ന്യൂയോർക്ക്: അമ്മമാരിൽ നിന്ന് നവജാതശിശുക്കളിലേക്ക് കോവിഡ് പകരാനുള്ള സാധ്യത കുറവെന്ന് പഠനം. യുഎസിലെ കൊളംബിയ യൂണിവേഴ്സിറ്റി ഇർവിങ് മെഡിക്കൽ സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഗവേഷണഫലം ജമാ പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ചു.
കോവിഡ് ബാധിതരായ 101 അമ്മമാരെയാണ് ഗവേഷകർ പഠനത്തിനായി നിരീക്ഷണ വിധേയമാക്കിയത്. മാർച്ച് 13 മുതൽ ഏപ്രിൽ 24 വരെയുള്ള സമയത്തായിരുന്നു ഇത്. പ്രസവശേഷം സാമൂഹിക അകലം ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിച്ചാണ് കുട്ടികളെയും അമ്മമാരെയും ആശുപത്രിയിൽ പരിചരിച്ചത്. വേണ്ട മുൻകരുതലുകൾ പാലിച്ച് മുലയൂട്ടുന്നത് ഉൾപ്പടെയുള്ളകാര്യങ്ങൾ അനുവദിച്ചു.
ഇവിടെ ഗർഭാവസ്ഥയിൽ അമ്മമാരിൽ നിന്ന് കുട്ടികളിലേക്ക് രോഗം പകരുന്നതായി കണ്ടെത്തിയില്ല. കുഞ്ഞുങ്ങളെല്ലാം പൂർണ ആരോഗ്യവാന്മാരായിരുന്നു. എന്നാൽ രണ്ട് കുഞ്ഞുങ്ങൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ലേഖലമെഴുതിയ ഗവേഷകരിലൊരാളായ സിന്ധ്യ ഗ്യാംഫി-ബാനർമാൻ പറഞ്ഞു.
മുലയൂട്ടുമ്പോഴും കുഞ്ഞിനെ എടുക്കുമ്പോഴും അണുനശീകരണമുൾപ്പടെയുള്ള കാര്യങ്ങൾ അമ്മമാർ നിർബന്ധമായും പാലിച്ചിരിക്കണമെന്ന് പ്രധാന ലേഖകനായ ഡാനി ഡുമിത്രു പറയുന്നു. കൂടാതെ ശിശുക്കൾക്ക് രോഗപ്രധിരോധശേഷി കൂട്ടുന്നതിനായി ശുചിത്വത്തോടെയുള്ള മുലയൂട്ടൽ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ