നാളെ ഈ ഗതി വരാതിരിക്കാനാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്: അരുണ്‍ ഗോപി

പൊലീസ് പറയുന്ന കുറ്റസമ്മതമൊഴികളാണ് ഇന്ത്യയിലെ ഏതൊരു മാധ്യമപ്രവര്‍ത്തകനും ആദ്യം അവിശ്വസിക്കേണ്ടതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി
നാളെ ഈ ഗതി വരാതിരിക്കാനാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്: അരുണ്‍ ഗോപി

കൊച്ചി: പൊലീസ് പറയുന്ന കുറ്റസമ്മതമൊഴികളാണ് ഇന്ത്യയിലെ ഏതൊരു മാധ്യമപ്രവര്‍ത്തകനും ആദ്യം അവിശ്വസിക്കേണ്ടതെന്ന് ദിലീപ് ചിത്രം രാമലീലയുടെ സംവിധായകന്‍. കാണാനും കേള്‍ക്കാനും ആരുമില്ലാത്ത ഇരുട്ടറകളില്‍ ലാത്തിയും തോക്കും ക്രൂരതയും ചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ് ഉണ്ടാക്കുന്നവയാണ് ഈ രാജ്യത്തെ പൊലീസിന്റെ ഓരോ കുറ്റസമ്മതമൊഴിയും. നാളെ ഈ ഗതി ദിലീപിനും വരാതിരിക്കാനാണ് അദ്ധേഹം ഇപ്പൊഴേ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്നും അരുണ്‍ ഗോപി.

ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രദ്യൂമന്‍ താക്കൂര്‍ എന്ന ഏഴു വയസ്സുകാരനെ കഴുത്തു മുറിച്ചു കൊന്ന കേസില്‍ ഹരിയാന പൊലീസ് പിടികൂടിയ അശോക് കുമാര്‍ എന്ന ബസ് കണ്ടക്ടറുടെ ദുരനുഭവം മുന്‍നിര്‍ത്തിയാണ് ദിലീപിന്  പിന്തുണയുമായി വീണ്ടും അരുണ്‍ രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ ഇദ്ദേഹം നിരപരാധിയാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. മാധ്യമങ്ങള്‍ ആളുകളെ സംശയമുനയിലാക്കുന്ന രീതിയിലായിരുന്നു ചര്‍ച്ചകള്‍ നടത്തിയത്. അശോക് കുമാര്‍ കുട്ടിയെ കഴുത്തു മുറിച്ചു കൊല്ലുന്നതിന്റെ ഗ്രാഫിക് ചിത്രീകരണങ്ങള്‍, കുറ്റസമ്മതമൊഴിയുടെ വിശദാംശങ്ങള്‍, മധ്യവര്‍ഗ-ഉപരിവര്‍ഗ അച്ഛനമ്മമാരുടെ നെഞ്ചില്‍ തീകോരിയിടുന്ന നിഗമനങ്ങള്‍, ഊഹാപോഹങ്ങള്‍.  ഇങ്ങനെ നീളുന്നു അരുണിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്‌

അരുണ്‍ ഗോപിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ആ കറുത്തു മെലിഞ്ഞ മനുഷ്യനെക്കുറിച്ച് ആലോചിക്കുകയായിരുന്നു ഞാന്‍.
ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രദ്യൂമന്‍ താക്കൂര്‍ എന്ന ഏഴു വയസ്സുകാരനെ കഴുത്തു മുറിച്ചു കൊന്ന കേസില്‍ ഹരിയാന പൊലീസ് പിടികൂടിയ അശോക് കുമാര്‍ എന്ന ബസ് കണ്ടക്ടര്‍.
പട്ടാപ്പകല്‍ സ്‌കൂള്‍ റ്റോയ്!!ലറ്റില്‍വച്ച് കുട്ടിയെ ൈലംഗികമായി പീഡിപ്പിക്കാന്‍ അശോക് കുമാര്‍ ശ്രമിച്ചുവെന്നും എതിര്‍ത്ത കുട്ടിയെ കഴുത്തറുത്തു കൊന്നുവെന്നുമായിരുന്നു ഹരിയാന പൊലീസിന്റെ കണ്ടെത്തല്‍. ൈകവിലങ്ങണിയിച്ച അശോക് കുമാറിറിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് അയാള്‍ കുറ്റം സമ്മതിച്ചുകഴിഞ്ഞതായി പൊലീസ് ആവര്‍ത്തിച്ചു പറഞ്ഞു.
പിന്നെ ഒരാഴ്ച ദേശീയചാനലുകളിലാകെ അശോക് കുമാറിന്റെ കറുത്തു മെല്ലിച്ച ശരീരമായിരുന്നു കാഴ്ച. വലിയ സ്‌കൂളുകളില്‍ ദിവസക്കൂലിക്കോ മാസക്കൂലിക്കോ ഒക്കെ തൂപ്പുകാരായോ ൈഡ്രവര്‍മാരായോ കണ്ടക്ടര്‍മാരായോ ജോലിചെയ്യുന്ന അര്‍ധപട്ടിണിക്കാരെയാകെ സംശയമുനയിലാക്കുന്ന വാര്‍ത്താചര്‍ച്ചകള്‍.
അശോക് കുമാര്‍ കുട്ടിയെ കഴുത്തു മുറിച്ചു കൊല്ലുന്നതിന്റെ ഗ്രാഫിക് ചിത്രീകരണങ്ങള്‍, കുറ്റസമ്മതമൊഴിയുടെ വിശദാംശങ്ങള്‍, മധ്യവര്‍ഗ-ഉപരിവര്‍ഗ അച്ഛനമ്മമാരുടെ നെഞ്ചില്‍ തീകോരിയിടുന്ന നിഗമനങ്ങള്‍, ഊഹാപോഹങ്ങള്‍...
പക്ഷേ, ഇപ്പോള്‍ സി.ബി.െഎ പറയുന്നു, അശോക് കുമാര്‍ നിരപരാധിയാണെന്ന്. ചോരയില്‍ കുളിച്ച കുട്ടിയെ കണ്ട് അതിനെ ആശുപത്രിയില്‍ എത്തിക്കാന്‍ മാത്രമേ ആ സാധു മനുഷ്യന്‍ ശ്രമിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം പൊലീസ് ഉണ്ടാക്കിയ കെട്ടുകഥയായിരുന്നുവെന്ന്.
മുതിര്‍ന്ന ക്ലാസിലെ നേരത്തെതന്നെ മാനസികപ്രശ്‌നങ്ങളുള്ള ഒരു കുട്ടിയാണത്രെ ശരിക്കും കൊലയാളി. പരീക്ഷയും രക്ഷാകര്‍തൃയോഗവും മാറ്റിവയ്ക്കാന്‍ വേണ്ടി മാത്രം സഹപാഠിയെ കഴുത്തറുത്തു കൊന്ന വിചിത്രമായ ൈപശാചികത ഉള്ളിലുള്ള ഒരു കൗമാരക്കാരന്‍. അവന്‍ പിടിയിലായിക്കഴിഞ്ഞു.
അശോക് കുമാര്‍ നിരപരാധിയാണെന്ന സി.ബി.െഎ കണ്ടെത്തലാണ് ശരിയെങ്കില്‍, അത്ര ഹീനമായൊരു കുറ്റം ആ പാവത്തെകക്കൊണ്ട് സമ്മതിപ്പിക്കാന്‍ പൊലീസ് എന്തൊക്കെ ചെയ്തിട്ടുണ്ടാവും?
എത്രമേല്‍ പീഡനമേറ്റിട്ടാവാം ഒരിക്കലും ചെയ്യാത്ത ആ ൈപശാചിക കുറ്റം അയാള്‍ ഏറ്റെടുത്തത്? 
ഇന്ന്, അല്പം ജാള്യതയോടെ ചില മാധ്യമങ്ങളെങ്കിലും അശോക് കുമാറിന്റെയും ഭാര്യയുടെയും പ്രതികരണങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്.
അശോക് കുമാറിനെ പൊലീസ് ഇരുട്ടറയിലിട്ട് തല്ലിച്ചതച്ചു. തല വെള്ളത്തില്‍ മുക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ഷോക്കടിപ്പിച്ചു. കുറ്റം സമ്മതിച്ച് ഒപ്പിട്ടുതന്നില്ലെങ്കില്‍ വീട്ടിലിരിക്കുന്ന ഭാര്യയേയും മക്കളേയും ഇവിടെയെത്തിച്ച് കണ്‍മുന്നിലിട്ട് ചതയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി.
എന്നിട്ടും വഴങ്ങാതായപ്പോള്‍ പൊലീസ് തന്നെ കുറ്റസമ്മതമൊഴി തയാറാക്കി അതില്‍ ബലമായി വിരലടയാളം വാങ്ങിച്ചു. പിന്നെ ഏതോ മരുന്നുകുത്തിവച്ച് പാതിമയക്കത്തില്‍ ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ ഹാജരാക്കി.
ഇന്നിപ്പോള്‍, ജീവഛവമായ ആ മനുഷ്യന്റെ ഭാര്യ പറയുന്നു, കേസില്‍ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട പ്രദ്യൂമന്‍ താക്കൂറിന്റെ അച്ഛനേയും അമ്മയേയും കണ്ട് നന്ദി പറയുമെന്ന്. ആ പുനരന്വേഷണം സംഭവിച്ചിരുന്നില്ലെങ്കില്‍, നിരപരാധിയായ അശോക് കുമാറിന്റെ ശിഷ്ടജീവിതം ഹരിയാനയിലെ ഏതോ ജയിലറയില്‍ അവസാനിച്ചേനെ.
പൊലീസ് പറയുന്ന കുറ്റസമ്മതമൊഴികളുണ്ടല്ലോ, അതിനെ വേണം ഇന്ത്യയിലെ ഏതൊരു മാധ്യമപ്രവര്‍ത്തകനും ആദ്യം അവിശ്വസിക്കേണ്ടത്. കാരണം, കാണാനും കേള്‍ക്കാനും ആരുമില്ലാത്ത ഇരുട്ടറകളില്‍ ലാത്തിയും തോക്കും ക്രൂരതയും ചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ് ഉണ്ടാക്കുന്നവയാണ് ഈ രാജ്യത്തെ പൊലീസിന്റെ ഓരോ കുറ്റസമ്മതമൊഴിയും!
നാളെ ഈ ഗതി ദിലീപിനും വരാതിരിക്കാനാണു,അദ്ധേഹം ഇപ്പൊഴേ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് കൂടി ചേര്‍ത്ത് വായിക്കുക
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com