സമകാലിക മലയാളം ഡെസ്ക്
കുട്ടിക്കാലത്ത് അത്ര പ്രകടമായില്ലെങ്കിലും വളർന്നു വരുമ്പോൾ 'തനി അച്ഛൻ പകർപ്പ്' എന്ന് പറഞ്ഞുകേട്ടിട്ടുണ്ടാവും. അതിന്റെ പിന്നിൽ ചില ജനിതകപരമായ കാരണങ്ങളാണ്.
ഒരു കുഞ്ഞിനെ മാതാപിതാക്കള്‍ രണ്ടുപേരും തുല്യമായാണ് രൂപപ്പെടുത്തുന്നത്. എന്നാല്‍ ജനിതക മാറ്റങ്ങള്‍ വികസിക്കുന്ന രീതി അനുസരിച്ച് വളര്‍ച്ചയുടെ ഘട്ടത്തില്‍ മാത്രമേ അച്ഛന്റെ സ്വഭാവങ്ങള്‍ പുറത്തുവരൂ.
മനുഷ്യനിലെ ചില ജീനുകള്‍ ആദ്യകാലത്ത് നിഷ്‌ക്രിയമായി കിടക്കും. ശാരീരികമായ മാറ്റങ്ങള്‍, ഹോര്‍മോണുകളുടെ വ്യത്യാസം എന്നീ ഘട്ടത്തില്‍ ഇവയ്ക്ക് മാറ്റം വരാം. അതുകൊണ്ടാണത്രേ ജനന സമയത്ത് അച്ഛനോട് സാമ്യമില്ലാത്ത കുട്ടി കൗമാരത്തില്‍ അച്ഛനെ പോലെ തോന്നുന്നത്.
വളര്‍ച്ചയ്ക്ക് അനുസരിച്ച് മുഖം മാറും
കുഞ്ഞുങ്ങൾ വളരുന്നതനുസരിച്ച് അസ്ഥികളുടെ ഘടന മാറുന്നു. താടിയെല്ലുകള്‍ നീണ്ടുവരുന്നു. ഈ ഘടനാപരമായ സവിശേഷിതകളില്‍ പലതും അച്ഛൻ്റെ ജീനുമായി ബന്ധപ്പെട്ടിരിക്കുന്നു.
മുടിയുടെ ഘടന
മുടിയുടെ ഘടന, കനം, രീതി എന്നിവയൊക്കെ പാരമ്പര്യവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്. പ്രായപൂര്‍ത്തി ആയ ശേഷമോ, ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് ശേഷമോ വളര്‍ച്ചാ ചക്രങ്ങള്‍ മാറുന്നതു വരെയോ പാരമ്പര്യ ഘടകങ്ങള്‍ മറഞ്ഞിരിക്കാം.
ശരീര ഘടന
ചില കുട്ടികള്‍ക്ക് അച്ഛന്റെ ശരീരത്തോട് വളരെ സാമ്യമുള്ള ശരീരഘടന കാണാറുണ്ട്. പേശികളുടെ വളര്‍ച്ച, കൊഴുപ്പിന്റെ വിതരണം, ഊര്‍ജ്ജനില എന്നിവയൊക്കെ പാരമ്പര്യമായി ലഭിക്കുന്നതാണ്. ഒരു ഘട്ടം കഴിയുമ്പോള്‍ കുട്ടിയുടെ ശരീരഭാരം കൂടുന്നതും കുറയുന്നതും ഒക്കെ ഇതുകൊണ്ടാണ്.
ആരോഗ്യം
ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, മെറ്റബോളിക് നിരക്ക് ഇവയൊക്കെ പിതാവിന്റെ ജീനുമായി ബന്ധപ്പെട്ട പാരമ്പര്യഗുണങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്.
വൈകാരിക പാറ്റേണുകളും സ്വഭാവവും
കുട്ടികള്‍ ചിലപ്പോള്‍ അവരുടെ പിതാവിന്റെ ഇമോഷണൽ പാറ്റേണുകള്‍ പിന്തുടരുന്നു. സമ്മര്‍ദം കൈകാര്യം ചെയ്യുന്ന രീതി, ക്ഷമ, ശാന്തത ഇവയൊക്കെ അച്ഛൻ്റെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ലൈംഗികതയുമായി ബന്ധപ്പെട്ട ചില വളര്‍ച്ചാ രീതികള്‍
ഗര്‍ഭധാരണ സമയത്ത് പിതാവ് സംഭാവന ചെയ്ത ക്രോമസോമിലൂടെയാണ് ജൈവിക ലൈംഗികത നിര്‍ണയിക്കപ്പെടുന്നത്. ഇതൊരു ലളിതമായ കാര്യമാണെങ്കിലും അതിന്റെ സ്വാധീനം സാവധാനത്തിലാണ് കണ്ടുവരുന്നത്.
ശാരീരിക വികസനം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ലൈംഗികതയുമായി ബന്ധപ്പെട്ട ചില വളര്‍ച്ചാ രീതികള്‍ എന്നിവയെല്ലാം ജനന സമയത്തേക്കാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രത്യക്ഷമാകുന്നത്. ഈ മാറ്റങ്ങള്‍ കൗമാരകാലത്താണ് ഉയര്‍ന്നുവരുന്നത്.