എസ് ദുര്‍ഗയ്ക്ക് പ്രദര്‍ശനാനുമതിയില്ല, സെന്‍സര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

ചിത്രത്തിന്റെ പേരിനെതിരെ വീണ്ടും പരാതി ലഭിച്ചതിനാലാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം
എസ് ദുര്‍ഗയ്ക്ക് പ്രദര്‍ശനാനുമതിയില്ല, സെന്‍സര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


ന്യൂഡല്‍ഹി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മലയാള ചിത്രം എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് കേന്ദ്ര നടപടി. ചിത്രത്തിന്റെ പേരിനെതിരെ വീണ്ടും പരാതി ലഭിച്ചതിനാലാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സെന്‍സര്‍ഷിപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സംവിധായകനു കൈമാറി.

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയിലേക്കു ജൂറി തെരഞ്ഞടുത്ത എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഒഴിവാക്കിയിരുന്നു. ജൂറി നല്‍കിയ പട്ടികയില്‍നിന്ന് എസ് ദുര്‍ഗ ഒഴിവാക്കിയയാണ് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

സിംഗിള്‍ ബെഞ്ച് ഉത്തവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഉത്തരവ് സ്റ്റേ ചെയ്തിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പുതുതായി രൂപീകരിച്ച ജൂറി മുമ്പാകെ ചിത്രം പ്രദര്‍ശിപ്പിച്ചു. എന്നാല്‍ പനോരമയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ച് ജൂറി തീരുമാനമെടുത്തില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കും എന്ന വിചിത്ര നിലപാടിലായിരുന്നു ജൂറി. ഇതിനു പിന്നാലെയാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ സംവിധായകനു കൈമാറിയിരിക്കുന്നത്. 

കേന്ദ്ര സര്‍ക്കാരിന്റെ കള്ളക്കളിയാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിയതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് സനല്‍കുമാര്‍ ശശിധരന്‍ പ്രതികരിച്ചു. നിയമ നീതിന്യായ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നതാണ് കേന്ദ്ര നടപടിയെന്ന് സംവിധായകന്‍ പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ രാവിലെ വ്യക്തമാക്കിയിരുന്നു. സെന്‍സര്‍ഷിപ്പ് റദ്ദാക്കിയതോടെ ഈ പ്രദര്‍ശനത്തിനും തടസമുണ്ടാവും. 

പതിമൂന്നംഗ ജൂറി നിര്‍ദേശിച്ച 26 ചിത്രങ്ങളുടെ പട്ടികയില്‍ എസ് ദുര്‍ഗ എന്നു പേരുമാറ്റിയ സെക്‌സി ദുര്‍ഗ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ചിത്രം ഒഴിവാക്കി. ഇതോടൊപ്പം പനോരമയുടെ ഉദ്ഘാടന ചിത്രമായി ജൂറി നിര്‍ദേശിച്ച രാജിവ് ജാദവിന്റെ ന്യൂഡും പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിനെതിരെ നേരത്തെ തന്നെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. സെക്‌സി ദുര്‍ഗ എന്ന പേരിന്റെ പേരിലായിരുന്നു ഇവര്‍ പ്രതിഷേധം ഉയര്‍ത്തിയത്. വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നു മാറ്റുകയായിരുന്നു. സുജോയ് ഘോഷിന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ ജൂറിയാണ് എസ് ദുര്‍ഗ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. ജൂറി നല്‍കിയ പട്ടികയില്‍നിന്ന് സനല്‍ കുമാര്‍ ശശിധരന്റെ ചിത്രവും രാജിവ് ജാദവിന്റെ ന്യൂഡും ഒഴിവാക്കിക്കൊണ്ടാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം അന്തിമ പട്ടിക പുറത്തിറക്കിയത്. ഇതിനെതിരെ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കേരള ഹൈക്കോടതിക്ക് ഈ ഹര്‍ജി കേള്‍ക്കാന്‍ അധികാരമില്ലെന്ന മന്ത്രാലയത്തിന്റെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.

ജൂറി അധ്യക്ഷനെയോ അംഗങ്ങളെയോ അറിയിക്കാതെയാണ് മന്ത്രാലയം പട്ടികയില്‍ മാറ്റം വരുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനും ഏതാനും അംഗങ്ങളും രാജിവയ്ക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com