സമകാലിക മലയാളം ഡെസ്ക്
മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ബാക്ടീരിയയാണ് ഷിഗെല്ല.
ഷിഗെല്ല വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് എന്ന് അറിയപ്പെടുന്നത്. ഷിഗെല്ല ബാധ എന്ന് പൊതുവേ പറയും.
പ്രധാനമായും മലിന ജലത്തിലൂടെയും മലവിസർജ്യവുമായുള്ള സമ്പർക്കത്തിലൂടെയും, ചില സാഹചര്യങ്ങളിൽ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയകൾ വ്യാപനം നടത്തുന്നത്.
ഷിഗെല്ല അണുബാധയുള്ളവരിൽ സാധാരണയായി രോഗാണുവുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 1 മുതൽ 2 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും.
പനി, വയറുവേദന, അടിക്കടി, മലശങ്കയുണ്ടാകുക തുടങ്ങിയവയെല്ലാം മാറ്റു പ്രധാന ലക്ഷണങ്ങളാണ്.
നിര്‍ജ്ജലീകരണമാണ് ഈ രോഗത്തെ മാരകമാക്കുന്നത്. നിര്‍ജ്ജലീകരണം നിയന്ത്രിക്കാന്‍ സാധിക്കാതെ പോയാല്‍ ഗുരുതരാവസ്ഥയും മരണവും ഉണ്ടാകും.
അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കാന്‍ സാധ്യത കൂടുതല്‍.
ഭക്ഷണ-കുടിവെള്ള കാര്യങ്ങളിലെ ശുചിത്വവും വ്യക്തിശുചിത്വവും നിര്‍ബന്ധമായി പിന്‍തുടരുക എന്നതാണ് ഇതിനെ അതിജീവിക്കാനുള്ള പ്രതിവിധി.
ശുചിത്വം പാലിക്കുക, ബാത്ത്റൂം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുന്നത് രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ചെറിയ കുട്ടികളുടെ ഡയപ്പർ മാറ്റുമ്പോഴും ശ്രദ്ധ വേണം. ബാക്ടീരിയ പടരാതിരിക്കാനായി വൃത്തിഹീനമായ ഡയപ്പറുകൾ അടച്ച ബാഗിലോ ട്രാഷ് ബിന്നിലോ ശ്രദ്ധയോടെ ഉപേക്ഷിക്കുക.
കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക. അതോടൊപ്പം തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates