'നന്ദി, തിരുവോണമേ...' മലയാളത്തിന്റെ പ്രിയ ഓണക്കവിതകള്‍

സമകാലിക മലയാളം ഡെസ്ക്

ഓണമെത്താത്ത വഴികളില്ല, മലയാളത്തില്‍. ഓണപ്പൂക്കള്‍, ഓണപ്പുടവ, ഓണസദ്യ, ഓണക്കളികള്‍, ഓണത്തുമ്പി, ഓണ നിലാവ്... ഇങ്ങനെ മണ്ണിലും വിണ്ണിലും നിറ സാന്നിധ്യമാണ് ഓണം. ഓണപ്പാട്ടുകളുടെ എണ്ണം എണ്ണിയാല്‍ ഒടുങ്ങാത്തത്ര.

മലയാളത്തിന്റെ പ്രിയ ഓണക്കവിതകള്‍ | image created by ai image generator

മാവേലി നാടു വാണിടും കാലം

മലയാളിയുടെ ഓണപ്പാട്ടില്‍ ഒന്നാമത്തേത് മാവേലി നാടു വാണീടും കാലം തന്നെയാണ്. എത്രയോ തലമുറയായി മലയാളി ഈ പാട്ടു പാടുന്നു

പൂക്കാലം, കുമാരനാശാന്‍

ഉള്‍നാട്ടിലെ ഓണം പോലെയുള്ള ഓണക്കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും ഓണസ്മൃതികള്‍ ഉണര്‍ത്തുന്ന, ഓണത്തിന്റെ പശ്ചാത്തല ഭംഗിയൊരുക്കുന്ന ആശാന്‍ കവിത പുഷ്പവാടിയിലെ പൂക്കാലം തന്നെ.

മാവേലി നാടു വാണിടും കാലം | image created by ai image generator

നീയില്ലാത്തൊരു ഓണം, ഒഎന്‍വി

ഓണച്ചിന്തുകള്‍ ഓര്‍മകളുടെ മിഴിനീര്‍ ചാലുകളായി മാറുന്നുണ്ട്, ഒഎന്‍വിയില്‍. കൂടെപ്പൊറുക്കുന്ന ഓര്‍മകള്‍ തന്നെയാണ് ഒഎന്‍വിക്ക് പുതിയൊരു ഓണവരവ്. നീയില്ലാത്തൊരു ഓണം എന്ന കവിതയില്‍ പറ്റിനില്‍ക്കുന്നത് ഓര്‍മകളുടെ ആ നനവാണ്.

നീയില്ലാത്തൊരു ഓണം | image created by ai image generator

ഓണം, കുഞ്ഞിരാമൻ നായർ

വാക്കുകളുടെ മഹാബലി എന്നു വിശേഷിപ്പിക്കപ്പെട്ട പി കുഞ്ഞിരാമൻ നായർ തന്നെയാണ് ഏറ്റവും കൂടുതൽ ഓണക്കവിതകൾ എഴുതിയിട്ടുള്ളതും. പ്രകൃതിയെ ജീവിതം തന്നെയായിക്കണ്ട പിയുടെ ഓണസങ്കൽപ്പത്തിന്റെ നാട്ടുതാളപ്പെരുക്കങ്ങൾ നിറഞ്ഞുനിൽക്കുന്നവയാണ് ഈ കവിതകളെല്ലാം.

ഓണം | image created by ai image generator

ഓണമുറ്റത്ത്, വൈലോപ്പിള്ളി

വൈലോപ്പിള്ളിക്ക് ഓണം സമത്വ സങ്കൽപ്പത്തിന്റെ പൂർണതയാണ്. ഓണക്കവിത, ഓണക്കളിക്കാർ, ഓണക്കാഴ്ച, ഓണക്കിനാവ്, ഓണത്തല്ല്, ഓണപ്പാട്ടുകാർ, ഓണമുറ്റത്ത്, പൂക്കാലം, പൂവിളി എന്നിങ്ങനെ ഏറെ കവിതകൾ എഴുതി വൈലോപ്പിള്ളി.

ഓണമുറ്റത്ത് | image created by ai image generator

ഓണസദ്യ, വള്ളത്തോള്‍

വൈലോപ്പിള്ളിക്കും മുമ്പേ ഓണനാളിലെ വിശപ്പിനെക്കുറിച്ച് എഴുതിയിട്ടുണ്ട്, വള്ളത്തോള്‍. വറുതിയുടെ ചുളിവു നിവര്‍ത്തി മാലോകര്‍ മഹോത്സവത്തിലേക്ക് ഇറങ്ങുമ്പോള്‍ കയ്യിലെ പൊടിയരിപ്പൊതി വഴിയില്‍ വീണു പാതമണ്ണിനും പരുന്തിനും ഓണസദ്യയായി മാറിയതിനെക്കുറിച്ച് പാടുകയാണ് ഓണസദ്യ എന്ന കവിതയില്‍ വള്ളത്തോള്‍.

ഓണസദ്യ | image created by ai image generator

ഓണം, മുരുകൻ കാട്ടാക്കട

പോകെപ്പോകെ കാലം കെട്ടുപോവുകയാണെന്ന കവിബോധ്യം ഓണക്കവിതകളെ ഒരളവു വരെ ഓർമക്കവിതകൾ കൂടിയാക്കി മാറ്റുന്നുണ്ട്.

ഓണം | image created by ai image generator

തിരുവോണം, വിജയലക്ഷ്മി

മൺമറഞ്ഞുപോയ ഒരു നൽക്കാലത്തിന്റെ ഓർമ. ജീവിതത്തിൽ യാന്ത്രികത പിടിമുറിക്കുന്ന പുതിയ കാലത്തിന്റെ അസാധ്യതകളിൽ ഓർമകളിലൂടെ മാത്രം തിരിച്ചുപിടിക്കാനാവുന്ന പൂക്കാലത്തിന്റെ ഓർമ. അങ്ങനെയൊരു തിരിച്ചുപിടിക്കലാണ് വിജയലക്ഷ്മിയുടെ തിരുവോണം.

തിരുവോണം | image created by ai image generator

ഓർമകളുടെ ഓണം, ചുള്ളിക്കാട്

ബാലചന്ദ്രൻ ചുള്ളിക്കാടിൽ പക്ഷേ, ഓണ ഓർമകൾ തിരിച്ചാണ്. കടന്നു പോയ കടുംകാലത്തിന്റെ ഓർമകളാണ് ചുള്ളിക്കാടിന്റെ ഓണം.

ഓർമകളുടെ ഓണം | image created by ai image generator

നന്ദി തിരുവോണമേ നന്ദി, കക്കാട്

അടിമണ്ണിടിഞ്ഞു കടയിളകി ചരിഞ്ഞൊരു തുമ്പയിൽ ചെറുചിരി വിടർത്തി വന്ന തിരുവോണത്തിനു നന്ദി പറയുന്നു എൻഎൻ കക്കാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദി തിരുവോണമേ നന്ദി | image created by ai image generator