സമകാലിക മലയാളം ഡെസ്ക്
പുകവലി, മദ്യപാനം, ജീവിതശൈലി പ്രശ്നങ്ങള്‍ തുടങ്ങിയ കാന്‍സറിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളില്‍ നിന്ന് വളരെ അകലെയാണ് കുഞ്ഞുകള്‍. എന്നിട്ടും നവജാത ശിശുക്കളില്‍ വരെ കാന്‍സര്‍ കാണാറുണ്ട്.
കുട്ടികളിലും മുതിർന്നവരിലുമുള്ള അർബുദം തികച്ചും വ്യത്യസ്തമാണ്. അതിന്റെ ചികിത്സാ രീതിയും വ്യത്യസ്തമാണ്. ഗര്‍ഭിണി ആണെന്നറിയാതെ സിടി സ്‌കാന്‍ പോലെയുള്ള റേഡിയേഷന്‍ ഏല്‍ക്കുന്നതും അച്ഛനമ്മമാരുടെ പുകവലിശീലവും കുട്ടികളിലെ കാന്‍സറിന് കാരണമാകാം.
അപൂര്‍വം ചില കുട്ടികളില്‍ കുടുംബപാരമ്പര്യവും കാരണമാകാറുണ്ട്. പക്ഷേ 90% കേസുകളിലും എന്തുകൊണ്ട് കുട്ടികള്‍ക്ക് കാന്‍സര്‍ വന്നു എന്ന് വ്യക്തമായ ഒരുത്തരം കണ്ടെത്താനാകില്ല.
രക്തം, മസ്തിഷ്കം, അസ്ഥികൾ എന്നിങ്ങനെ വിവിധ കോശങ്ങളിലാണ് കുട്ടികളിൽ കാൻസർ വികസിക്കാൻ സാധ്യത. നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ തുടങ്ങാനായാല്‍ കുട്ടികള്‍ക്ക് കാന്‍സറിനെ അതിജീവിക്കാന്‍ കഴിയും.
ഗർഭകാലത്ത് അമ്മയുടെ ആരോഗ്യം കുട്ടികളിലെ ഇത്തരം അപകടസാധ്യത വർധിപ്പിക്കും. പതിവ് പരിശോധനകളും മികച്ച ഭക്ഷണക്രമത്തിലൂടെയും അമ്മയുടെ ആരോഗ്യം ഉറപ്പാക്കണം. കൂടാതെ ഈ സമയം ലഹരിവസ്തുക്കള്‍, മദ്യം, പുകയില എന്നിവയിൽ നിന്ന് വിട്ടുനിൽക്കാനും ശ്രദ്ധിക്കുക.
ഗർഭകാലത്ത് കൃത്യമായി വാക്സിനുകൾ സ്വീകരിക്കുക. ഗർഭാവസ്ഥയിൽ അമ്മമാർക്ക് ഉണ്ടാകുന്ന അസുഖങ്ങൾ കുഞ്ഞുങ്ങളിൽ കാൻസർ സാധ്യത വർധിപ്പിക്കും.
സൈറ്റോമെഗലോവൈറസ്, റുബെല്ല തുടങ്ങിയ അണുബാധകൾ തടയുന്നതിന് ഗർഭിണികൾ അടിസ്ഥാന ശുചിത്വം പാലിക്കുകയും അവരുടെ വാക്സിനുകൾ കാലികമാണെന്ന് ഉറപ്പാക്കുകയും വേണം.
രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വിട്ടു മാറാത്ത പനി, ക്ഷീണം, വിളര്‍ച്ച, അമിതമായ രക്തസ്രാവം, തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന പുള്ളികള്‍ എന്നിവ കുട്ടികളില്‍ രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. എല്ലുകളില്‍ ഉള്‍പ്പെടെയുള്ള കടുത്ത ശരീരവേദന, സന്ധികളില്‍ പ്രത്യക്ഷപ്പെടുന്ന വീക്കം എന്നിവയും ശ്രദ്ധിക്കണം.