- കോശങ്ങളാകാമെന്നാണ് ഇവർ പറയുന്നത്. കുട്ടിക്കാലത്ത് നമുക്ക് ലഭിക്കുന്ന വിവിധ വാക്‌സിനേഷനുകളിലൂടെ ശരീരം ചില പ്രത്യേക കടന്നുകയറ്റക്കാരെ തിരിച്ചറിയാൻ പരിശീലനം നേടുന്നുണ്ടെന്നും ഇവർ പറയുന്നു. അതുമല്ലെങ്കിൽ കൊറോണ വൈറസിന്റെ കുടുംബത്തിൽ പെട്ട മറ്റ് വൈറസ് രോഗങ്ങൾ ബാധിച്ചവർക്കും കോവിഡിനെതിരെ ഭാഗിക പ്രതിരോധശേഷി ആർജിച്ചിരിക്കാമെന്നും മറ്റ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഏതായാലും വിഷയത്തിൽ വിശദമായ പഠനങ്ങൾക്കാണ് ഗവേഷകർ തയ്യാറെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com