കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു; ചാലക്കുടിക്കാരന്‍ ചങ്ങാതിയുമായെത്തുന്നത് വിനയന്‍

മാറ്റിനിര്‍ത്തലും മാര്‍ജിനലൈസ് ചെയ്യലുമെല്ലാം രസകരമായി തരണം ചെയ്ത് ജീവിതം വെട്ടിപ്പിടിച്ചു എങ്കിലും...
കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു; ചാലക്കുടിക്കാരന്‍ ചങ്ങാതിയുമായെത്തുന്നത് വിനയന്‍

അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ വീണ്ടും നമുക്കരികിലേക്ക് എത്തുകയാണ്. പ്രതിസന്ധികളെ അതിജീവിച്ച് വളര്‍ന്ന മണിയെ സിനിമയിലേക്ക് പകര്‍ത്തുകയാണ് സംവിധായകന്‍ വിനയന്‍. 

എന്നാലിത് മണിയുടെ ജീവിത കഥയല്ലെന്നും വിനയന്‍ പറയുന്നു.  കലാഭവന്‍ മണി എന്ന അനുഗ്രഹീത കലാകാരന്റെ ജീവിതത്തെയും പ്രതിഭയെയും അടുത്തു നിന്നു കാണാനും കേള്‍ക്കാനും കഴിഞ്ഞ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഈ കഥയുണ്ടാക്കാന്‍ എന്നെ ആ ജീവിതം സ്വാധീനിച്ചിട്ടുണ്ട് എന്നതു സത്യമാണെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. 

ചാലക്കുടിക്കാരന്‍ ചങ്ങാതിയായി പുതുമുഖ താരമാണ് എത്തുക. ഈ പുതിയ മുഖത്തിനെ തേടിയുള്ള കാസ്റ്റിങ് കോളിനൊപ്പമാണ് സിനിമയുടെ വിശേഷങ്ങള്‍ വിനയന്‍ പങ്കുവെയ്ക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്‌

"ചാലക്കുടിക്കാരന്‍ ചങ്ങാതി" മണിയുടെ ജീവിത കഥയല്ല... മറിച്ച്, കലാഭവന്‍ മണി എന്ന അനുഗ്രഹീത കലാകാരന്റെ ജീവിതത്തെയും പ്രതിഭയെയും അടുത്തു നിന്നു കാണാനും കേള്‍ക്കാനും കഴിഞ്ഞ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഈ കഥയുണ്ടാക്കാന്‍ എന്നെ ആ ജീവിതം സ്വാധീനിച്ചിട്ടുണ്ട് എന്നതു സത്യമാണ്.

സമൂഹത്തിന്റെ അടിസ്ഥാനവര്‍ഗ്ഗത്തില്‍ നിന്ന് ദാരിദ്ര്യത്തിന്റെയും പ്രാരാബ്ധത്തിന്റെയും തീച്ചൂളയില്‍ കുരുത്ത ഒരു മഹാപ്രതിഭ അയാളുടെ ജീവിതയാത്രയില്‍ നേരിട്ട പ്രതിബന്ധങ്ങളും മാറ്റിനിര്‍ത്തലും മാര്‍ജിനലൈസ് ചെയ്യലും ഒക്കെ രസകരമായി തരണം ചെയ്ത് ജീവിതം വെട്ടിപ്പിടിച്ചു എങ്കിലും... എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്യന്തം നാടകീയമായ ഒരവസാനരംഗമാണ് ആ മഹാനായ കലാകാരന്‍ അഭിനയിച്ചു തീര്‍ത്തത്.

ഈ ചിത്രത്തിലെ തമാശക്കാരനായ നായകന്‍ നമ്മളെ ഒത്തിരി ചിരിപ്പിക്കുന്നതു പോലെ തന്നെ കണ്ണു നിറയിക്കുകയും ചെയ്യും... കറുപ്പിനോടും അതിനെ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തോടും നമ്മുടെ സമൂഹം പുലര്‍ത്തുന്ന നീതികേടും ഈ ചിത്രത്തിലൂടെ ചര്‍ച്ച ആയേക്കാം...

കുറേ നാളുകള്‍ക്കു ശേഷം എന്റെ മനസ്സിനിഷ്ടപ്പെട്ട ഒരു കഥയും സിനിമയുമായി - വിലക്കുകളും, ഒറ്റപ്പെടുത്തലുമില്ലാതെ എന്റെ സ്വന്തം സിനിമാത്തട്ടകത്തിലേക്കു ഞാന്‍ വീണ്ടും വരികയാണ്. എല്ലാവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com