'മുസ്ലീമായതിനാല്‍ മുംബൈയില്‍ വീട് കിട്ടുന്നില്ല'; ഗുരുതര ആരോപണവുമായി സീരിയല്‍ താരം

'വീടിന് വേണ്ടി വിളിക്കുമ്പോള്‍ മുസ്ലീമാണോ ഹിന്ദുവാണോ എന്നാണ് ചോദിക്കുന്നത്'
'മുസ്ലീമായതിനാല്‍ മുംബൈയില്‍ വീട് കിട്ടുന്നില്ല'; ഗുരുതര ആരോപണവുമായി സീരിയല്‍ താരം

മുസ്ലീം ആയതിനാല്‍ മുംബൈയില്‍ താമസിക്കാന്‍ വീട് കിട്ടുന്നില്ലെന്ന ഗുരുതര ആരോപണവുമായി സിനിമ- സീരിയല്‍ താരം ഷിറീന്‍ മിര്‍സ. അവിവാഹിതയായതിനാലും മുസ്ലീമായതിനാലും തനിക്ക് വീട് ലഭിക്കുന്നില്ലെന്ന് ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് താരം പറഞ്ഞത്. വീട് ചോദിച്ച് വിളിക്കുമ്പോള്‍ എല്ലാവര്‍ക്കും ആദ്യം അറിയേണ്ടത് തന്റെ മതമാണെന്നും മുംബൈ പോലൊരു കോസ്‌മോപൊളിറ്റന്‍ സിറ്റിയില്‍ മതത്തിന്റെ പേരില്‍ ആളുകളെ വേര്‍തിരിക്കുന്നത് ഞെട്ടിച്ചുവെന്നും താരം വ്യക്തമാക്കി. 

'ഞാന്‍ വിദ്യാസമ്പന്നയാണ്, എല്ലാവരും അറിയുന്ന നടിയാണ്. എന്നാല്‍ മുസ്ലീമും അവിവാഹിതയുമായതിനാല്‍ വീട് ലഭിക്കാന്‍ എനിക്ക് അര്‍ഹതയില്ല. ഞാന്‍ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യാറില്ല. ക്രിമിനല്‍ പശ്ചാത്തലവുമില്ല. നടിയായതിനാലും അവിവാഹിതയായതിനാലും ഞാന്‍ പ്രശ്‌നകാരിയാണെന്ന് നിങ്ങള്‍ എങ്ങനെയാണ് തീരുമാനിക്കുന്നത്. എന്റെ പ്രൊഫഷന്‍ വെച്ചാണോ നിങ്ങള്‍ എന്നിലെ വ്യക്തിയെ അളക്കുന്നത്. കുടുംബമായി താമസിക്കുന്നവര്‍ ബഹളമുണ്ടാക്കുന്നില്ലേ'താരം ചോദിച്ചു. 

വീടിന് വേണ്ടി വിളിക്കുമ്പോള്‍ മുസ്ലീമാണോ ഹിന്ദുവാണോ എന്നാണ് ചോദിക്കുന്നത്. ആളുകളുടെ ചോരയില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും പോസ്റ്റിലൂടെ താരം ചോദിക്കുന്നു. അവിവാഹിതയായതിനാല്‍ ഇടനിലക്കാര്‍ തന്നില്‍ നിന്ന് വലിയ തുകയാണ് ഈടാക്കുന്നുണ്ടെന്നും ഷിറീന്‍ ആരോപിച്ചു. വിവാദമായതോടെ ഷിറീന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് അപ്രത്യക്ഷമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com