'മഞ്ജുവിനെക്കുറിച്ച് അറിയുന്നത് ശ്രീകുമാര്‍ മേനോനില്‍ നിന്ന്, ദിലീപിനെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല'; മഞ്ജുവിന്റെ മടങ്ങിവരവിനെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

അങ്ങനെ ഞാന്‍ കാര്യമറിയാന്‍ ദിലീപിനെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതിനെക്കുറിച്ച് ദിലീപിന് മെസേജും അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനും മറുപടി നല്‍കിയിരുന്നില്ല
'മഞ്ജുവിനെക്കുറിച്ച് അറിയുന്നത് ശ്രീകുമാര്‍ മേനോനില്‍ നിന്ന്, ദിലീപിനെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല'; മഞ്ജുവിന്റെ മടങ്ങിവരവിനെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരികെ എത്തിയത്. തന്റെ സിനിമയിലേക്ക് എങ്ങനെയാണ് മഞ്ജു എത്തിയതെന്ന് തുറന്നു പറയുകയാണ് റോഷന്‍. ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ നിന്നാണ് സിനിമയിലേക്ക് തിരിച്ചെത്താനുള്ള മഞ്ജുവിന്റെ താല്‍പ്പര്യത്തെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് അറിയുന്നത്. ഇതിനെക്കുറിച്ച് ദിലീപുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് മറുപടിയുണ്ടായിരുന്നില്ലെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

'ശ്രീകുമാര്‍ മേനോനാണ് മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചുവരുന്നുണ്ട്, കഥകള്‍ കേള്‍ക്കുന്നുണ്ട് എന്നുള്ള വാര്‍ത്ത എന്നോട് പറഞ്ഞത്. അങ്ങനെ ഞാന്‍ കാര്യമറിയാന്‍ ദിലീപിനെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതിനെക്കുറിച്ച് ദിലീപിന് മെസേജും അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനും മറുപടി നല്‍കിയിരുന്നില്ല. പിന്നെ മഞ്ജുമായി ബന്ധപ്പെട്ടത് ശ്രീകുമാര്‍ മേനോനിലൂടെയായിരുന്നു.

ശ്രീകുമാര്‍ മേനോനെ വിളിച്ച് മഞ്ജുവുമായിട്ട് അപ്പോയ്‌മെന്റ് എടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം വിളിച്ചു പറയുകയും മഞ്ജുവിനെ കാണാന്‍ സാധിക്കുകയും ചെയ്തു. മഞ്ജുവിന്റെ അടുത്തുപോയി കഥ പറയുകയും അവര്‍ സിനിമ ചെയ്യാന്‍ സമ്മതം അറിയിക്കുകയും ചെയ്തു. ശ്രീകുമാര്‍ മേനോന്‍ വിളിച്ചു പറഞ്ഞത് കൊണ്ടാണ് മഞ്ജുവിനെ കാണാനും സംസാരിക്കാനും പറ്റിയത്.'റോഷന്‍ പറയുന്നു. 

തന്റെ നെഞ്ചില്‍ ആദ്യമായി കണ്ട വെളുത്ത മുടിയില്‍ നിന്നാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രമുണ്ടായതെന്നാണ് റോഷന്‍ പറയുന്നത്. നരയില്‍  ചുറ്റിപ്പറ്റിയുള്ള ആലോചനയെക്കുറിച്ച് തിരക്കഥാകൃത്ത് സഞ്ജയുമായി സംസാരിച്ചെന്നും അങ്ങനെ സിനിമയുണ്ടാവുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ ആദ്യം കാണുന്നത് എന്റെ നെഞ്ചിലെ മുടിയിഴകളില്‍ ചിലത് നരച്ചതാണ്. അതാണ് ഇങ്ങനെയൊരു സിനിമ ഉണ്ടാകാനുള്ള കാരണം. വീടിന്റെ ബാക്ക്‌സൈഡില്‍ പുഴയാണ്. അതിന്റെ അടുത്ത് വന്നിരുന്നിട്ട് ഭാര്യയെ വിളിച്ച് നരയൊക്കെ കാണിച്ച് ആശങ്ക പറഞ്ഞപ്പോള്‍, ഭാര്യയും തലമുടിയ്ക്കുള്ളില്‍ നിന്നും നരച്ച മുടിയിഴകള്‍ കാണിച്ചാണ് മറുപടി നല്‍കിയത്. നരയുടെ തുടക്കത്തില്‍ മനുഷ്യര്‍ എങ്ങനെ ആയിരിക്കും? ഇങ്ങനെ ചിന്തിക്കുന്ന ആള്‍ക്കാരുടെ മനോഭാവം എന്തായിരിക്കും അത്തരം ആലോചനകളുമായി ഞാന്‍ ഇരുന്നു . എക്‌സര്‍സൈസിനെ പറ്റി, സ്‌പോര്‍ട്‌സിനെ പറ്റിയുമൊക്കെ ആ നരയില്‍ ചുറ്റിപ്പറ്റി ഇരുന്ന് ആലോചന തുടങ്ങി. എന്നിട്ട് തിരക്കഥാകൃത്ത് സഞ്ജയിനെ വിളിച്ച് ആശയം പറഞ്ഞു. ഡെവലപ് ചെയ്യാമെന്ന് പറഞ്ഞു ഫോണ്‍ വച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ആ സിനിമയിയ്ക്ക്  പേരിട്ടു 'ഹൗ ഓള്‍ഡ് ആര്‍ യു'റോഷന്‍  പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com