കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് ആശ്വാസ വാര്‍ത്ത; ഒന്‍പത് മാസം വരെ ആന്റിബോഡി ശരീരത്തില്‍ ഉണ്ടാകും 

രോഗം ഭേദമായതിന് ശേഷം ഉടന്‍ തന്നെ രോഗം വരാനുള്ള സാധ്യത കുറവാണെന്ന് പഠനറിപ്പോര്‍ട്ട്
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് ആശ്വാസ വാര്‍ത്ത. രോഗം ഭേദമായതിന് ശേഷം ഉടന്‍ തന്നെ രോഗം വരാനുള്ള സാധ്യത കുറവാണെന്ന് പഠനറിപ്പോര്‍ട്ട്. കോവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ കുറഞ്ഞത് ഒന്‍പത് മാസം വരെ വൈറസ് ബാധയെ തടയുന്നതിനുള്ള ആന്റിബോഡി ഉണ്ടാകുമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വൈറസ് ബാധ ഉണ്ടായാല്‍ മൂന്ന് മാസം വരെ ഭയപ്പെടേണ്ടതില്ല എന്നാണ് പൊതുവേ പറയാറ്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ശരീരത്തില്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ മൂന്ന് മാസം വരെ വീണ്ടും രോഗം ഉണ്ടാകുന്നത് തടയുമെന്നാണ് പൊതുവേ വിദഗ്ധര്‍ പറയുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ആശ്വാസം പകരുന്നതാണ് ഇറ്റലിയിലെയും ബ്രിട്ടനിലെയും ഗവേഷകരുടെ പഠനറിപ്പോര്‍ട്ട്. 

ഇറ്റലിയിലെ ഒരു നഗരത്തിലാണ് പഠനം നടത്തിയത്. 3000 താമസക്കാരില്‍ 85 ശതമാനം പേരിലും നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് പഠനറിപ്പോര്‍ട്ട്. വിവിധ കാലഘട്ടങ്ങളില്‍ ഇവരില്‍ പരിശോധന നടത്തിയപ്പോള്‍ ശരീരത്തിലുള്ള ആന്റിബോഡി നീണ്ടുനില്‍ക്കുന്നതായാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളിലും മെയ് നവംബര്‍ മാസങ്ങളിലുമായി വിവിധ ഘട്ടങ്ങളിലായാണ് പരിശോധന നടത്തിയത്. ഫെബ്രുവരിയിലും മാര്‍ച്ചിലും കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗം പേരിലും നവംബറിലും ആന്റിബോഡി കണ്ടെത്തിയതായി നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരിലും രോഗലക്ഷണങ്ങള്‍ കാണിച്ചവരിലും ആന്റിബോഡിയുടെ അളവിന്റെ കാര്യത്തില്‍ വലിയതോതിലുള്ള വ്യത്യാസങ്ങളില്ല. ഇതില്‍ നിന്ന് രോഗലക്ഷണങ്ങള്‍ രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന വാദത്തിനും കഴമ്പില്ലെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com