അനുവാദമില്ലാതെ പത്മാവതി റിലീസ് ചെയ്താല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് ജയ് രജ്പുത് സേന

അവരുടെ അംഗീകാരം ലഭിക്കാതെ ചിത്രം റിലീസ് ചെയ്യുകയാണെങ്കില്‍ തിയേറ്ററുകള്‍ കത്തിക്കുമെന്നാണ് ജയ് രജ്പുത്‌ സിങ് പറഞ്ഞിരിക്കുന്നത്. 
അനുവാദമില്ലാതെ പത്മാവതി റിലീസ് ചെയ്താല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് ജയ് രജ്പുത് സേന

ജപുത്ര രാജ്ഞി റാണി പത്മാവതിയുടെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതി എന്ന ചിത്രം റിലീസിനൊരുങ്ങി നില്‍ക്കുകയാണ്. എന്നാല്‍ റിലീസിങ്ങിനെതിരെ ഭീഷണിയുമായി പഞ്ചാബിലെ രജ്പുത് സേന എന്ന സംഘടന രംഗത്തെത്തി. അവരുടെ അംഗീകാരം ലഭിക്കാതെ ചിത്രം റിലീസ് ചെയ്യുകയാണെങ്കില്‍ തിയേറ്ററുകള്‍ കത്തിക്കുമെന്നാണ് ജയ് രാജ്പുത്‌ സേനയുടെ ഭീഷണി.

കഴിഞ്ഞ ശനിയാഴ്ച ജയ്പൂരിലെ വിവിധ മള്‍ട്ടിപ്ലസ് തിയേറ്ററുകളിലെത്തിയ രജ്പുത് സേനാംഗങ്ങള്‍ ചിത്രം റിലീസ് ചെയ്യുന്നതില്‍ നിന്ന് തിയേറ്ററുടമകളെ വിലക്കിയിരുന്നു. തിയേറ്ററുടമകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. 

'ചരിത്രം വളച്ചൊടിക്കുന്നത് ഞങ്ങള്‍ അനുവദിച്ച് തരില്ല, റാണി പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയബന്ധം ഉണ്ടെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിലുണ്ടെങ്കില്‍ ഞങ്ങള്‍ ഉറപ്പായും തിയേറ്റര്‍ കത്തിക്കും'- ജയ് രജ്പുത് സേന സ്ഥാപകന്‍ ബന്‍വാര്‍ സിങ് റെത്ത കഴിഞ്ഞ ദിവസം പറഞ്ഞു.

'വാളുകള്‍ മുതല്‍ എകെ47 വരെയുള്ള തോക്കുകളുടെ ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങളുടെ അംഗങ്ങള്‍ പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട്. പത്മാവതിയെയും രാജസ്ഥാനിലെ ജനങ്ങളെയും അപമാനിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല'-  റെത്ത കൂട്ടിച്ചേര്‍ത്തു. 2.65 ലക്ഷം അംഗങ്ങളുള്ള രജ്പുത് സാങ്ങിന്റെ തലവനായ ഇയാള്‍ എംബിഎ ബിരുദധാരിയാണെന്നാണ് അവകാശപ്പെടുന്നത്. മധ്യപ്രദേശിലേയും ഗിജറാത്തിലെയും അനേകം തിയേറ്ററുകള്‍ക്ക് മുന്നറിയിപ്പായുള്ള കത്ത് നല്‍കിക്കഴിഞ്ഞു. രാജസ്ഥാനില്‍ത്തന്നെ 200ഓളം തിയേറ്ററുകള്‍ക്ക് കത്ത് നല്‍കിയെന്നാണ് ഇവര്‍ പറയുന്നത്.

ഞങ്ങള്‍ക്ക് ഒരു നിബന്ധന മാത്രമേയുള്ളൂ, റാണി പത്മാവതിയെ അപമാനിക്കുന്ന ഒരു സീന്‍ പോലും ചിത്രത്തില്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം. അത് തങ്ങള്‍ കണ്ട് തൃപ്തിപ്പെട്ടാല്‍ മാത്രമേ ചിത്രം റിലീസ് ചെയ്യാന്‍ അനുവാദം ലഭിക്കുകയുള്ളു- റെത്ത് വ്യക്തമാക്കി. ചിത്രത്തിനെ അനുകൂലിച്ചതിന് രജ്പുത് സംഘടനയിലെ അംഗങ്ങള്‍ കേന്ദ്ര വാര്‍ത്താ മിനിമയ സംപ്രേഷണ മന്ത്രി സ്മൃതി ഇറാനിക്കെതിരെയും നിലപാടെടുത്തിരുന്നു. ഇവര്‍ സ്മൃതി ഇറാനിയുടെ പ്രതിമ കത്തിച്ചാണ് പ്രതിഷേധം നടത്തിയത്. ചിത്രം റിലീസ് ചെയ്യാന്‍ തടസമ1ന്നും ഉണ്ടാകില്ലെന്ന് പറഞ്ഞതിനാലാണ് ഇവര്‍ കേന്ദ്രമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ചിത്രീകരണം തുടങ്ങിയതു ആക്രമണം നേരിടുന്ന ചിത്രമാണ് പത്മാവതി. രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് സേനാംഗങ്ങള്‍ ചിത്രത്തിന്റെ സെറ്റ് ആക്രമിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ ഒന്നിന് ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. രജ്പുത് സേനയുടെ ഭീഷണിയെത്തുടര്‍ന്ന് റിലീസ് അനിശ്ചിതത്വത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com