സമകാലിക മലയാളം ഡെസ്ക്
ഒരാൾ താൻ മരിച്ചുകഴിഞ്ഞുവെന്നും ശരീരത്തിലെ ചില അവയവങ്ങൾ ഇല്ലെന്നും ചിലപ്പോൾ താൻ ജീവിച്ചിരിപ്പില്ലെന്നും ഉറച്ചുവിശ്വസിച്ചാൽ എങ്ങനെയിരിക്കും? അതിശയകരമെന്ന് തോന്നുമെങ്കിലും ഇത്തരത്തിലുള്ള വിശ്വാസങ്ങൾ ചിലരിൽ കാണപ്പെടാറുണ്ട്. കോട്ടാർഡ് സിൻഡ്രോം (Cotard's syndrome) അഥവാ ‘വാക്കിങ് കോർപ്സ് സിന്‍ഡ്രോം' (Walking Corpse Syndrome) എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്.
കോട്ടാർഡ് സിൻഡ്രോം ഒരു സ്വതന്ത്ര രോഗമായി കാണുന്നതിനെക്കാൾ മറ്റൊരു മാനസികമോ നാഡീസംബന്ധമായോ അവസ്ഥയുടെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന ഒരു delusion (മിഥ്യാധാരണ) ആയാണ് കണക്കാക്കുന്നത്. രോഗിക്ക് താൻ മരിച്ചുവെന്നും ശരീരത്തിലെ ഭാഗങ്ങൾ നഷ്ടപ്പെട്ടുവെന്നും ചിലപ്പോൾ ലോകത്ത് ഒന്നും നിലവിലില്ലെന്നും വരെ തോന്നാം.
ലോകത്ത് ഏകദേശം 200 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ഗവേഷകർ പറയുന്നു.
ഈ അവസ്ഥയുള്ള വ്യക്തിക്ക് താൻ ജീവിച്ചിരിക്കുന്നുവെന്ന് മറ്റുള്ളവർ പറഞ്ഞാലും അത് അംഗീകരിക്കാൻ കഴിയണമെന്നില്ല. ചിലർക്ക് തങ്ങളുടെ ശരീരത്തിലെ ഒരു ഭാഗം ഇല്ലാതായതായി തോന്നാം. മറ്റുചിലർ തങ്ങൾക്ക് രക്തമോ ആന്തരിക അവയവങ്ങളോ ഇല്ലെന്നും കരുതാം.
ചിലർ തങ്ങൾ മരിച്ചുകഴിഞ്ഞതിനാൽ ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ലെന്നു വിശ്വസിച്ച് ഭക്ഷണം നിരസിക്കാനും സാധ്യതയുണ്ട്.
എന്തൊക്കെയാണ് ലക്ഷണങ്ങൾ?
കോട്ടാർഡ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ വ്യക്തികളിൽ വ്യത്യസ്തമായിരിക്കാം. പ്രധാനമായും: താൻ മരിച്ചുവെന്നോ മരിച്ചുകൊണ്ടിരിക്കുകയാണെന്നോ വിശ്വസിക്കുക, ശരീരത്തിന്റെ ഭാഗങ്ങൾ ഇല്ലെന്ന് കരുതുക, സാമൂഹിക ബന്ധങ്ങളിൽ നിന്ന് പിന്മാറുക, സംസാരിക്കുന്നത് വളരെ കുറയ്ക്കുകയോ പൂർണമായി നിർത്തുകയോ ചെയ്യുക, ഭക്ഷണം നിരസിക്കുക, ചിലപ്പോൾ താൻ മരിച്ചുവെന്ന കാര്യം സ്ഥിരീകരിക്കുന്ന ശബ്ദങ്ങൾ കേൾക്കുക, സ്വയം ഉപദ്രവിക്കാനുള്ള സാധ്യത എന്നിവയാണ്.
കോട്ടാർഡ് സിൻഡ്രോമിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ തലച്ചോറിനെ ബാധിക്കുന്ന ചില രോഗാവസ്ഥകളുമായി ഇത് ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഡിമെൻഷ്യ, എൻസഫലോപ്പതി, അപസ്മാരം, മൈഗ്രെയ്ൻ, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, പാർക്കിൻസൺസ് രോഗം, സ്ട്രോക്ക്, ഗുരുതരമായ തലച്ചോർ പരിക്ക് എന്നിവയുമായി ഇത് ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചിലരിൽ വിഷാദരോഗം, ഉത്കണ്ഠ, സ്കിസോഫ്രീനിയ, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകളുടെ പശ്ചാത്തലത്തിലും കോട്ടാർഡ് സിൻഡ്രോം പ്രത്യക്ഷപ്പെടാം. കൗമാരക്കാരിലും യുവാക്കളിലും ഇത് ബൈപോളാർ ഡിസോർഡറുമായി ബന്ധപ്പെട്ടിരിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കോട്ടാർഡ് സിൻഡ്രോമിനായി എല്ലാവർക്കും ബാധകമായ പ്രത്യേകമായ ഒരു പരിശോധനയില്ല. രോഗിയുടെ ലക്ഷണങ്ങളും മെഡിക്കൽ ചരിത്രവും വിലയിരുത്തുന്നതിനൊപ്പം, സമാനമായ ലക്ഷണങ്ങൾക്ക് കാരണമാകുന്ന മറ്റ് മാനസികമോ ശാരീരികമോ ആയ അവസ്ഥകൾ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്ത ശേഷമാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.
ഒരാൾ “ഞാൻ മരിച്ചുപോയി” എന്ന് പറയുന്നത് എല്ലായ്പ്പോഴും കോട്ടാർഡ് സിൻഡ്രോം ആണെന്ന് അർഥമില്ല. ഇത്തരം ലക്ഷണങ്ങൾക്ക് പല കാരണങ്ങളുണ്ടാകാം. സ്വയം മരിച്ചുവെന്ന് വിശ്വസിക്കൽ, ഭക്ഷണം നിരസിക്കൽ, യാഥാർഥ്യബോധത്തിൽ വലിയ മാറ്റം, സ്വയം ഉപദ്രവിക്കാനുള്ള ചിന്തകൾ തുടങ്ങിയവ ഉണ്ടെങ്കിൽ അടിയന്തരമായി പ്രൊഫഷണൽ മെഡിക്കൽ സഹായം തേടേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates