സമകാലിക മലയാളം ഡെസ്ക്
'എവരി ഡോഗ് ഹാസ് എ ഡേ' എന്ന് കളിയായി നമ്മളൊക്കെ പറയാറില്ല, ഇന്നാണ് ആ ദിനം- നായകളുടെ അഡോപ്ഷൻ അഥവാ ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2004-ലാണ് ആദ്യമായി ലോക നായദിനം ആഘോഷിക്കുന്നത്. മൃഗസംരക്ഷകനും അഭിഭാഷകനുമായ കോളൺ പെയ്ജിയുടേതാണ് ഈ ആശയം.
മനുഷ്യരുമായിട്ടുള്ള നായകളുടെ ചെങ്ങാത്തം തുടങ്ങിയിട്ട് ഏതാണ്ട് 15,000 വര്‍ഷത്തോളമായെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ആദ്യ കാലങ്ങളില്‍ കരുത്തരായ കാവല്‍ക്കാരുടെ മാത്രം റോള്‍ ആയിരുന്നുവെങ്കില്‍ ഇന്ന് അതും കടന്ന് ചങ്കും ഫ്രെഡും സ്ട്രെസ് ബസ്റ്ററുമൊക്കെയാണ് നായകള്‍.
2020ലെ കോവിഡ് കാലത്ത് ഏകാന്തത അകറ്റാൻ നിരവധി ആളുകൾ കൂട്ടായി വളത്തുമൃഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. ഇതിൽ ഭൂരിഭാഗം ആളുകളും തിരഞ്ഞെടുത്തത് നായകളെയാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് എണ്ണൂറിലധികം വിവിധയിനം നായകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അവയിൽ ഏറ്റവും ചെറിയ ഇനമായ ചിഹ്വാഹ്വ മുതൽ ഏറ്റവും വലിയ ഇനങ്ങളായ ഐറിഷ് വുൾഫ്ഹൗൻഡും ഗ്രേറ്റ് ഡേനും വരെ ഉൾപ്പെടുന്നു.
ബുദ്ധിശക്തിയിൽ മുൻപിൽ നിൽക്കുന്ന മൃഗമാണ് നായ. ജനുസ്സനുസരിച്ച് ഏറ്റക്കുറച്ചിലുകൾ കാണാം. ബോർഡർ കോളി, പൂഡിൽ, ജർമൻ ഷെപ്പേർഡ്, ഗോൾഡൻ റിട്രീവർ,ഡോബർമാൻ പിൻഷർ എന്നീ ജനുസ്സുകളാണ് ബുദ്ധിശക്തിയിൽ കേമന്മാര്‍.
നായകള്‍ പരിസരങ്ങളോട് വളരെയധികം ഇണങ്ങിച്ചേരുന്നവയായതിനാൽ മനുഷ്യരുടെ പല സേവനങ്ങൾക്കും ഉപയോഗസജ്ജമായ നായ ജനുസ്സുകൾ തലമുറകളിലൂടെ വികസിച്ചിട്ടുണ്ട്.
നിയമപരിപാലനം, രക്ഷാപ്രവർത്തനം, അവലാഞ്ച് റെസ്ക്യൂ നായ, കാവൽ, കന്നുകാലി മേക്കൽ, അന്ധർക്ക് വഴികാട്ടൽ തുടങ്ങിയവയാണവ.
ഭക്ഷണ രീതികളും ആവശ്യങ്ങളും ഓരോ ബ്രീഡിനും വ്യത്യസ്തമായിരിക്കും. അവയെ വാങ്ങുന്നതിനോ ദത്തെടുക്കുന്നതിനോ മുന്‍പു തന്നെ ഇതിനെക്കുറിച്ചു വിദഗ്ധരോടു ചോദിച്ചറിയുക. അതുപോലെ, നായ്ക്കള്‍ക്കുള്ള പാക്കറ്റ് ഫുഡ് പൂച്ചകള്‍ക്കും അതുപോലെ തിരിച്ചും കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates