ന്യൂഡൽഹി: രാജ്യത്ത് കോവിഡിന് പിന്നാലെ മറ്റൊരു ചൈനീസ് വൈറസ് കൂടി പടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ (ഐസിഎംആർ) മുന്നറിയിപ്പ്. ചൈനീസ് വൈറസായ കാറ്റ് ക്യൂ (Cat Que -CQV) ഇന്ത്യയിൽ മാരക രോഗങ്ങൾ പരത്താൻ സാദ്ധ്യതയുണ്ടെന്നാണ് ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി 883 മനുഷ്യ സാമ്പിളുകൾ പരിശോധിച്ചതിൽ കർണാടകത്തിലെ രണ്ട് സാമ്പിളുകളിൽ കാറ്റ് ക്യൂ വൈറസിന്റെ ആന്റി ബോഡി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. 2014ലും 2017ലും ശേഖരിച്ച സാമ്പിളുകളാണിവ. 2017ൽ ഐസിഎംആറിന്റെ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ഇവരിൽ ഏതോ ഒരു ഘട്ടത്തിൽ വൈറസ് ബാധിച്ചിരുന്നു എന്നതിന്റെ തെളിവാണ് ആന്റി ബോഡിയുടെ സാന്നിദ്ധ്യമെന്ന് ഐസിഎംആർ ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ മനുഷ്യരുടെയും പന്നികളുടെയും സീറം സാമ്പിളുകൾ പരിശോധിച്ചാലേ വൈറസ് ബാധയുടെ വ്യാപ്തി അറിയാനാവൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നൂറോളം പേർക്കും, അൻഹുയി പ്രവിശ്യയിൽ അമ്പതോളം പേർക്കും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. ഇവിടങ്ങളിൽ 50ഓളം പേർ വൈറസ് ബാധിച്ച് മരിച്ചെന്നും റിപ്പോർട്ടുണ്ട്. വിയറ്റ്നാമിലും നൂറുകണക്കിനാളുകളിൽ രോഗം കണ്ടെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ