മൂക്കടപ്പ് എല്ലാം ബ്ലാക് ഫംഗസാണോ? ശ്വസിക്കുന്ന വായുവിലൂടെ അകത്തുകയറും, സൂക്ഷിക്കണം; മുൻകരുതലുകൾ അറിയാം 

ബ്ലാക് ഫംഗസ് ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും എന്ത് മുൻകരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും അറിയാം
എപി ചിത്രം
എപി ചിത്രം

കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ബ്ലാക് ഫംഗസ് രോ​ഗികളുടെ എണ്ണവും ഉയരുന്നത് ആശങ്കകൾക്ക് ഇടയാക്കുകയാണ്. വീടുകൾക്ക് അകത്തും പുറത്തുമായി പൊതുവേ കാണുന്ന മ്യൂകർമൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളിൽ നിന്നാണ് മ്യൂകർമൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന രോഗബാധയുണ്ടാകുന്നത്. രോ​ഗം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബ്ലാക് ഫംഗസ് ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും എന്ത് മുൻകരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും അറിയാം. 

ബ്ലാക് ഫംഗസ് ഏറ്റവും കൂടുതലായി ബാധിക്കുന്ന അവയവങ്ങൾ മൂക്കും കണ്ണുമാണ്. ഇതേകാരണത്താൽ മൂക്കടപ്പ് എല്ലാം ബ്ലാക് ഫംഗസാണോ എന്ന് സംശയിക്കുന്നവരാണ് അധികവും. കോവിഡ് മാറിക്കഴിഞ്ഞാലും സൈനസൈറ്റിസ് തുടരുന്നതാണ് പലരെയും ഈ ആശങ്കയിലേക്കെത്തിക്കുന്നത്. സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ ബ്ലാക്ക് ഫം​ഗസ് ബാധിതരിൽ കാണപ്പെടാറുണ്ടെങ്കിലും ദീർഘനാൾ ഐസിയുവിൽ കിടന്ന് സ്റ്റിറോയിഡ് എടുത്തവർ, പ്രതിരോധം കുറയ്ക്കുന്ന മരുന്നുകൾ ഉപയോ​ഗിക്കുന്നവർ, പ്രമേഹ രോഗികൾ, അർബുദ രോഗികൾ, അവയവ മാറ്റം കഴിഞ്ഞ് മരുന്നു കഴിക്കുന്നവർ, എച്ച്ഐവി രോഗ ബാധിതർ തുടങ്ങിയവരാണ് സൂക്ഷിക്കേണ്ടത്. 

മൂക്കടപ്പ്, മൂക്കിന്റെ പുറത്ത് വേദന, കണ്ണ് വീർക്കുക, മുഖത്തിന്റെ ഒരു വശം തന്നെ വീർത്ത് അവിടെ വേദനയും മരവിപ്പും ഒക്കെ അനുഭവപ്പെടുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ചികിത്സ വൈകുമ്പോഴാണ് മൂക്കിന്റെ പുറത്തെ തൊലിയും മുഖത്തെ തൊലിയുമൊക്കെ പോയി അവിടെ കറുപ്പ് നിറം വരുന്നത്. അവിടുത്തെ രക്തക്കുഴലുകൾ അടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. 

കോരളത്തിലെ ഈർപ്പം കൂടിയ കാലാവസ്ഥയിൽ ഈ ഫംഗസ് വളരെയധികം അന്തരീക്ഷ വായുവിൽ നിൽക്കും. ശ്വസിക്കുന്ന വായുവിലൂടെയാണ് ഈ ഫംഗസ് ശരീരത്തിലേക്ക് കയറുന്നുത്. അതുകൊണ്ട് ഓരോരുത്തരുടെയും പ്രതിരോധ ശക്തിയാണ് ഫം​ഗസിനെ ചെറുക്കാൻ സഹായിക്കുന്നത്. പ്രതിരോധം സാധ്യമല്ലാത്ത  പ്രമേഹ രോഗികൾ, അവയവ മാറ്റം നടത്തിയവർ, കാൻസർ രോഗികൾ തുടങ്ങിയവരിൽ കൂടുതൽ ശ്രദ്ധ വേണം. പ്രമേഹം അനിയന്ത്രിതമാകുന്ന സാഹചര്യങ്ങളിലാണ് ഫംഗസ് ശരീരത്തിനുള്ളിൽ കയറിപ്പറ്റുന്നത്, അതിനാൽ ഷുഗർ ലെവൽ നിയന്ത്രിതമായിത്തന്നെ നിർത്തണം.

മാലിന്യം കൂട്ടിയിടുന്ന സ്ഥലങ്ങൾ, നിർമാണം നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഈ ഫംഗസ് ഉണ്ട്. സുരക്ഷിതമായ ചുറ്റുപാടുകളിൽ താമസിച്ച് സ്വയം സുരക്ഷ ഉറപ്പാക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com