അന്‍പത്തിരണ്ടാം പിറന്നാള്‍ മധുരത്തില്‍ ആമിര്‍, പുതിയ ചിത്രം ബിഗ് ബിക്കൊപ്പം

ആരാധകരുടെ ആശംസകള്‍ക്കു നടുവില്‍ നിന്ന് പ്രിയപ്പെട്ട ആമിര്‍ അദ്ദേഹത്തിന്റെ 52മത്തെ കേക്ക് മുറിച്ചു.
അന്‍പത്തിരണ്ടാം പിറന്നാള്‍ മധുരത്തില്‍ ആമിര്‍, പുതിയ ചിത്രം ബിഗ് ബിക്കൊപ്പം

ന്യൂഡെല്‍ഹി: ആരാധകരുടെ ആശംസകള്‍ക്കു നടുവില്‍ നിന്ന് പ്രിയപ്പെട്ട ആമിര്‍ അദ്ദേഹത്തിന്റെ 52മത്തെ കേക്ക് മുറിച്ചു. മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കാന്‍ പോകുന്നു എന്ന പുതിയ വിശേഷവുമായാണ് ആമിറിന്റെ ഈ വര്‍ഷത്തെ പിറന്നാളാഘോഷം. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലൂടെയാണ് ആമിറും ബിഗ് ബിയും വെള്ളിത്തിര പങ്കിടാനൊരുങ്ങുന്നത്.  

ജന്‍മദിനവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ആദ്യം തന്നെ മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കേക്ക് മുറിച്ചത്. ഇതുവരെ സമ്മാനങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും നിങ്ങളില്‍ നിന്നുമത് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

73കാരനായ ബിഗ്ബിയുടെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായാണ് കാണുന്നതെന്നും ആമിര്‍ പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഉറപ്പായും തനിക്ക് പഠിക്കാന്‍ കഴിയും. തംഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ചലച്ചിത്ര ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങള്‍ നല്‍കാന്‍ പോകുന്ന ചിത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ വര്‍ഷവും കുടുംബത്തിന്റെ കൂടെയാണ് ജന്‍മദിനം ആഘോഷിക്കാറുള്ളത്, അമ്മയുണ്ടാക്കിത്തരുന്ന സീക്ക് കബാബാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും തുറന്നു പറയാന്‍ പ്രിയനടന്‍ മടിക്കുന്നില്ല. ഇത്തവണ ഫോഗട്ട് പെണ്‍കുട്ടികളായ ഗീതയുടെയും ബബിതയുടെയും കൂടെ ജന്‍മദിനം ആഘോഷിക്കാന്‍ വൈകുന്നേരം മുംബൈയിലേക്ക് പോകുകയാണെന്ന് അദ്ദേഹം അറിയിച്ചു. 

ആമിര്‍ അടുത്ത കാലത്തായി ഒരുപാട് സാമൂഹിക ഇടപെടലുകള്‍ നടത്തുന്നുണ്ട്. മഹാരാഷ്ട്രയിലെ ജലദൗര്‍ലഭ്യ പ്രശ്‌നങ്ങളിലെല്ലാം അദ്ദേഹം ഇടപെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയത്തിലേക്ക് ചുവടു വയ്ക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ല എന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെ മേഖല സിനിമയാണെന്നും ആര്‍ട്ടിസ്റ്റായി നിലകൊള്ളാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com