രഞ്ജിത്ത് കാർത്തിക
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന്റെ നാള്‍ വഴികളില്‍ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നാണ് ആഷസ്.
ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് മത്സരം 19ാം നൂറ്റാണ്ട് മുതൽ തുടങ്ങുന്നു. മഹത്തായ ക്രിക്കറ്റ് പോരാട്ടത്തിന്റെ ബൃഹത്തായ ചരിത്രമുണ്ട് ഈ അഭിമാന പരമ്പരയ്ക്ക്.
1882ല്‍ അരങ്ങേറിയ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ആദ്യമായി പരാജയപ്പെട്ടതോടെയാണ് ആഷസ് പോരാട്ടത്തിന്റെ ചരിത്രം തുടങ്ങുന്നത്.
തോല്‍വി ഇംഗ്ലീഷുകാരെ സംബന്ധിച്ച് വലിയ അപമാന ഭാരമായി. ദി സ്പോര്‍ടിങ് ടൈംസ് എന്ന പത്രം ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പ് പ്രസിദ്ധീകരിച്ചു.
ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചു. ശരീരം ദഹിപ്പിച്ച ശേഷം ചാരം (ആഷസ്) ഓസ്ട്രേലിയയിലേക്ക് കൊണ്ടു പോയി- ഇതായിരുന്നു പത്രത്തിന്റെ ചരമക്കുറിപ്പ്.
1882ല്‍ തന്നെ ഇംഗ്ലണ്ട് ഓസ്ട്രേലിയന്‍ മണ്ണിലെത്തി ടെസ്റ്റ് പരമ്പര വിജയിക്കുന്നുണ്ട്. അവര്‍ 2-1നു ഓസ്ട്രേലിയയെ വീഴ്ത്തി. (4 മത്സരങ്ങള്‍ നടന്നതായും പരമ്പര 2-2ല്‍ അവസാനിച്ചതായും ചില റിപ്പോര്‍ട്ടുകളുണ്ട്.)
ഈ ജയത്തിന്റെ ആവേശത്തില്‍ ചില ഇംഗ്ലീഷ് വനിതകള്‍ മൂന്നാം ടെസ്റ്റില്‍ ഉപയോഗിച്ച ബെയ്ല്‍സ് കത്തിച്ച് അതിന്റെ ചാരം ഒരു ചെപ്പിലടച്ച് ഇംഗ്ലീഷ് നായകന്‍ ഇവോ ബ്ലൈസിനു നല്‍കി.
കളി മണ്ണില്‍ നിര്‍മിച്ച ഒരു കൊച്ചു ചെപ്പാണ് ആഷസ് പരമ്പരയുടെ ട്രോഫി. ഇവോ ബ്ലൈസിന്റെ മരണ ശേഷം ഈ ട്രോഫി ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്ന ഇംഗ്ലണ്ടിലെ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബിനു കൈമാറി. ഈ ചെപ്പിന്റെ മാതൃകയിലാണ് ഇപ്പോള്‍ കുഞ്ഞു ട്രോഫി സമ്മാനിക്കുന്നത്.
1953 വരെ ഈ കുഞ്ഞു ട്രോഫി മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബിന്റെ കൈവശമായിരുന്നു. ലോര്‍ഡ്‌സ് പവലിയലനിലെ ലോങ് റൂമിലായിരുന്നു ട്രോഫി. പിന്നീട് പവലിയനു അടുത്തുള്ള ക്രിക്കറ്റ് മ്യൂസിയത്തിലേക്ക് മാറ്റി.
ഇതുവരെയായി 345 ആഷസ് ടെസ്റ്റുകളാണ് അരങ്ങേറിയത്. അതില്‍ 142 വിജയങ്ങള്‍ ഓസ്‌ട്രേലിയക്ക്. 110 എണ്ണം ഇംഗ്ലണ്ടും വിജയിച്ചു. 93 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
ഇതുവരെ നടന്നത് 73 പരമ്പരകള്‍. 34 എണ്ണം ഓസ്‌ട്രേലിയ നേടി. 32 പരമ്പരകള്‍ ഇംഗ്ലണ്ടും നേടി. 7 പരമ്പരകള്‍ സമനിലയില്‍ അവസാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക