ന്യൂഡൽഹി: കോവിഡിനെതിരേ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിൻ 'കോവാക്‌സി'ന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണത്തിൽ ഇതുവരെ പാർശ്വ ഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ. മനുഷ്യരിലുള്ള പരീക്ഷണം ഡൽഹി എയിംസിൽ വെള്ളിയാഴ്ച തുടങ്ങിയിരുന്നു. ഐസിഎംആറുമായി ചേർന്ന് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് ഈ വാക്‌സിൻ വികസിപ്പിച്ചത്.
ഡൽഹിക്കാരനായ 30കാരനിലാണ് വാക്‌സിൻ ആദ്യം കുത്തിവെച്ചത്. ഇയാളിൽ പാർശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നൽകുന്ന ഡോ. സഞ്ജയ് റായ് അറിയിച്ചു. 0.5 മില്ലിലിറ്റർ വാക്‌സിനാണ് കുത്തിവെച്ചത്. അടുത്ത ഒരാഴ്ച ഇയാളെ നിരീക്ഷണ വിധേയമാക്കുമെന്നും റായ് വ്യക്തമാക്കി.
ശനിയാഴ്ച ഏതാനും പേരിൽക്കൂടി വാക്‌സിൻ കുത്തിവെക്കും. 3500-ലധികം പേരാണ് വാക്‌സിൻ പരീക്ഷണത്തിനായി എയിംസിൽ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇവരിൽ 22 പേരുടെ ശാരീരിക പരിശോധന പുരോഗമിക്കുകയാണ്. പരിശോധനയിൽ യോഗ്യരെന്ന് തെളിയുന്നവരിലാണ് വാക്‌സിൽ കുത്തിവെക്കുക.
കോവാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഐസിഎംആർ തിരഞ്ഞെടുത്തിരിക്കുന്ന 12 സ്ഥാപനങ്ങളിലൊന്നാണ് ഡൽഹി എയിംസ്. ആദ്യ ഘട്ടത്തിൽ ആകെ 375 പേരിലാണ് വാക്‌സിൻ പരീക്ഷിക്കുക. ഇവരിൽ 100 പേർ എയിംസിൽ നിന്നായിരിക്കും. രണ്ടാം ഘട്ടത്തിൽ 750 പേരിൽ വാക്‌സിൻ കുത്തിവെക്കും. ആദ്യഘട്ടത്തിൽ 18- 55 വയസ് പ്രായമുള്ളവരെയും രണ്ടാം ഘട്ടത്തിൽ 12- 65 വയസ് പ്രായമുള്ളവരെയുമാണ് പരീക്ഷണത്തിന് തിരഞ്ഞെടുക്കുകയെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ