ഒരുമിച്ച് പട്ടിണികിടന്നവരായതിനാല്‍ അഭിമാനം മുത്തേ: ടിറ്റോയെ പ്രശംസിച്ച് അപ്പാനി ശരത്ത്

ടിറ്റോ വില്‍സണ്‍ മറഡോണയില്‍ ഒരു പ്രധാനവേഷം അവതരിപ്പിച്ചിട്ടുണ്ട്.
ഒരുമിച്ച് പട്ടിണികിടന്നവരായതിനാല്‍ അഭിമാനം മുത്തേ: ടിറ്റോയെ പ്രശംസിച്ച് അപ്പാനി ശരത്ത്

ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ മറഡോണ തിയേറ്ററുകളില്‍ മികച്ച പ്രതികരണം കാഴ്ചവെച്ച് മുന്നേറുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലെ യു ക്ലാംപ് രാജനായി ശ്രദ്ധേയനായ ടിറ്റോ വില്‍സണ്‍ മറഡോണയില്‍ ഒരു പ്രധാനവേഷം അവതരിപ്പിച്ചിട്ടുണ്ട്. ടിറ്റോയുടെ പ്രകടനം ഇതിനോടകം പ്രേക്ഷകപ്രശംസ നേടികഴിഞ്ഞു. 

ഇതിനിടെ ടിറ്റോയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് സുഹൃത്തും നടനുമായ അപ്പാനി ശരത് കുമാര്‍. ഒരുമിച്ചു പട്ടിണി പങ്കുവെച്ചവരായതിനാല്‍ അഭിമാനം തോന്നുന്നുവെന്നും ടിറ്റോ മലയാള സിനിമയുടെ പ്രതീക്ഷയാണെന്നും അപ്പാനി ഫേസ്ബുക്കില്‍ കുറിച്ചു.

അപ്പാനി ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മറഡോണയെക്കുറിച്ചാണ് ഈ കുറിപ്പ്..

ജീവനും, ജീവിതവും നല്‍കിയത് അരങ്ങ്. അവിടെ ഒപ്പം കൂടിയവരുടെയും, ഒപ്പം കൂട്ടിയവരുടെയും പട്ടിക അവസാനിക്കുന്നതേയില്ല. അതില്‍ ഏറെ സന്തോഷകരം തോളോട് തോളുരുമ്മിയവരുടെവിജയം നേരിട്ടു കാണുന്നതാണ്. ലിജോ ചേട്ടനും, ചെമ്പന്‍ ചേട്ടനും മുതല്‍ എന്നെ നെഞ്ചോടു ചേര്‍ത്തവര്‍ നിരവധി അതില്‍ ഏറ്റവും പ്രിയപ്പെട്ട ലാലേട്ടനും. നന്ദി ഈ അരങ്ങിനോട്. ഇനി മറഡോണയിലേക്കു വരാം എന്റെ ടിറ്റോ വില്‍സണ്‍ നമ്മുടെ മലയാളികള്‍ നെഞ്ചിലേറ്റിയ യു ക്ലാമ്പ് രാജന്‍ ഇന്ന് മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ഒരു പേരാണ്. ഏറെ അഭിമാനത്തോടെ പറയട്ടെ അവന്‍ എന്റെ സുഹൃത്തായതില്‍ ഞാന്‍ അഭിമാനിക്കുന്നു. കാരണം യു ക്ലാമ്പ് രാജനുശേഷം അവന്‍ വീണ്ടും മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മറ്റൊരു കഥാ പാത്രമാണ് മറഡോണയില്‍ അവതരിപ്പിച്ചത്. നമ്മുടെ സ്വന്തം ബൂസ്റ്റ് മാത്തനോടൊപ്പം നിനക്ക് അരങ്ങ് തകര്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു..കാരണം നമ്മള്‍ ഒരുമിച്ചു പട്ടിണി പങ്കുവച്ചവരായതിനാല്‍ അഭിമാനം മുത്തേ .. നീ മലയാള സിനിമയുടെ പ്രതീക്ഷയാണ് ഒപ്പം എന്റെ സ്വകാര്യ അഹങ്കാരവും... അഭിനന്ദനങള്‍ ചങ്കേ... നിന്റെ സ്വന്തം അപ്പാനി രവി... മറഡോണയ്ക്കു എല്ലാവിധ വിജയാശംസകളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com