ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിതരുടെ ചികിത്സയ്ക്കായി 70 ഓളം മരുന്നുകൾ ഫലപ്രദമായേക്കുമെന്ന് പഠനം. 70ഓളം മരുന്നുകളും പരീക്ഷണാത്മക സംയുക്തങ്ങളും കോവിഡ് 19ന് ഉപയോഗിക്കാമെന്നാണ് ഗവേഷക സംഘം പറയുന്നത്. ബയോ റിക്‌സിവ് എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മരുന്നുകളുടെ പട്ടിക ഉള്‍പ്പെട്ടിരിക്കുന്നത്. SARS-CoV-2 എന്നും വിളിക്കുന്ന വൈറസിന്റെ ജനിതക ഘടന പരിശോധിച്ച ശേഷമാണ് ചികിത്സയ്ക്കായി ഉപയോഗിക്കാവുന്ന മരുന്നുകളുടെ പട്ടികയുമായി ഗവേഷക സംഘം രംഗത്തെത്തിയത്.
ഇവയില്‍ ചില മരുന്നുകള്‍ നിലവില്‍ മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്. കോവിഡ്19 ചികിത്സിക്കാന്‍ ഇവ ഉപയോഗപ്പെടുത്തുന്നത് പുതിയ ആന്റി വൈറല്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ഫലപ്രദമായേക്കുമെന്നും ചികിത്സ വേഗത്തില്‍ ലഭ്യമാക്കാമെന്നും ഗവേഷക സംഘം ചൂണ്ടിക്കാട്ടുന്നു.
ശ്വാസ കോശത്തെ ബാധിക്കണമെങ്കില്‍ കൊറോണ വൈറസുകള്‍ക്ക് അതിന്റെ ജീനുകളെ അകത്തേക്ക് പ്രവേശിപ്പിക്കണം. കോശത്തിന്റെ സ്വന്തം ജനിതക സംവിധാനങ്ങളുമായി സഹകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുക. ഇതോടെ ഈ കോശം ദശലക്ഷക്കണക്കിന് പുതിയ വൈറസുകളെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വൈറല്‍ പ്രോട്ടീനുകള്‍ സൃഷ്ടിക്കാൻ തുടങ്ങുന്നു. ഈ വൈറല്‍ പ്രോട്ടീനുകള്‍ ഓരോന്നും ആവശ്യമായ മനുഷ്യ പ്രോട്ടീനുകളുമായി കലര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
332 മനുഷ്യ പ്രോട്ടീനുകളെയാണ് കൊറോണ വൈറസ് ലക്ഷ്യമിടുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ചില വൈറല്‍ പ്രോട്ടീനുകള്‍ ഏതെങ്കിലും ഒരു മനുഷ്യ പ്രോട്ടീനുകളെ മാത്രം ലക്ഷ്യമിടുമ്പോള്‍ ചിലത് ഒരു ഡസനോളം മനുഷ്യ കോശ പ്രോട്ടീനുകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു. കൊറോണ വൈറസിന്റെ 29 ഓളം ജീനുകളില്‍ 26 എണ്ണത്തെ കുറിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.
ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകളെ കുറിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയതും അവ പട്ടികയാക്കിയതും. ബാക്ടീരിയയെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകള്‍ വരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ ലിസ്റ്റ് ചെയ്ത 70ഓളം മരുന്നുകള്‍ കോവിഡ്-19നുള്ള ചികിത്സയില്‍ ഫലം ചെയ്യുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ