അമിതവണ്ണമുള്ളവരിൽ കോവിഡ് ബാധ കൂടുതൽ രൂക്ഷമെന്ന് ഗവേഷകർ. ഈ വിഭാഗക്കാരിൽ കോവിഡ് മൂലമുള്ള മരണനിരക്ക് പത്ത് മടങ്ങ് അധികമാണെന്ന് ഗവേഷകർ പറയുന്നു. ജനസംഖ്യയുടെ ഭൂരിഭാഗവും അമിതഭാരക്കാർ ഉൾപ്പെട്ട രാജ്യങ്ങളിൽ കൊറോണ വൈറസ് മരണനിരക്ക് കൂടുതലാണെന്ന് വേൾഡ് ഒബേസിറ്റി ഫെഡറേഷൻ കണ്ടെത്തി.
2020 അവസാനത്തോടെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, കൊറോണ വൈറസ് മൂലമുള്ള ആഗോള മരണനിരക്ക്, അമിതഭാരക്കാർ കൂടുതലുള്ള രാജ്യങ്ങളിൽ പത്ത് മടങ്ങ് അധികമാണ്. അമിതഭാരം ആരോഗ്യ പ്രശ്‌നങ്ങളെയും വൈറൽ അണുബാധയെയും വഷളാക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി അവസാനത്തോടെ 25 ദശലക്ഷം കൊറോണ വൈറസ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിൽ 2.2 ദശലക്ഷം മരണങ്ങളും ജനസംഘ്യയുടെ പകുതിയും അമിതഭാരക്കാരായ രാജ്യങ്ങളിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 160 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ശേഷമാണ് അമിതവണ്ണമുള്ളവരിലാണ് മരണനിരക്ക് വർദ്ധിച്ചതെന്ന് ഗവേഷകർ പറയുന്നത്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി (ജെഎച്ച് യു), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തുടങ്ങിയവയുടെ കോവിഡ് മരണനിരക്ക് ഡാറ്റ സംഘം പരിശോധിച്ചിരുന്നു.
ജനസംഖ്യയുടെ 40 ശതമാനത്തിൽ താഴെ മാത്രം അമിതഭാരക്കാരുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് മൂലമുള്ള മരണനിരക്ക് കുറവാണ്. വിയറ്റ്നാം, ജപ്പാൻ, തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ അതിൽ ഉൾപ്പെടുന്നു. ഒരു ലക്ഷം ആളുകളിൽ 0.04 മരണങ്ങൾ മാത്രമുള്ള വിയറ്റ്നാമിലാണ് ഏറ്റവും കുറഞ്ഞ കോവിഡ് -19 മരണ നിരക്ക്. ലക്ഷത്തിൽ 152.49 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന യുഎസിലാണ് കോവിഡ് -19 മരണ നിരക്ക് ഏറ്റവും കൂടുതൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ