Income tax rate: ചൊവ്വാഴ്ച മുതല്‍ സാമ്പത്തികരംഗത്ത് നിരവധി മാറ്റങ്ങള്‍; വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നുമുതല്‍ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്.

നികുതി സ്ലാബുകളിലെ പരിഷ്‌കാരം മുതല്‍ ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് വ്യവസ്ഥ വരെയുള്ള മാറ്റങ്ങളാണ് ഇവ

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ഷിക ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി സ്ലാബുകളും നിരക്കുകളും ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ നികുതിഘടന തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല.

മാസശമ്പളക്കാര്‍ക്ക് 75,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് കിഴിവിനും അര്‍ഹതയുണ്ടായിരിക്കും. അതായത് 12,75,000 രൂപ വരെ ശമ്പളമുള്ള ഒരു വ്യക്തിയെ ആദായ നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

0-4 ലക്ഷം രൂപ -നികുതിയില്ല, 4 ലക്ഷം രൂപ-8 ലക്ഷം രൂപ -5 ശതമാനം നികുതി, 8 ലക്ഷം രൂപ-12 ലക്ഷം രൂപ- 10 ശതമാനം, 12 ലക്ഷം രൂപ-16 ലക്ഷം രൂപ- 15 ശതമാനം, 16 ലക്ഷം രൂപ-20 ലക്ഷം രൂപ- 20 ശതമാനം, 20 ലക്ഷം രൂപ-24 ലക്ഷം രൂപ- 25 ശതമാനം, 24 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് 30 ശതമാനം

ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്) കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കും.

കുറഞ്ഞത് 25 വര്‍ഷത്തെ സേവനമുള്ളവര്‍ക്ക് വിരമിക്കലിനു ശേഷമുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് അവരുടെ അവസാന 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിന് തുല്യമായ പെന്‍ഷന്‍ ലഭിക്കും.

10 വര്‍ഷമെങ്കിലും സര്‍വീസുള്ളവര്‍ക്ക് പ്രതിമാസം കുറഞ്ഞത് പതിനായിരം രൂപ പെന്‍ഷന്‍ ഉറപ്പാക്കും.

ജീവനക്കാരന്‍ ആകസ്മികമായി മരിച്ചാല്‍, ലഭിച്ചിരുന്ന തുകയുടെ 60 ശതമാനം ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷനായി നല്‍കും.

സജീവമായി ഉപയോഗിക്കാത്ത (ഇനാക്ടീവ്) മൊബൈല്‍ നമ്പറുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ യുപിഐ സേവനം ലഭിക്കില്ല.

തട്ടിപ്പും അനധികൃത ഇടപാടുകളും തടയുന്നതിന് സജീവമായി ഉപയോഗിക്കാത്ത നമ്പറുകള്‍ വിച്ഛേദിക്കാന്‍ നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ബാങ്കുകളോടും പേയ്മെന്റ് സേവന ദാതാക്കളോടും നിര്‍ദ്ദേശിച്ചു.

UPI

സേവനം തടസ്സപ്പെടാതിരിക്കാന്‍ ഉപയോക്താക്കള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക