പകർച്ചവ്യാധികൾക്കെതിരെ വലിയ ജാഗ്രതയാണ് നമ്മളെല്ലാവരും പുലർത്തുന്നത്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, അർബുദം തുടങ്ങിയ പകരാത്ത രോഗങ്ങൾ മൂലമാണ് നമ്മുടെ രാജ്യത്തെ മരണങ്ങളിൽ 66 ശതമാനവും സംഭവിക്കുന്നത്. ലോകത്ത് ഓരോ രണ്ട് സെക്കൻഡിലും 70 വയസ്സിനു താഴെയുള്ള ഒരാൾ പകർച്ചവ്യാധി ഇതര രോഗം ബാധിച്ച് മരിക്കുന്നുണ്ട്.
ഇന്ത്യ പോലുള്ള കുറഞ്ഞ, ഇടത്തരം വരുമാന രാജ്യങ്ങളിലാണ് ജീവിതശൈലി രോഗം മൂലമുള്ള 86 ശതമാനം മരണങ്ങളും നടക്കുന്നതെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 194 രാജ്യങ്ങളിലെ വിവരങ്ങൾ ഉൾപ്പെടുത്തി പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളുമായി ബന്ധപ്പെട്ട ഒരു പോർട്ടലിനും ഡബ്യൂഎച്ച്ഒ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിൽ രേഖപ്പെടുത്തിയിട്ടുല്ല വിവരമനുസരിച്ച് 2019ൽ ഇന്ത്യയിൽ 60.46 ലക്ഷം പേരാണ് പകർച്ചവ്യാധി ഇതര രോഗങ്ങൾ ബാധിച്ച് മരിച്ചത്.
2019ൽ ഇന്ത്യയിലുണ്ടായ പകർച്ചവ്യാധി ഇതര മരണങ്ങളിൽ 25.66 ലക്ഷം മരണങ്ങളുടെയും കാരണം ഹൃദ്രോഗമാണ്. ആഗോളതലത്തിൽ പ്രതിവർഷം മൂന്നിലൊന്ന് മരണങ്ങൾ ഹൃദ്രോഗം മൂലമാണ് സംഭിവിക്കുന്നത്. ഇതിൽ 86 ശതമാനവും ശരിയായ ചികിത്സ കൊണ്ട് നിയന്ത്രിക്കാനോ വൈകിപ്പിക്കാനോ കഴിയുമെന്നാണ് ഡബ്യൂഎച്ച്ഒ പറയുന്നത്. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ മൂലം 11.46 ലക്ഷം മരണവും അർബുദം മൂലം 9.20 ലക്ഷം മരണങ്ങളും പ്രമേഹം മൂലവും 3.49 ലക്ഷം മരണവും സംഭവിച്ചു. ഉയർന്ന രക്തസമ്മർദമുള്ള രോഗികളിൽ പകുതിപേർക്കും തങ്ങൾക്ക് രോഗമുണ്ടെന്ന ധാരണ പോലുമില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ