കോവിഡ് ബാധിതനില്‍ നിന്നും  വൈറസ് പകരാന്‍ വേണ്ടത് വെറും പത്തുമിനുട്ട് മാത്രം, പഠനം

ഒരു ശ്വാസത്തിലൂടെ ഒരു വ്യക്തിയില്‍നിന്ന് 50 മുതല്‍ 50,000 സ്രവകണങ്ങളാണ് പുറത്തെത്തുന്നത്
കോവിഡ് ബാധിതനില്‍ നിന്നും  വൈറസ് പകരാന്‍ വേണ്ടത് വെറും പത്തുമിനുട്ട് മാത്രം, പഠനം


ലണ്ടന്‍ : കോവിഡ് ബാധിതനായ ഒരാളില്‍ നിന്നും ആരോഗ്യവാനായ ഒരു വ്യക്തിയിലേക്ക് വെറും പത്തുമിനുട്ടുകൊണ്ട് കൊറോണ വൈറസ് പകരുമെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സ് ഡാര്‍ട്ട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിന്‍ ബ്രോമേജ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും തുമ്മുമ്പോഴും രോഗബാധിതനായ ഒരാളില്‍നിന്ന് മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വരുന്ന ശരീരസ്രവകണങ്ങളില്‍ വൈറസ് ഉണ്ടാകും. തുപ്പുക, മൂക്കു ചീറ്റുക തൂടങ്ങിയ ശീലങ്ങള്‍ വഴിയും വൈറസ് പുറത്തെത്തുന്നു.

ഒരു ശ്വാസത്തിലൂടെ ഒരു വ്യക്തിയില്‍നിന്ന് 50 മുതല്‍ 50,000 സ്രവകണങ്ങളാണ് പുറത്തെത്തുന്നത്. സാധാരണ കാലാവസ്ഥയില്‍ ഗുരുത്വാകര്‍ഷണഫലമായി ഈ കണങ്ങള്‍ താഴേക്ക് പതിക്കും. ചിലത് കുറച്ച് സമയത്തേക്ക് വായുവില്‍ തങ്ങി നില്‍ക്കും. ഓരോ ശ്വാസത്തിലും പുറത്തെത്തുന്ന കൊറോണ വൈറസിന്റെ അളവ് കണക്കാക്കപ്പെട്ടിട്ടില്ലെങ്കിലും ജലദോഷത്തിനിടയാക്കുന്ന വൈറസിന്റെ അളവ് മിനിറ്റില്‍ 20 മുതല്‍ 33 വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. കോവിഡ് രോഗിയില്‍നിന്ന് മിനിറ്റില്‍ 20 കണങ്ങള്‍ എന്ന തോതില്‍ 50 മിനിറ്റില്‍ ആയിരത്തോളം വൈറസ് കണങ്ങള്‍ വായുവിലേക്കെത്തിച്ചേരുമെന്ന് എറിന്‍ ബ്രോമേജ് പറയുന്നു.

സംസാരിക്കുമ്പോള്‍ ഇതിനേക്കാള്‍ പത്തു മടങ്ങ് വൈറസ് കണങ്ങള്‍ വായുവിലെത്തും. ശ്വസിക്കുമ്പോള്‍ മിനിട്ടില്‍ 20 കണങ്ങളാണെങ്കില്‍, സംസാരിക്കുമ്പോള്‍ മിനിട്ടില്‍ 200 കണങ്ങളാകും പുറന്തള്ളുക. അതുപ്രകാരം അഞ്ചുമിനുട്ടുകൊണ്ട് ആയിരത്തോളം കണങ്ങളാണ് വായുവിലെത്തുക. കോവിഡ് ബാധിതനുമായി സംസാരിക്കുന്ന ആള്‍ ഇതിനകം വൈറസ് ബാധിതനായി മാറുമെന്ന് പഠനത്തില്‍ സൂചിപ്പിക്കുന്നു.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ലക്ഷക്കണക്കിന് വൈറസാണ് അന്തരീക്ഷത്തിലേക്കെത്തുന്നത്. വായുവിലേക്ക് വൈറസെത്തുന്ന വേഗത 80-320 കി.മീ./മണിക്കൂറാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ആരോഗ്യവാനായ ഒരാള്‍ രോഗി ചെലവഴിച്ച മുറിയില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ശ്വാസമെടുക്കുന്നത് പോലും വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിന് ഇടയാക്കും. SARS-CoV2 വൈറസുകള്‍ 14 മിനിറ്റോളം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com