മെര്‍സലിന്റെ ബോക്‌സ് ഓഫീസ് കണക്കുകള്‍ വ്യാജം, ആക്ഷേപവുമായി പ്രമുഖ ഡിസ്ട്രിബ്യൂട്ടര്‍ രംഗത്ത് 

ഒരു ചിത്രം 200 കോടി രൂപ കളക്ഷന്‍ നേടിയെന്ന് പറയുമ്പോള്‍ ആ ചിത്രം കാണാനുള്ള ആഗ്രഹം പ്രേക്ഷകരില്‍ ഉണ്ടാകും.
മെര്‍സലിന്റെ ബോക്‌സ് ഓഫീസ് കണക്കുകള്‍ വ്യാജം, ആക്ഷേപവുമായി പ്രമുഖ ഡിസ്ട്രിബ്യൂട്ടര്‍ രംഗത്ത് 

രജനീകാന്തിന്റെ എന്തിരന് ശേഷം ലോകത്താകമാനമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി 200കോടി രൂപയിലധികം നേടിയ മെര്‍സല്‍ മാറുന്നു എന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. എന്നാല്‍ വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്ന സൂപ്പര്‍സ്റ്റാര്‍ വിജയ് ചിത്രത്തിനെതിരെ ഒരു ആക്ഷേപം കൂടെ ഉയര്‍ന്നിരിക്കുകയാണ്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഒന്നുമില്ലെന്നും ഇത് ആളുകളുടെ ശ്രദ്ധ പിടുച്ചുപറ്റുന്നതിനായി സൃഷ്ടിക്കുന്ന അമിതപ്രചരണത്തിന്റെ ഭാഗം മാത്രമാണെന്നും പ്രശസ്ത ഡിസ്ട്രിബ്യൂട്ടര്‍ അഭിരാമി രാമനാഥന്‍ ആരോപിച്ചു. വളരെ കാലമായി ഉപയോഗിച്ചുവരുന്ന ഒരു തന്ത്രമാണ് ഇതെന്ന് അദ്ദേഹം ഒരു പ്രമുഖ തമിഴ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

"1976 മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്  ഞാന്‍. പണ്ട് കാലങ്ങളില്‍ സിനിമകള്‍ക്ക് പ്രചാരം നല്‍കുന്നതിന്റെ ഭാഗമായി കൂടിയ നിരക്കില്‍ ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇത് സിനിമയിലെ ഉളളടക്കം എന്തെന്നറിയാനുള്ള പ്രേക്ഷകന്റെ ആകാംഷ ഉയര്‍ത്തുന്ന ഘടകമായിരുന്നു. ഇതേ തന്ത്രം ഈ കാലഘട്ടത്തിലും തുടരുകയാണ്. ഒരു ചിത്രം 200 കോടി രൂപ കളക്ഷന്‍ നേടിയെന്ന് പറയുമ്പോള്‍ ആ ചിത്രം കാണാനുള്ള ആഗ്രഹം പ്രേക്ഷകരില്‍ ഉണ്ടാകും. തെളിവുകള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയാണെന്ന് അറിയിച്ചുകൊണ്ടുള്ള വാദങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കാന്‍ കഴിയില്ല. ഇതുകൊണ്ടാണ് കളക്ഷന്‍ വിവരങ്ങള്‍ പരസ്യമായി പറയുന്നത്. എന്നാല്‍ തീയറ്റര്‍ പ്രദര്‍ശനം അവസാനിക്കാതെ ഒരു നിര്‍മാതാവിനും തന്റെ ചിത്രത്തിന്റെ കളക്ഷന്‍ എത്രയാണെന്ന് അറിയാന്‍ കഴിയില്ലെന്ന് ഒരു വിതരണക്കാരന്‍ എന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും", രാമനാഥന്‍ പറയുന്നു. 

രാമനാഥന്റെ ഈ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വിജയ് ഫാന്‍സിന്റെ അമര്‍ഷം നേടാന്‍ കാരണമായിട്ടുണ്ട്. നേരത്തേ ചിത്രത്തിന്റെ പേരും സംഭാഷണങ്ങളുമെല്ലാം വിവാദമായി മാറിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ആക്ഷേപം ഉയര്‍ന്നുവന്നിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com