സമകാലിക മലയാളം ഡെസ്ക്
ലോകഭൂപടത്തിൽ തെന്നിന്ത്യയ്ക്കു മധുരിക്കുന്നൊരു പാട്ടുവിലാസം പതിച്ചുനൽകിയ ഗായകനാണ് എസ്പിബി.
ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗത രീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എന്നിട്ടും ആ സുന്ദരശബ്ദം ദേശങ്ങളെയും തലമുറകളെയും കീഴടക്കി.
സിനിമാ പിന്നണി ഗായകനായി മാത്രമല്ല, നടന്‍,സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളിൽ തിളങ്ങിയ വ്യക്തിയാണ് എസ്പിബി.
1946 ജൂണ്‍ 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്പിബിയുടെ ജനനം.
1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം .
എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്പിബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം.
ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെ എസ്പിബി ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു.
1969-ല്‍ പുറത്തിറങ്ങിയ കടല്‍പ്പാലം എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഈ കടലും മറുകടലും എന്ന മെലഡി പാടിക്കൊണ്ട് എസ്പിബി മലയാളത്തില്‍ പുതിയൊരു യുഗത്തിന് വഴിതെളിച്ചു.
16ൽ അധികം ഭാഷകളിൽ പാടിയിട്ടുണ്ട് അദ്ദേഹം. അതിൽ തുളുവും സംസ്കൃതവും വരെ ഉൾപ്പെടും.
രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചു. ആറു തവണ മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്‌കാരം, വിവിധ സംസ്ഥാനങ്ങളുടെ എണ്ണമറ്റ പുരസ്‌കാരങ്ങൾക്ക് അദ്ദേഹം അർഹനായി.
40,000ത്തിൽ അധികം പാട്ടുകൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ പുറത്തു വന്നു. ഒരു ദിവസം ഏറ്റവുമധികം പാട്ടുകൾ പാടി ഗിന്നസ് റെക്കേർഡും ഇട്ടും. ഇന്നും ആ റെക്കോർഡ് ആരും തകർത്തിട്ടില്ല.
കോടിക്കണക്കിന് ആരാധകരുടെയും അനുരാഗികളുടെയും പ്രിയപ്പെട്ട എസ്പിബി ലോകം വിട്ടു പോയിട്ട് ഇന്നേക്ക് അഞ്ച് വർഷം തികയുന്നു.
സംഗീതാസ്വാദകരുടെ ഹൃദയത്തോട് അത്രമേൽ ചേർന്നു നിന്ന മൂന്നക്ഷരമാണ് എസ്പിബി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates