കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി നാളെ വിധി പുറപ്പെടുവിക്കാനിരിക്കെ, വിചാരണയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടിയെ ആക്രമിക്കാന്‍ മുമ്പും ശ്രമം നടത്തിയിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വെളിപ്പെടുത്തി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചിരുന്നത്. 2017 ജനുവരി മൂന്നിന് ഗോവയില്‍ വെച്ച് കുറ്റകൃത്യം നടത്താനായിരുന്നു പദ്ധതിയിട്ടത്. നടി നായികയായ സിനിമ ചിത്രീകരിച്ചിരുന്നത് ഗോവയില്‍ വെച്ചായിരുന്നു. അപ്പോള്‍ ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടത്.
നടിയെ വിമാനത്താവളത്തില്‍ നിന്നും കൂട്ടിയത് പള്‍സര്‍ സുനിയാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇയാള്‍ തന്നെയാണ് നടിയുടെ ഡ്രൈവറായിരുന്നത്. ഷൂട്ടിങ്ങ് കഴിഞ്ഞ് റോഡു മാര്‍ഗം കൊച്ചിയിലേക്ക് വരുമെന്നായിരുന്നു സംഘം കണക്കുകൂട്ടിയത്. ഈ യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. ആദ്യശ്രമം പരാജയപ്പെട്ടതോടെയാണ് ഫെബ്രുവരി 17 ന് കൃത്യം നടപ്പാക്കിയത്.
കുറ്റകൃത്യത്തിന്റെ മാസ്റ്റര്‍ കോണ്‍സ്പിരേറ്റര്‍ ( പ്രധാന ഗൂഢാലോചകന്‍ ) ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. 2017 ജനുവരി രണ്ടിന് പള്‍സര്‍ സുനി ഗോവയിലെത്തി. തുടര്‍ന്ന് നടിയുടെ വാഹനത്തില്‍ ഡ്രൈവറായി. നടിയോടൊപ്പം മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശരവണനും ഉണ്ടായിരുന്നത് ആദ്യം പദ്ധതി നടപ്പാക്കുന്നതിനു തടസ്സമായി. അതിനുശേഷവും നടിയെ ആക്രമിക്കാനുള്ള സൗകര്യം നോക്കി പള്‍സര്‍ സുനി കാത്തിരുന്നു.
ഒരു ട്രാവലര്‍ സംഘടിപ്പിച്ച് ആ വാഹനത്തിനുള്ളില്‍ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യം പകര്‍ത്താനായിരുന്നു പള്‍സര്‍ സുനിയുടെ ക്വട്ടേഷന്‍. ദൗത്യത്തിന് വാഹനം ലഭിക്കുമോയെന്ന് ചോദിച്ച് പള്‍സര്‍ സുനി, കേസിലെ 173-ാം സാക്ഷിയായ സെന്തില്‍കുമാറിനെ പള്‍സര്‍ സുനി വിളിച്ചിരുന്നു. നാലാം പ്രതി വിജീഷിനെ 20 തവണ വിളിച്ചിരുന്നു. രണ്ടാം പ്രതി മാര്‍ട്ടിനേയും മൂന്നാം പ്രതി മണികണ്ഠനേയും സുനില്‍ കുമാര്‍ ഗോവയില്‍ നിന്ന് വിളിച്ചിരുന്നു. ജനുവരി 5ന് അപ്രതീക്ഷിതമായി നടി കേരളത്തിലേക്ക് മടങ്ങിയതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ നാളെയാണ് കോടതി അന്തിമ വിധി പ്രസ്താവിക്കുക. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നാളെ രാവിലെ 11 ന് വിധി പറയുക. കേസിൽ നടൻ ദീലീപ് എട്ടാം പ്രതിയാണ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയാണ് കേസില്‍ ഒന്നാം പ്രതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. കാവ്യ മാധവനുമായുള്ള ബന്ധം ഭാര്യ മഞ്ജു വാര്യരെ അറിയിച്ചതാണ് നടിയോട് വൈരാഗ്യത്തിന് കാരണമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates