
മാനസികമോ ശരീരികമോ സാമൂഹികമോ.., ഏത് തരത്തിലാണെങ്കിലും സമ്മര്‍ദം ദോഷമാണ്. ക്രമരഹിതമായ ആർത്തവചക്രം, വേദന, അസ്വസ്ഥത തുടങ്ങിയ അവസ്ഥകളിലേക്ക് വിട്ടുമാറാത്ത സമ്മർദം നയിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 25നു 35നും ഇടയിൽ പ്രായമായ നിരവധി യുവതികൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്.
വൈകിയുള്ള ജോലി സമയം, സാമ്പത്തിക ബാധ്യത, ബന്ധങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയവ വിട്ടുമാറാത്ത സമ്മർദങ്ങൾക്ക് കാരണമാകാം. ക്രമരഹിതമായ ആർത്തവചക്രം, കനത്ത രക്തസ്രാവം, വേദനാജനകമായ ആർത്തവം എന്നിവയുമായി സമ്മർദം ബന്ധപ്പെട്ടിരിക്കുന്നു. സാധാരണ ആർത്തവചക്രത്തിന്റെ ദൈർഘ്യം 25 മുതൽ 35 ദിവസം വരെയാണ്. 25 ദിവസത്തിന് മുമ്പോ 35 ദിവസത്തിന് ശേഷമോ വരുന്ന ആർത്തവചക്രം അസാധാരണമാണ്. ഉയർന്ന തോതിലുള്ള സമ്മർദം ആർത്തവചക്രം ചെറുതാകാനും ദീർഘമാകാനും കാരണമാകും.
ഓരോ വ്യക്തിയും സമ്മർദത്തോട് വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. സമ്മർദം ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന് കൃത്യമായ സ്കെയിൽ ഇല്ല. സമ്മർദം ശരീരത്തിൽ ഉയർന്ന അളവിൽ കോർട്ടിസോൾ ഉൽപാദനത്തിന് കാരണമാകുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു.
ഫോളിക്കിളിന്റെയോ അണ്ഡത്തിന്റെയോ ക്രമമായ വളർച്ച ഉണ്ടാകുമ്പോഴാണ് ആർത്തവചക്രം സംഭവിക്കുന്നത്. എന്നാൽ സമ്മർദം വർധിക്കുന്നതോടെ തലച്ചോറിലെ ഹൈപ്പോതലാമസിൽ നിന്ന് പുറത്തുവരുന്ന ചില രാസവസ്തുക്കളുടെ സന്തുലിതാവസ്ഥ അസ്വസ്ഥമാവുകയും ആർത്തവം ക്രമരഹിതമാവുകയും ചെയ്യുന്നു. സമ്മർദം ശരീരത്തിന് അണ്ഡോത്പാദനം വൈകിപ്പിക്കാനോ പൂർണമായും തടസപ്പെടുത്താനോ കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
സമ്മര്‍ദം എങ്ങനെ കുറയ്ക്കാം
സമ്മർദത്തിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് പതിവായി വ്യായാമം ചെയ്യുക. ഇത് സമ്മർദത്തെ ചെറുക്കാനുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ രക്തയോട്ടം മികച്ചതായിരിക്കും.
നന്നായി ഉറങ്ങുക. 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണ്.
മൈന്‍റ്ഫുള്‍നസ് പരിശീലിക്കാം. മുന്‍ഗണനകളും എന്താണ് കഴിക്കുന്നത്, പോഷകങ്ങൾ മുതലായവയെക്കുറിച്ച് ബോധവാനായിരിക്കുക.
യോഗയും പ്രാണായാമവും സമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് വന്ധ്യതാ ചികിത്സയ്ക്ക് വിധേയരായ ദമ്പതികൾക്ക്.
നല്ലൊരു സാമൂഹിക വലയം ഉണ്ടായിരിക്കുന്നത് നിങ്ങളെയും നിങ്ങൾ അനുഭവിക്കുന്ന വികാരങ്ങളെയും പ്രകടിപ്പിക്കാൻ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക