സമകാലിക മലയാളം ഡെസ്ക്
വിവിധ രാജ്യങ്ങളിലെ നേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്ന സമ്മാനങ്ങളില്‍ ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്.
ചായ മുതൽ പാലക്കാടൻ മട്ട വരെ പ്രത്യേക സ്ഥാനമുറപ്പിച്ചുണ്ട് ഈ സമ്മാനപ്പൊതികളിൽ.
ലോക നേതാക്കൾക്കായി നൽകിയ ഈ പ്രത്യേക ഗിഫ്റ്റുകൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടുകയാണ്.
മെലഡി
അടുത്തിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ ജോര്‍ജിയ മെലോനിയെ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനമായി നല്‍കിയത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മിഠായിയായ മെലഡിയാണ്. രണ്ട് പ്രധാനമന്ത്രിമാരുടേയും പേരുകള്‍ ഒന്നിച്ച് ചേര്‍ത്ത് സോഷ്യല്‍മീഡിയയില്‍ 'മെലോഡി' (#Melodi)എന്ന വൈറല്‍ ഹാഷ്ടാഗ് സൃഷ്ടിക്കപ്പെടുകയും വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ ആകെ തരംഗമാകുകയും ചെയ്തിരുന്നു.
കേസര്‍ മാമ്പഴം
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത് കേസര്‍ മാമ്പഴമാണ്. പ്രധാനമായും ഗിര്‍ വനപ്രദേശങ്ങളിലും ഗുജറാത്തിലെ ജുനഗദ് ജില്ലയിലുമാണ് ഈ മാമ്പഴം കൃഷി ചെയ്യുന്നത്.
മേഘാലയ പൈനാപ്പിള്‍
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രധാനമന്ത്രി സമ്മാനിച്ചത് മേഘാലയ പൈനാപ്പിളാണ്. മേഘാലയയിലെ റി-ഭോയ് മേഖലയില്‍ വളരുന്ന ഖാസി പൈനാപ്പിളുമായി ബന്ധപ്പെട്ട ജിഐ-ടാഗ് ചെയ്ത പഴമാണിത്. നല്ല മധുരത്തിനും സുഗന്ധത്തിനും ജൈവകൃഷി രീതികള്‍ക്കും പേരുകേട്ടതാണ് ഈ പൈനാപ്പിള്‍.
ലോക് തക് ടീ( Loktak Tea)
സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണിന് പ്രധാനമന്ത്രി മോദി നല്‍കിയത് മണിപ്പൂരില്‍ നിന്നുള്ള ലോക് തക് ടീ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മണിപ്പൂരിലെ ലോക് തക് തടാകത്തിന് ചുറ്റുമുള്ള പ്രകൃതിരമണീയമായ പ്രദേശത്ത് വളര്‍ത്തുന്ന ഒരു സവിശേഷ തേയിലയാണ് ഇത്. ഉന്മേഷദായകമായ രുചി, മനോഹരമായ സുഗന്ധം എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ തേയില.
പാലക്കാടന്‍ മട്ട അരി
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ (എഫ്എഒ) ഡയറക്ടര്‍ ജനറല്‍ ഡോ.ക്യു ഡോങ്യുവിന് പ്രധാനമന്ത്രി സമ്മാനിച്ചത് മികച്ച ചില ധാന്യങ്ങളാണ്. അതില്‍ പാലക്കാടന്‍ മട്ട എന്നറിയപ്പെടുന്ന ചുവന്ന അരിയും ഉള്‍പ്പെടുന്നു. ചുവപ്പ് കലര്‍ന്ന തവിട്ട് നിറമുള്ള ഈ അരിക്ക് സമ്പന്നമായ പോഷകഗുണങ്ങളുണ്ട്.
ഗോബിന്ദേബോഗ് റൈസ്
പശ്ചിമ ബംഗാളില്‍ നിന്നുള്ള ഗോബിന്ദോഭോഗ് അരിയും പ്രധാനമന്ത്രി ഡോ.ക്യു ഡോങ്യുവിന് നല്‍കിയിരുന്നു. ബര്‍ദ്വാന്‍, ഹൂഗ്ലി, നാദിയ തുടങ്ങിയ ജില്ലകളില്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്ന ഒരു പ്രീമിയം തദ്ദേശീയ അരി ഇനമാണിത്.
ജോഹ റൈസ്
ബ്രഹ്‌മപുത്ര താഴ്വരയില്‍ നിന്നുള്ള അസാമിലെ ജോഹ അരിയും ഡോ.ക്യു ഡോങ്യുവിന് നല്‍കിയ വിഭവങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. 'സുഗന്ധമുള്ളത്' എന്നര്‍ത്ഥമുള്ള ആസാമീസ് പദത്തില്‍ നിന്നാണ് 'ജോഹ' എന്ന വാക്ക് വന്നത്. ഈ അരി സാധാരണയായി ചെറിയ ധാന്യങ്ങളാല്‍ നിര്‍മ്മിച്ചതാണ്.
ബസ്മതി അരി
ഇന്തോ-ഗംഗാ സമതലങ്ങളില്‍ നിന്നുള്ള ബസ്മതി അരിയും സമ്മാനമായി നല്‍കിയിട്ടുണ്ട്. സുഗന്ധത്തിനും പാചകം ചെയ്തതിനുശേഷമുളള മൃദുവായ ഘടനയ്ക്കും പേരുകേട്ട ലോകപ്രശസ്തമായ നീളമുള്ള അരിയാണിത്.
കലാനമാക് അരി
ഡോ.ക്യു ഡോങ്യുവിന് നല്‍കിയ കൊട്ടയില്‍ യുപിയുടെ പ്രത്യേക കലാനമാക് അരിയും ഉണ്ടായിരുന്നു. ബുദ്ധ റൈസ് എന്നും ഇത് അറിയപ്പെടുന്നു. ഗൗതമ ബുദ്ധന്റെ കാലവുമായി ഇതിന് ചരിത്രപരമായ ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ അതുല്യമായ സുഗന്ധം, കറുത്ത പുറംതൊലി, മൃദുവായ ഘടനയുമാണിതിന്.
ജോവര്‍, ബജ്ര മില്ലറ്റ് ബാറുകള്‍
ജോവര്‍, ബജ്റ എന്നിവ ചേര്‍ത്ത മില്ലറ്റ് ബാറുകളും അദ്ദേഹത്തിന് സമ്മാനമായി നല്‍കി. സോര്‍ഗം എന്നും അറിയപ്പെടുന്ന ജോവറില്‍ മില്ലറ്റില്‍ പ്രോട്ടീന്‍, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതേസമയം ബജ്റ അഥവാ പേള്‍ മില്ലറ്റ് ഊര്‍ജ്ജം, കാല്‍സ്യം, മഗ്‌നീഷ്യം, അവശ്യ പോഷകങ്ങള്‍ എന്നിവയുടെ മികച്ച ഉറവിടമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates