സമകാലിക മലയാളം ഡെസ്ക്
അത്തംനാളിൽ പൂക്കളത്തിന് ഒരു വളയം തുമ്പപ്പൂ മാത്രമേ ഉണ്ടാകൂ. രണ്ടാംദിവസം രണ്ടുതരം പൂക്കളും, മൂന്നാംദിവസം മൂന്നുതരം പൂക്കളും എന്നു തുടങ്ങി പത്താംദിവസം പത്തുതരം പൂക്കളും ഉപയോഗിച്ച് വർണപ്പൂക്കളമാകും.
അത്തം
മഹാബലി പാതാളത്തിൽനിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്ന ദിവസമാണ് അത്തം. മുറ്റത്ത് ചാണകം മെഴുകി തുമ്പയാണ് ആദ്യദിവസം ഇടുന്നത്. ആദ്യദിനം ഒരുനിര പൂക്കളായിരിക്കണം ഇടുന്നത്.
ചിത്തിര
രണ്ടാംദിവസം തുമ്പയും തുളസിയും. അത്തം, ചിത്തിര, ചോതി നാളുകളിൽ ഈ രണ്ടുപൂക്കൾ മാത്രമേ പൂക്കളത്തിലുണ്ടാകൂ.
ചോതി
തുമ്പയ്ക്കും തുളസിയ്ക്കും പുറമേ മൂന്ന് ചുറ്റ് പൂക്കളും ഉണ്ടാകും.
വിശാഖം
നാലാം നാളാണ് നിറമുള്ള പൂക്കളമിട്ടു തുടങ്ങുന്നത്. തെച്ചി, മന്ദാരം, മല്ലിക, ചെമ്പരത്തി തുടങ്ങി വിവിധ നിറങ്ങളിൽ പൂക്കളമാകാം.
അനിഴം
അനിഴം നാളിൽ വാഴപ്പിണ്ടിയിലോ വാഴത്തടയിലോ കുട കുത്തും. ഈർക്കിലിയിൽ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തുവെക്കുന്നതിനെയാണ് കുടകുത്തുക എന്നു പറയുന്നത്.
തൃക്കേട്ട
ഓണത്തിന്റെ ആറാം ദിനം ആറു പൂക്കൾകൊണ്ട് പൂക്കളമിടും. അന്ന് പൂക്കളത്തിന്റെ നാലുദിക്കിലും കാൽ നീട്ടും. അതായത് വലിപ്പം കൂട്ടും.
മൂലം
മൂലം നാളിലെ പൂക്കളം ചതുരാകൃതിയിലാകണം. നാലുദിക്കിലും ഈർക്കിൽ കുത്തിനിർത്തി പൂവെക്കാം. ഈ ദിവസത്തിനുശേഷം പൂക്കളം ഏത് ആകൃതിയിൽ വേണമെങ്കിലും തീർക്കാം.
പൂരാടം
എട്ടുതരം പൂക്കളുൾപ്പെടുത്തി എട്ടു വളയങ്ങളിലായി പൂവിടണം. കൃഷ്ണകിരീടം, ഓണപ്പുവ്, തെച്ചി, ചെമ്പരത്തി, കാക്കപ്പൂവ്, കൊങ്ങിണിപ്പൂവ് തുടങ്ങിയ വിവിധ പൂക്കൾ ഉപയോഗിക്കാം.
ഉത്രാടം
പൂക്കളം ഏറ്റവും വലുതാകുന്ന ദിവസമാണ് ഉത്രാടം. ഇഷ്ടമുള്ള പൂക്കൾകൊണ്ട് പൂക്കളമൊരുക്കാം. ചിലയിടങ്ങളിൽ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും. ഉത്രാടദിവസം വൈകീട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കൽ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ലും വയ്ക്കാറുണ്ട്.
തിരുവോണം
തിരുവോണപ്പുലരിയിൽ കുളിച്ച് കോടിവസ്ത്രമണിഞ്ഞ് പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കും. ഓണത്തപ്പന്റെ സങ്കല്പത്തിന് മാവൊഴിച്ച് പൂക്കുല നിരത്തി പുടവ നേദിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നേദിക്കുകയും ചെയ്യും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates