സമകാലിക മലയാളം ഡെസ്ക്
ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ജീവിതശൈലി, വസ്ത്രധാരണം, യാത്രകൾ എന്നിവ പോലെ തന്നെ ഭക്ഷണക്രമവും കർശനമായ ചില നിയമങ്ങൾ പാലിച്ചാണ് മുന്നോട്ടുപോകുന്നത്.
കൊട്ടാരങ്ങളിലെ വലിയ വിരുന്നുകളിലെ അതിഥി പട്ടിക തയാറാക്കുന്നതുപോലെ തന്നെ അതീവ ശ്രദ്ധയോടും ജാഗ്രതയോടെയുമാണ് രാജകീയ ഭക്ഷണക്രമവും രൂപപ്പെടുത്തുന്നത്.
ഓരോ ചെറിയ തിരഞ്ഞെടുപ്പും നൂറ്റാണ്ടുകളുടെ പാരമ്പര്യത്തെയും ലോകത്തിന് മുന്നിൽ രാജവാഴ്ച ഉയർത്തിപ്പിടിക്കുന്ന പ്രതിച്ഛായയെയും പ്രതിഫലിപ്പിക്കുന്നു.
ചില വിഭവങ്ങൾ രാജകീയ മേശകളിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുമ്പോൾ, മറ്റു ചിലത് ഇവിടെ ഒഴിവാക്കപ്പെടാറുണ്ട്.
രാജകീയ മേശയിൽ സ്വന്തം രുചിതാത്പര്യങ്ങളേക്കാൾ മുൻഗണന നൽകുന്നത് സാമൂഹിക മര്യാദകൾക്കാണ്.
അത്തരത്തിൽ വിലക്കിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഷെൽഫിഷ് (ചെമ്മീൻ, ഓയിസ്റ്റർ)
ചെമ്മീൻ, കക്ക, ഓയിസ്റ്റർ തുടങ്ങിയ വിഭവങ്ങൾ സാധാരണക്കാർക്ക് ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും രാജകുടുംബങ്ങളിൽ ഇവയ്ക്ക് കർശനമായ ജാഗ്രതാ നിർദേശമുണ്ട്. ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവ ഒഴിവാക്കിയത്.
അസംസ്കൃത അല്ലെങ്കിൽ വേവിക്കാത്ത മാംസം
സ്റ്റീക്ക് ടാർട്ടേർ അല്ലെങ്കിൽ പകുതി മാത്രം വേവിച്ച ബർഗറുകൾ പോലുള്ള, അസംസ്കൃത മാംസം അടങ്ങിയ വിഭവങ്ങൾ രാജകീയ മെനുവിൽ കാണാറേയില്ല. എലിസബത്ത് രാജ്ഞിക്ക് തന്റെ മാംസാഹാരം എപ്പോഴും നന്നായി പാകം ചെയ്തത് ആയിരിക്കണം എന്ന നിർബന്ധമുണ്ടായിരുന്നു. പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് പൂർണമായും അസംസ്കൃത ആഹാരം ഒഴിക്കാത്തത്.
വെളുത്തുള്ളി
ഭക്ഷണത്തിന് ഏറെ രുചി നൽകുന്ന ഒന്നാണെങ്കിലും രാജകീയ വിരുന്നുകളിൽ വെളുത്തുള്ളിക്ക് സ്ഥാനമില്ല. ഔദ്യോഗിക പദവികൾ വഹിക്കുന്നവർ പൊതുജനങ്ങളുമായും രാജ്യാന്തര പ്രതിനിധികളുമായും നിരന്തരം അടുത്ത് ഇടപഴകേണ്ടി വരുന്നതിനാൽ, ശ്വാസത്തിന് ദുർഗന്ധം വരാതിരിക്കാനാണ് രാജകീയ ചടങ്ങുകളിൽ വെളുത്തുള്ളി പൂർണമായും ഒഴിവാക്കുന്നത്.
സവാള
വെളുത്തുള്ളിയുടെ അതേ കാരണം കൊണ്ടുതന്നെയാണ് സവാള കൊട്ടാര അടുക്കളകളിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നത്. സവാള ചേർത്ത വിഭവങ്ങൾ കൊട്ടാരത്തിൽ വളരെ അപൂർവമായി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.
ഫോയ് ഗ്രാസ്
താറാവുകൾക്കും വാത്തകൾക്കും പൈപ്പുകളിലൂടെ നിർബന്ധപൂർവം ആഹാരം നൽകി അവയുടെ കരൾ അമിതമായി കൊഴുപ്പടിഞ്ഞ് വലുപ്പം വയ്പ്പിച്ചുണ്ടാക്കുന്ന ഒരു ഫ്രഞ്ച് വിഭവമാണ് ഫോയ് ഗ്രാസ്.
മൃഗങ്ങളോടുള്ള ഈ ക്രൂരത കാരണം, ചാൾസ് രാജാവ് വെയിൽസ് രാജകുമാരനായിരുന്ന കാലത്ത് തന്നെ രാജകീയ വസതികളിൽ ഫോയ് ഗ്രാസ് വിളമ്പുന്നത് നിരോധിച്ചു. 2008ൽ മൃഗസംരക്ഷണ സംഘടനകളുടെ ഇടപെടലിനെത്തുടർന്ന് ക്ലാരൻസ് ഹൗസ് ഈ നിരോധനം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സീസണല്ലാത്ത പഴങ്ങൾ
അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് പ്രകൃതിദത്തവും ആ കാലയളവിൽ മാത്രം ലഭിക്കുന്നതുമായ ഭക്ഷണങ്ങളോട് വലിയ താൽപര്യമുണ്ടായിരുന്നു. കൃത്രിമമായി ചൂട് നിലനിർത്തുന്ന ഗ്രീൻഹൗസുകളിലോ വിദേശത്തുനിന്ന് വലിയ ചെലവിൽ ഇറക്കുമതി ചെയ്തോ എത്തിക്കുന്ന പഴങ്ങളേക്കാൾ, പ്രകൃതിദത്തമായി മണ്ണിൽ പാകമാകുന്നവ കഴിക്കാനായിരുന്നു അവർക്ക് താൽപര്യം.
ശുദ്ധീകരിച്ച പഞ്ചസാരയും കൃത്രിമ മധുരവും
ശുദ്ധീകരിച്ച പഞ്ചസാര, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയിൽ നിന്നും മാറി പുതിയതും പോഷകസമൃദ്ധവുമായ ഭക്ഷണരീതിയാണ് ചാൾസ് രാജാവ് പിന്തുടരുന്നത്.
പഞ്ചസാരയ്ക്ക് പകരം തേൻ അല്ലെങ്കിൽ പഴങ്ങളിൽ നിന്നുള്ള പ്രകൃതിദത്ത മധുരമാണ് അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്. ഇവയെ ധാന്യങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവയുമായി സമീകൃതമായി അദ്ദേഹം തന്റെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates