'പൊറോട്ടയുടേയും ചിക്കന്‍ കറിയുടേയും സ്വാദ്, ഹോ'; കേരളത്തെ ഇഷ്ടപ്പെടാന്‍ സുഡുമോന് കാരണങ്ങള്‍ പലതാണ്

കേരളത്തില്‍ വന്നതില്‍ പിന്നെ നമ്മുടെ മോഹന്‍ലാലിന്റേയും ദുല്‍ഖര്‍ സല്‍മാന്റേയും കടുത്ത ആരാധകനായി മാറിയിരിക്കുകയാണ് സുഡുമോന്‍
'പൊറോട്ടയുടേയും ചിക്കന്‍ കറിയുടേയും സ്വാദ്, ഹോ'; കേരളത്തെ ഇഷ്ടപ്പെടാന്‍ സുഡുമോന് കാരണങ്ങള്‍ പലതാണ്

സുഡാനി ഫ്രം നൈജീരിയ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കല്ലുകടി പോലെ പ്രതിഫല വിവാദം പൊട്ടിമുളച്ചത്. തനിക്ക് അര്‍ഹമായ പ്രതിഫലം തന്നില്ലെന്നും വംശീയ വിവേചനമുണ്ടായെന്നും ആരോപിച്ച് നൈജീരിയന്‍ താരം സാമുവല്‍ അബിയോള റോബിന്‍സണ്‍ രംഗത്തെത്തിയത്. എന്നാല്‍ ഈ പ്രശ്‌നങ്ങളൊന്നും കേരളത്തോടുള്ള റോബിന്‍സണ്ണിന്റെ സ്‌നേഹം കുറച്ചില്ല. കേരളത്തിന്റെ സൗന്ദര്യവും സ്‌നേഹവുമെല്ലാം വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നാണ് താരം പറയുന്നത്. 

കേരളത്തെ വെറുക്കാന്‍ ഒരു കാരണവും കണ്ടില്ലെന്നാണ് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റോബിന്‍സണ്‍ പറഞ്ഞത്. കേരളത്തിലെ നാടന്‍ ഭക്ഷണത്തേയും തെങ്ങുകളേയും ജനങ്ങളേയുമെല്ലാം വളരെ ഇഷ്ടമാണ്. പൊറോട്ടയുടേയും ചിക്കന്‍ കറിയുടേയും സ്വാദും റോബിന്‍സണ്ണിനെ വല്ലാതെ കൊതുപ്പിക്കുന്നുണ്ട്. കേരളത്തില്‍ വന്നതില്‍ പിന്നെ നമ്മുടെ മോഹന്‍ലാലിന്റേയും ദുല്‍ഖര്‍ സല്‍മാന്റേയും കടുത്ത ആരാധകനായി മാറിയിരിക്കുകയാണ് സുഡുമോന്‍.

എന്നാല്‍ കേരളത്തിലും വംശീയ ചിന്തകളുണ്ടെന്നാണ് റോബിന്‍സണ്‍ പറയുന്നത്. 'ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അത് വളരെ കുറവാണ്. 99.9 ശതമാനവും സ്‌നേഹത്തോടെ ഇടപെടുമ്പോള്‍ വെറും 0.1 ശതമാനമാണ് മുഖം തിരിഞ്ഞു നില്‍ക്കുന്നത്. ഇവര്‍ മൂലമാണ് കേരളത്തില്‍ വംശീയ വിവേചനമുണ്ടെന്ന് പറയാന്‍ ഇടയാക്കിയത്. കാലക്രമേണ ഈ ചെറിയ ശതമാനവും അപ്രത്യക്ഷമാകുമെന്നാണ് എന്റെ വിശ്വാസം' റോബിന്‍സണ്‍ പറഞ്ഞു. 

നൈജീരിയയേയും ആഫ്രിക്കന്‍ രാജ്യങ്ങളെയും കുറിച്ച് കേള്‍ക്കുമ്പോള്‍ ദാരിദ്ര്യത്തേയും പോഷകക്കുറവിനേയും കുറിച്ച് ചിന്തിക്കുന്നത് ശരിയല്ലെന്നാണ് റോബിന്‍സണ്‍ പറയുന്നത്. എല്ലാ രാജ്യങ്ങളിലുമുള്ളതുപോലെ ഇവിടെയും സമ്പന്നരും പാവപ്പെട്ടവരുമുണ്ടെന്നാണ് താരം പറയുന്നത്. 

റോബിന്‍സണ്‍ നൈജീരിയയിലേക്ക് മടങ്ങിയതിന് ശേഷമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരേ രംഗത്തെത്തിയത്. സാധാരണ പുതുമുഖ താരങ്ങള്‍ക്ക് കിട്ടുന്ന പ്രതിഫലം തനിക്ക് കിട്ടിയില്ലെന്നും ഇത് വംശീയ വിവേചനമാണെന്നുമായിരുന്നു ആരോപണം. സംഭവം വലിയ വിവാദങ്ങളിലേക്കാണ് നയിച്ചത്. പിന്നീട് പ്രതിഫലവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി റോബിന്‍സണ്‍ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com