
ആസ്ട്രസെനകയുടെ വാക്സിൻ പരീക്ഷണത്തെ തുടർന്ന് വിട്ടുമാറാത്ത വൈകല്യങ്ങളോടെയാണ് ജീവിക്കുന്നതെന്ന് ചൂട്ടിക്കാട്ടി കമ്പനിക്കെതിരെ പരാതിയുമായി അമേരിക്കൻ യുവതി. 42കാരിയായ ബ്രിയാൻ ഡ്രെസ്സനാണ് പരാതിക്കാരി. യുഎസ് ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി കോവിഷീൽഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ തനിക്ക് പാർശ്വഫലങ്ങളെ പ്രതിരോധിക്കാൻ കമ്പനി വേണ്ട വൈദ്യസഹായം നൽകിയിട്ടില്ലെന്നും ബ്രിയാൻ പരാതിയിൽ പറയുന്നു.
2020-ൽ വാക്‌സിൻ പരീക്ഷണത്തിന്‍റെ ഭാഗമായി കുത്തിവെപ്പ് എടുത്തതിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പാർശ്വഫലങ്ങൾ കണ്ടു തുടങ്ങിയെന്ന് മുൻഅധ്യാപിക കൂടിയായ ബ്രിയാൻ പറഞ്ഞു. തല മുതല്‍ പാദം വരെ സൂചി കൊണ്ടു കുത്തുന്നതുപോലുള്ള വേദനയാണ് അനുഭവപ്പെട്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് പെരിഫെറൽ ന്യൂറോപ്പതി എന്ന അവസ്ഥയാണ് തനിക്കുണ്ടായതെന്ന് മനസ്സിലായത്.
നാഡികൾക്ക് കേടുപാടുകൾ സംഭവിക്കുന്നതു മൂലം തരിപ്പും വേദനയും അനുഭവപ്പെടുന്ന അവസ്ഥയാണിത്. പോസ്റ്റ് വാക്സിൻ ന്യൂറോപ്പതിയാണ് തനിക്കുണ്ടായതെന്നും ബ്രിയാൻ പറയുന്നു. മസ്തിഷ്കത്തിനും സ്പൈനൽ കോഡിനും പുറത്തുള്ള നാഡികൾക്ക് തകരാർ സംഭവിക്കുമ്പോഴാണ് പെരിഫെറൽ ന്യൂറോപ്പതിയുണ്ടാകുന്നത്. തളർച്ച, തരിപ്പും വേദനയും തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ഇതോടെ ജോലിക്ക് പോകാൻ കഴിയാതായി. തുടർച്ചയായുള്ള ആശുപത്രി ചെലവുകൾ ഭീമമായിരുന്നുവെന്നും ബ്രിയാൻ പറയുന്നു.
ആസ്ട്രസെനക അമേരിക്കയിൽ ക്ലിനിക്കൽ ട്രയൽ നടത്തിയിരുന്നുവെങ്കിലും ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നില്ല. വാക്സിൻ എടുത്തതിന് ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ ചെലവ് വഹിക്കാമെന്ന് കാട്ടി ആസ്ട്രസെനക നൽകിയ കരാറിൽ ഒപ്പിട്ടിരുന്നുവെന്നും ബ്രിയാൻ ആരോപിച്ചു. അതേസമയം ആസ്ട്രസെനക ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കോവിഡ് പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്‌സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്ന് വിശദീകരിച്ചാണ് ആസ്ട്രസെനക കോവിഷീൽഡിനെ വിപണിയിൽ നിന്ന് പിൻവലിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കോവിഷീൽഡ് വാക്സിൻ അപൂർവസാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി യുകെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. അന്‍പതിലധികം പരാതികളാണ് യുകെ ഹൈക്കോടതിയില്‍ വാക്സിനെതിരെ എത്തിയത്. വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലിൽ ജെയ്മി സ്‌കോട്ട് എന്നയാളാണ് കമ്പനിക്കെതിരെ ആദ്യം കോടതിയെ സമീപിച്ചത്.
രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് അദ്ദേഹത്തെ ബാധിച്ചത്. അപൂർവം സന്ദർഭങ്ങളിൽ കോവിഷീൽഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ ആസ്ട്രസെനക സമ്മതിച്ചു. സുരക്ഷാ ആശങ്കയെത്തുടർന്ന് അസ്ട്രസെനക-ഒക്‌സ്ഫഡ് വാക്‌സിന്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates