ജനീവ: ലോകം മുഴുവന്‍ ഭീതി പരത്തി കോവിഡ് 19 വ്യാപനം ഇപ്പോഴും ശമനമില്ലാതെ തന്നെ തുടരുകയാണ്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ചില പ്രദേശങ്ങളില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ഒരു സ്ഥലത്തും പൂര്‍ണമായി മാറി എന്ന് പറയാന്‍ കഴിയാത്ത സാഹര്യമാണ് നിലവില്‍.
അതിനിടെ ലോകത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ഒ). കോവിഡ് 19 വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദര്‍ശനം. 2021 ജനുവരി ആദ്യ ആഴ്ചയില്‍ വിദഗ്ധരുടെ ഒരു സംഘം ചൈനയിലെത്തി ലോകത്ത് ആദ്യമായി കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച വുഹാനില്‍ പരിശോധന നടത്തും.
വുഹാനില്‍ എവിടെ വച്ചാണ് ഇത് മനുഷ്യ ശരീരത്തിലേക്ക് പടരാന്‍ തുടങ്ങിയത് എന്നതടക്കമുള്ള വിവിധ വിഷയങ്ങള്‍ സംബന്ധിച്ചാണ് സംഘം പഠിക്കാനൊരുങ്ങുന്നതെന്ന് ഡോ. മിഷേല്‍ റ്യാന്‍ പറഞ്ഞു. ഡബ്ല്യുഎച്ഓയിലെ സഹ പ്രവർത്തരായ ചൈനീസ് വിദഗ്ധരും സംഘത്തിലുണ്ടാകുമെന്ന് റ്യാൻ വ്യക്തമാക്കി.
ക്വാറന്റൈന്‍ അടക്കമുള്ള പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിച്ചായിരിക്കും സന്ദര്‍ശനം. ലോകം വാക്‌സിനായുള്ള കാത്തിരിപ്പ് തുടരുകയാണ് പല പരീക്ഷണങ്ങളും അവസാന ഘട്ടത്തിലുമാണ്. എങ്കിലും അടുത്ത ഒരു മൂന്ന്- ആറ് മാസം വരെ വളരെ കാഠിന്യമേറിയ സമയം തന്നെയാണെന്ന് റ്യാന്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ