വേനലില്‍ കുളിരേകാന്‍ കശുമാങ്ങ സോഡാ

വേനലില്‍ കുളിരേകാന്‍ കശുമാങ്ങ സോഡാ
വേനലില്‍ കുളിരേകാന്‍ കശുമാങ്ങ സോഡാ

വേനലില്‍ കുളിരേകാന്‍ ഇനി രുചിയാര്‍ന്ന കശുമാങ്ങ സോഡയും. മറ്റേത് പഴങ്ങളെ പോലെയും പോഷക സമ്പന്നമാണ് കശുമാങ്ങയും. പക്ഷെ കറയുള്ളത് കൊണ്ട് അധികം ആരും ഇത് കഴിക്കാറില്ല. എന്നാല്‍ തൃശൂര്‍ മടക്കത്തറയിലുള്ള കാശുമാവ് ഗവേഷണ കേന്ദ്രത്തില്‍ കശുമാങ്ങയുടെ കറ കളഞ്ഞ് അതില്‍ നിന്നും വളരെ രുചിയേറിയ ഒട്ടേറെ വിഭവങ്ങള്‍ തയ്യാറാക്കുന്നുണ്ട്. അതില്‍ താരമാണ് ഈ പാനീയം. 

കശുമാങ്ങ ശേഖരിച്ച് കഴുകി വൃത്തിയാക്കി കൈകൊണ്ടോ മെഷീനില്‍ പിഴിഞ്ഞ് പഴച്ചാര്‍ ശേഖരിക്കുന്നു. ഇങ്ങനെ ശേഖരിച്ച പഴച്ചാറില്‍ കഞ്ഞിവെള്ളം ഒഴിച്ചോ, ചവ്വരി കുറുക്കി ചേര്‍ത്തോ മാങ്ങയുടെ ചവര്‍പ്പ് മാറ്റും. ഇതിനായി 1 കിലോ പഴച്ചാറിലേക്ക് 5 ഗ്രാം പൊടിച്ച ചവ്വരി കുറച്ച് വെള്ളത്തില്‍ കുറുക്കി തണുപ്പിച്ച് ഒഴിച്ച് നന്നായി ഇളക്കും ചവര്‍പ്പിന് കാരണമായ ടാനിന്‍ താഴെ അടിഞ്ഞു കൂടും. തെളിഞ്ഞ നിറമില്ലാത്ത നീര് മുകളില്‍ നിന്നും ഊറ്റിയെടുക്കും. ഇതില്‍ ആവശ്യമായ പ്രിസര്‍വേറ്റീവ്‌സ് ചേര്‍ത്ത് ഏറെകാലം സൂക്ഷിച്ചുവെയ്ക്കാം. 

ഈ തെളിഞ്ഞ നീരില്‍ ഇരട്ടി അളവില്‍ പഞ്ചസാര ചേര്‍ത്ത് സിറപ്പാക്കി മാറ്റും. ഈ സിറപ്പ് ഒരു വര്‍ഷം വരെ കേടു കൂടാതെ ഇരിക്കും. ഈ സിറപ്പില്‍ കാര്‍ബണേറ്റഡ് വെള്ളം ചേര്‍ത്താല്‍ രുചിയുള്ള കശുമാങ്ങ സോഡയാകും. ഇതിനുള്ള സാങ്കേതിക വിദ്യ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

കശുമാങ്ങയുടെ വിളവെടുപ്പ് കാലം നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണെങ്കിലും വര്‍ഷം മുഴുവന്‍ സംഭരിച്ചു വെക്കാനുള്ള സാങ്കേതിക വിദ്യ ഇന്നുണ്ട്. അതിനാല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനും വിപണനം ചെയ്യാനും ആകുമെന്ന മേന്മയുമുണ്ട്. കശുമാങ്ങയുടെ നീരിലും പള്‍പ്പിലും മറ്റു പഴ ചാറുകളോ, പള്‍പ്പുകളോ ചേര്‍ത്ത് ഒട്ടേറെ രുചിഭേദങ്ങള്‍ തയ്യാറാക്കാം. 

ഈ ഗവേഷണ കേന്ദ്രത്തില്‍ കശുമാങ്ങ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പരിശീലനം വ്യക്തികള്‍ക്കും സംരംഭകര്‍ക്കും നല്‍കി വരുന്നതായി മടക്കത്തറ ഗവേഷണ കേന്ദ്രം മേധാവി ഡോ ജലജ എസ് മേനോന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com