സമകാലിക മലയാളം ഡെസ്ക്
കേരളത്തിന് ഭീഷണിയായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ ഒന്നാം ഓണമായ ഉത്രാട ദിവസം അടക്കം മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്നും നാളെയും മഴയിൽ നേരിയ കുറവുണ്ടാകുമെങ്കിലും ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യതയെന്നാണ് പ്രവചനം.
കനത്ത മഴയുള്ളപ്പോൾ പൂക്കളം, ഓണസദ്യ, ഓണക്കളികൾ തുടങ്ങിയവ വീടിനുള്ളിൽ തന്നെ സംഘടിപ്പിക്കാം. കുട്ടികളെയും മുതിർന്നവരെയും മഴയത്ത് പുറത്തിറക്കി ആഘോഷങ്ങളിൽ പങ്കെടുക്കിക്കുന്നതിന് പകരം കുടുംബാംഗങ്ങൾക്കൊപ്പം സുരക്ഷിതമായ അന്തരീക്ഷത്തിൽ ആഘോഷം നടത്തുന്നതാണ് നല്ലത്.
പൂക്കളം ഒരുക്കുമ്പോഴും മുറ്റത്ത് വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിൽ വഴുക്കിവീഴാനുള്ള സാധ്യത കണക്കിലെടുക്കണം. വൈദ്യുതി വയറുകൾക്കും ഉപകരണങ്ങൾക്കും സമീപം വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിൽ പ്രത്യേക ജാഗ്രത വേണം.
ഓണാഘോഷങ്ങളുടെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും നദീതീരങ്ങളിലേക്കും പോകുന്നത് മഴ ശക്തമായിരിക്കുമ്പോൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. കാലാവസ്ഥാ കേന്ദ്രത്തിന്റെ പൊതുജാഗ്രതാ നിർദേശങ്ങളിലും നദികൾ മുറിച്ചുകടക്കുന്നതും ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്.
പ്രത്യേകിച്ച് മലഞ്ചെരിവുകളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും അനാവശ്യ യാത്രകൾ ഒഴിവാക്കണം. മഴക്കാലത്ത് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്.
ഓണാഘോഷങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ മുൻകൂട്ടി വാങ്ങി ഒരുക്കിവെക്കുക. മഴയത്ത് വെള്ളക്കെട്ടുണ്ടാവാൻ സാധ്യതയുള്ളതിനാൽ യാത്ര ശ്രമകരമാകും. റോഡിൽ വെള്ളം കയറിയാൽ അതിന്റെ ആഴം കൃത്യമായി മനസിലാക്കാൻ കഴിയണമെന്നില്ല. അതിനാൽ വെള്ളക്കെട്ടിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കണം.
ഓണാഘോഷങ്ങളിൽ കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകുക. മഴയത്ത് കുട്ടികളെ വെള്ളക്കെട്ടുകളിലും ഒഴുക്കുകളിലും കളിക്കാൻ അനുവദിക്കരുത്. പ്രായമായവർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവരുള്ള വീടുകളിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ ഇവരെ സുരക്ഷിതമായി മാറ്റുന്നതിനുള്ള മുൻകരുതൽ നേരത്തെ തന്നെ സ്വീകരിക്കണം.
ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടിലേക്കു മടങ്ങാൻ പ്ലാൻ ചെയ്യുന്നവർ കാലാവസ്ഥ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കണം.
കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിച്ച് അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിനേക്കാൾ സുരക്ഷിതമായ ഇടത്ത് ആഘോഷിക്കുന്നതാണ് ഉചിതം. ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ പരിശോധിച്ച് പരിപാടികൾ ക്രമീകരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates