സമകാലിക മലയാളം ഡെസ്ക്
വിമാനയാത്ര കഴിഞ്ഞ് വീട്ടിലെത്താനുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും ബാഗേജ് ബെൽറ്റിൽ നിന്നും സ്വന്തം പെട്ടികൾ എടുക്കാൻ മറന്നുപോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.
ഇത്തരത്തിൽ എടുക്കാൻ മറന്നതോ അല്ലെങ്കിൽ ഉടമസ്ഥർ അന്വേഷിച്ച് വരാത്തതുമായ ബാഗുകൾ ഓരോ വിമാനത്താവളങ്ങളിലും ഉണ്ടാകും.
ഇങ്ങനെ അനാഥമാകുന്ന ബാഗുകൾക്ക് എന്ത് സംഭവിക്കും എന്നുള്ളത് നോക്കാം.
വിമാനത്താവള അധികൃതർക്കും എയർലൈനുകൾക്കും ഇത്തരം ലഗേജുകൾ കൈകാര്യം ചെയ്യാൻ കൃത്യമായ ചട്ടങ്ങളുണ്ട്.
ആദ്യത്തെ 24 മുതൽ 72 മണിക്കൂർ വരെ ഈ ബാഗുകൾ അതത് എയർലൈനിന്റെ ബാഗേജ് ഓഫീസിലോ ‘ലോസ്റ്റ് ആൻഡ് ഫൗണ്ട്’ വിഭാഗത്തിലോ സുരക്ഷിതമായി സൂക്ഷിക്കും.
ഈ സമയത്തിനുള്ളിൽ ബാഗിലെ ടാഗ് പരിശോധിച്ചും ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പറോ ഇമെയിലോ ഉപയോഗിച്ചും ഉടമസ്ഥനെ കണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമം നടത്തും.
മിക്കവാറും യാത്രക്കാർക്ക് ഈ ഘട്ടത്തിൽ തന്നെ തങ്ങളുടെ ബാഗ് എവിടെയുണ്ടെന്ന സന്ദേശം ലഭിക്കാറുണ്ട്.
യാത്രക്കാരൻ ബാഗ് നഷ്ടപ്പെട്ടതായി പരാതി നൽകിയാൽ അത് കണ്ടെത്തി നൽകാൻ എയർലൈനുകൾക്ക് 21 ദിവസത്തെ സമയമുണ്ട്. ഈ കാലാവധിക്കുള്ളിൽ ബാഗ് ലഭിച്ചില്ലെങ്കിൽ അത് ഔദ്യോഗികമായി നഷ്ടപ്പെട്ടതായി പ്രഖ്യാപിച്ച് യാത്രക്കാരന് നഷ്ടപരിഹാരം നൽകും.
ഉടമസ്ഥരില്ലാത്ത ബാഗുകൾ സാധാരണയായി 90 ദിവസം വരെ ഗോഡൗണുകളിൽ സൂക്ഷിക്കും.ഈ കാലയളവിൽ ബാഗ് തുറന്ന് പരിശോധിക്കുകയും അതിനുള്ളിൽ മരുന്നുകളോ വിലപിടിപ്പുള്ള രേഖകളോ തിരിച്ചറിയൽ കാർഡുകളോ ഉണ്ടോ എന്ന് നോക്കി ഉടമയെ കണ്ടെത്താൻ പ്രത്യേക ശ്രമം നടത്തുകയും ചെയ്യും.
ബാഗിനുള്ളിൽ ഭക്ഷണസാധനങ്ങളോ കേടാകുന്ന മറ്റ് വസ്തുക്കളോ ഉണ്ടെങ്കിൽ ദുർഗന്ധം വരാതിരിക്കാനും ശുചിത്വം ഉറപ്പാക്കാനും വേണ്ടി അവ ഉടനടി നശിപ്പിച്ചു കളയുകയാണ് പതിവ്. ബാക്കിയുള്ള സാധനങ്ങൾ മാത്രമാണ് ദീർഘകാല സ്റ്റോറേജിലേക്ക് മാറ്റുക.
90 ദിവസം കഴിഞ്ഞിട്ടും ഉടമസ്ഥൻ എത്തിയില്ലെങ്കിൽ ആ ബാഗ് ‘അൺക്ലെയിംഡ് പ്രോപ്പർട്ടി’ ആയി പ്രഖ്യാപിക്കും. പിന്നീട് വിമാനത്താവള അധികൃതർക്കോ എയർലൈനുകൾക്കോ ഇവ ലേലം വിളിച്ചു വിൽക്കാനോ അല്ലെങ്കിൽ ചാരിറ്റി സ്ഥാപനങ്ങൾക്ക് കൈമാറാനോ അനുവാദമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates