മാധവിക്കുട്ടിയെക്കുറിച്ച് ലീനാ മണിമേഖലയും സിനിമയെടുക്കുന്നു

മാധവിക്കുട്ടിയായി അഭിനയിക്കുന്നതിനെക്കുറിച്ച് അറിയാനാണ് കമല്‍ വിളിച്ചിരുന്നത്
മാധവിക്കുട്ടിയെക്കുറിച്ച് ലീനാ മണിമേഖലയും സിനിമയെടുക്കുന്നു

ചെന്നൈ: മാധവിക്കുട്ടിയെക്കുറിച്ചുള്ള മെറിലി വിസ്‌ബോര്‍ഡിന്റെ 'ദ ലവ് ക്വീന്‍ ഓഫ് മലബാര്‍' എന്ന പുസ്തകത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ലീനാ മണിമേഖല സിനിമ ചെയ്യാനൊരുങ്ങുന്നു.
മലയാള സംവിധായകന്‍ കമല്‍ മാധവിക്കുട്ടിയെക്കുറിച്ച് സിനിമയെടുക്കാനൊരുങ്ങുന്നതായി മൂന്നുവര്‍ഷം മുമ്പുതന്നെ അറിഞ്ഞിരുന്നു. അന്ന് മാധവിക്കുട്ടിയായി അഭിനയിക്കുന്നതിനെക്കുറിച്ച് അറിയാനാണ് കമല്‍ വിളിച്ചിരുന്നത്. എന്നാല്‍ ആ സമയത്ത് അത്തരത്തിലൊരു സിനിമയെടുക്കുന്നതിനുള്ള സ്‌ക്രിപ്റ്റ് തന്റെ കൈയ്യില്‍ റെഡിയായിരുന്നുവെന്ന് കമലിനോട് പറഞ്ഞിരുന്നു. പിന്നീട് ആ സ്‌ക്രിപ്റ്റ് കമലിന് അയച്ചുകൊടുത്തതായും ലീനാ മണിമേഖല ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.
ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് തന്റെ സിനിമയുമായി മുന്നോട്ടു പോകുന്ന കാര്യവും ലീന മണിമേഖല പ്രഖ്യാപിച്ചിരിക്കുന്നത്.

(ലീനാ മണിമേഖല)

ലീനാ മണിമേഖലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മലയാള സിനിമാ സംവിധായകന്‍ കമല്‍ എന്നെ വിളിച്ച് പറഞ്ഞു..'ലീനയെക്കാണാന്‍ കമലാ ദാസിനെപ്പോലെയുണ്ട്..നമുക്ക് കമലാദാസിനെക്കുറിച്ചൊരു സിനിമക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാം'.
'ലവ് ക്വീന്‍ ഓഫ് മലബാര്‍' എന്ന പുസ്തകം വായിച്ച ശേഷം എന്റെ പരിഭാഷക സുഹൃത്ത് രവിയുമായി ചേര്‍ന്ന് ഒരു സ്‌ക്രിപ്റ്റ് ഇതിനകം തയ്യാറാക്കിയെന്നും ഇംഗ്ലീഷില്‍ ആ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും കമലിനോട് അപ്പോള്‍ തന്നെ പറഞ്ഞു. ആ സ്‌ക്രിപ്റ്റിന്റെ കോപ്പി കമലിന് അയച്ചു കൊടുക്കുകയും ചെയ്തു. വളരെ തീവ്ര സ്വഭാവമുള്ള എഴുത്താണല്ലോയെന്നും മലയാള പ്രേക്ഷകര്‍ക്ക് യോജിച്ച രീതിയില്‍ ചെയ്യണമെന്നും പറഞ്ഞ കമല്‍ തന്റെ സ്‌ക്രിപ്റ്റ് എനിക്ക് അയച്ച് തരികയും ചെയ്തു. മലയാള ഭാഷ അഭ്യസിക്കാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പൊടുന്നനെയൊരു ദിവസം എന്നെ വിളിച്ചു. ആ സിനിമ പ്രോജക്റ്റ് ബിഗ് ബജറ്റായെന്നും കമലാദാസിന്റെ വേഷം ചെയ്യാന്‍ വിദ്യാ ബാലന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്നും പറഞ്ഞു. അതേ സമയം ലീനയുടെ ഇഷ്ടപ്രകാരം ഇംഗ്ലീഷ് സ്‌ക്രിപ്റ്റ് യാതൊരു ഒത്തുതീര്‍പ്പുമില്ലാതെ നമുക്കൊന്നിച്ച് ചെയ്യാമെന്നും പറഞ്ഞു. ഞാനത് ക്ഷമയോടെ കേട്ടിരുന്നു. കഴിഞ്ഞ ഐ എഫ് എഫ് കെ സമയത്താണ് പിന്നെ കാണുന്നത്. ഹിന്ദുത്വ സംഘടനകളുടെ ഭീഷണി മൂലം വിദ്യാ ബാലന്‍ ആ പ്രോജക്റ്റില്‍ നിന്നും പിന്‍മാറിയെന്നാണ് അപ്പോള്‍ പറഞ്ഞത്. ഒരു സംവിധായകന്റെ ഇത്തരം ബുദ്ധിമുട്ടുകള്‍ വ്യക്തിപരമായി അറിയാവുന്ന ആളെന്ന നിലയ്ക്ക് ഈയൊരു വിഷമ ഘട്ടത്തില്‍ നിന്നും ആദ്യം അദ്ദേഹം വിമുക്തനാകട്ടെയെന്നു കരുതി ഞാന്‍ കൂടുതലൊന്നും പറയാന്‍ നിന്നില്ല. അടുത്തിടെ സംഘപരിവാര്‍ വേദികളില്‍ നൃത്തം ചെയ്ത മഞ്ജു വാര്യരാണ് നായികയായി അഭിനയിക്കാന്‍ പോകുന്നതെന്ന വാര്‍ത്ത പിന്നെയാണറിഞ്ഞത്. പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ കാരണം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. കമല്‍ പേരു കേട്ടൊരു സംവിധായകനാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളുണ്ടാവാം. ഒരു കവയിത്രിയുടെ സ്വത്വത്തിന് മാര്‍ക്കറ്റില്‍ ഒരു വിലയുമില്ലെന്നും അറിയാം. പല കാര്യങ്ങളിലും അരാജക നിലപാടുകള്‍ ഉള്ള ആള്‍ ആയിരിക്കാം ഞാന്‍. പക്ഷേ എനിക്ക് സ്വന്തമായൊരു നിലപാടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ തീരുമാനിച്ച പോലെ കമലാദാസിന്റെ ജീവിതം ഒരു ഇന്‍ഡിപ്പെന്‍ഡന്റ് സിനിമയായി സംവിധാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com