'മൂര്‍ച്ഛയുള്ള ഒരു ബ്ലേഡുമായി എന്റെ കാലിനിടയിലേക്കു നീങ്ങി, പിന്നെ അസഹനീയമായൊരു വേദനയായിരുന്നു'; ശോഭിതയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

ഇന്നും തന്നെ പിന്തുടരുന്ന നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള നടിയുടെ വാക്കുകള്‍ ചേലാകര്‍മ്മത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്
'മൂര്‍ച്ഛയുള്ള ഒരു ബ്ലേഡുമായി എന്റെ കാലിനിടയിലേക്കു നീങ്ങി, പിന്നെ അസഹനീയമായൊരു വേദനയായിരുന്നു'; ശോഭിതയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

സ്ത്രീകളുടെ ലൈംഗിക വികാരങ്ങളെ അടിച്ചമര്‍ത്തുന്നതിനായി നടത്തുന്ന ചേലാകര്‍മ്മത്തെക്കുറിച്ച് അടുത്തിടെ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. കേരളത്തില്‍ ഉള്‍പ്പടെ ലോകത്തിന്റെ പലഭാഗത്തും ഇപ്പോഴും ഈ പ്രാകൃതകൃത്യം നടന്നുവരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടലോടെയാണ് ലോകം കേട്ടത്. മാതാപിതാക്കളുടെ അംഗീകാരത്തോടെ ചെറിയ പ്രായത്തിലാണ് ഇത് നടക്കുന്നത്. ചേലാകര്‍മ്മത്തിന് ഇരയായ നിരവധിപേര്‍ തങ്ങള്‍ക്ക് നേരിട്ട ക്രൂരതയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.

ബോളിവുഡ് നടി ശോഭിത ധുളിപാലയാണ് ഇപ്പോള്‍ ചേലാകര്‍മ്മത്തെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. ഏഴാം വയസ്സില്‍ അനുഭവിക്കേണ്ടിവന്ന അസഹനീയമായ വേദന ശോഭിത ഇപ്പോഴും മറന്നിട്ടില്ല. ഇന്നും തന്നെ പിന്തുടരുന്ന നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള നടിയുടെ വാക്കുകള്‍ ചേലാകര്‍മ്മത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. 

വിദ്യാസമ്പന്നരുടെ കുടുംബത്തിലാണ് ശോഭിത ജനിച്ചത്. എല്ലാ സ്വാതന്ത്ര്യവും നല്‍കിയാണ് മാതാപിതാക്കള്‍ തന്നെ വളര്‍ത്തിയത്. ഇത്ര പുരോഗമന ചിന്താഗതിയുണ്ടായിട്ടും  തന്റെ അമ്മ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് മനസിലായിട്ടില്ലെന്നാണ് ശോഭിത പറയുന്നത്. ചേലാകര്‍മ്മം എന്താണെന്ന് അറിയാത്ത ഏഴാമത്തെ വയസ്സിലാണ് അവര്‍ ക്രൂരകൃത്യത്തിന് ഇരയായത്. ചേലാകര്‍മ്മം എന്താണെന്ന് അറിയില്ലായിരുന്നെങ്കിലും അന്ന് അനുഭവിച്ച വേദന ഇപ്പോഴും ശോഭിതയുടെ മനസ്സിലുണ്ട്. 

'അന്നത്തെ സംഭവം ഇന്ന് നടന്നതു പോലെ എന്റെ കണ്‍മുന്നിലുണ്ട്. തിരക്കേറിയ വൃത്തിഹീനമായ പുനെയിലെ ഒരു കെട്ടിടമായിരുന്നു അത്. ഇത്രയും വൃത്തിഹീനമായ സ്ഥലത്ത് എന്തിനാണ് അമ്മയും മുത്തശ്ശിയും തന്നെ കൊണ്ടുവന്നതെന്ന് ഞാന്‍ ചിന്തിച്ചു. അത് അമ്മയോട് തുറന്നു ചോദിക്കണമെന്നും ഉണ്ടായിരുന്നു. അമ്മയ്ക്ക് ആരെയോ അവിടെ പരിചയമുണ്ടായിരുന്നു. തീര്‍ത്തും അപരിചിതയായ പ്രായമായ ഒരു ആന്റിയെയാണ് ഞാന്‍ കണ്ടത്. തന്റെ സുഹൃത്താണ് ഇവരെന്നാണ് അമ്മ എന്നോട് പറഞ്ഞത്. ആന്റി എന്നോട് അവരെ പിന്തുടരാന്‍ ആവശ്യപ്പെട്ടു. അവരുടെ കയ്യില്‍ മൂര്‍ച്ചയേറിയ ബ്ലേഡും എന്തൊക്കെ ഉപകരണങ്ങളും ഉണ്ടായിരുന്നു. ഒരു മുറിയിലേക്ക് എന്നെ കൊണ്ടുപോയി. നിലത്ത് വിരിച്ച വിരിയില്‍ എന്നോട് ഇരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. എന്നിട്ട് എന്നോട് അടിവസ്ത്രം അഴിച്ചു മാറ്റാന്‍ അവര്‍ ആവശ്യപ്പെട്ടു. അത് കേട്ട് ഞാന്‍ പരിഭ്രമിച്ചു പോയി. അപരിചതരെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് അമ്മ എന്നെ പഠിപ്പിച്ചിരുന്നു. ഞാന്‍ ആകെ അസ്വസ്ഥയായി അമ്മയെ നോക്കി. അവരെ അനുസരിക്കാനാണ് അപ്പോള്‍ അമ്മ ആവശ്യപ്പെട്ടു. ഞാന്‍ അവര്‍ പറയുന്നതുപോലെ ചെയ്തു. നിലത്ത് കിടന്നപ്പോള്‍ എന്റെ കൈകളും കാലുകളും അമ്മയും മുത്തശ്ശിയും ചേര്‍ന്ന് പിടിച്ചുവെച്ചു. എനിക്ക് ഭയമായി. എന്തിനാണ് അമ്മ തന്നോട് ഇതൊക്കെ ചെയ്യുന്നതെന്ന് ഉറക്കെ ചോദിക്കണമുണ്ടായിരുന്നു പക്ഷേ ശബ്ദം വന്നില്ല. 

ആന്റി മൂര്‍ച്ഛയുള്ള ഒരു ബ്ലേഡുമായി എന്റെ കാലിനിടയിലേക്കു നീങ്ങി. പിന്നെ അസഹനീയമായൊരു വേദനയായിരുന്നു. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു. ആ ആന്റി കുറച്ചു തുണികള്‍ കൊണ്ട് മുറിവില്‍ പൊതിഞ്ഞു. ആ സ്ത്രീയ്ക്ക് അമ്മ പൈസ നല്‍കിയതിനു ശേഷം എന്നെ കൊണ്ട് വീട്ടിലേയ്ക്ക് നടന്നു. അസഹീനമായ വേദനയും ഭയവും എന്നെ പിടികൂടിക്കഴിഞ്ഞിരുന്നു. എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്തതെന്ന് തുറന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഭയം മൂലം വാക്കുകള്‍ ശബ്ദമായി പുറത്തു വന്നതുമില്ല. വഴിയില്‍ അമ്മ എനിക്ക് ബലൂണ്‍ വാങ്ങിത്തന്നു. അച്ഛനോടും സഹോദരങ്ങളോടും ഇതിനെ കുറിച്ച് സംസാരിക്കരുതെന്ന്  അമ്മ എന്നെ താക്കീത് ചെയ്തു. അന്നത്തെ വേദന മാറിയപ്പോള്‍ നടന്നതൊക്കെ ഞാന്‍ മറന്നു എന്നാല്‍ പ്രായപൂര്‍ത്തിയായതോടെ ഞാന്‍ ഈ കാര്യത്തില്‍ ദുഃഖിക്കുകയാണ്. കുട്ടിയുടെ ലൈംഗികഅവയവത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് പീഡനം തന്നെയാണ്. എന്തിനാണ് അമ്മ ആ അപരിചിതയായ ആ സ്ത്രീയെ എന്റെ ലൈംഗികാവയത്തില്‍ സ്പര്‍ശിക്കാന്‍ അനുവദിച്ചത് എന്ന് എനിക്കറിയില്ല. അതിലും വലിയ ചോദ്യം എന്താണ് മുറിച്ചെടുക്കപ്പെട്ടത്.'  നിറഞ്ഞ മിഴികളോടെ ഇടറിയ ശബ്ദത്തോടെ ശോഭിത പറഞ്ഞു നിര്‍ത്തി. ദാവൂതി ബോറ സമുദായത്തിന്റെ ശാക്തീകരണത്തിനായി രൂപം കൊണ്ട സാഹിയോ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് നടി അനുഭവം പങ്കുവെച്ചത്‌. ശോഭിതയുടെ വാക്കുകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com