'രണ്ടും മൂന്നും കോടി പ്രതിഫലം വാങ്ങുന്ന യുവതാരങ്ങള്‍ അഞ്ചുപൈസ കൊടുത്തിട്ടില്ല'; സഹായം നല്‍കാത്ത നടന്മാര്‍ക്കെതിരേ ഗണേഷ്‌കുമാര്‍

സിനിമ മേഖലയില്‍ തന്നെ കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങുന്നവരെ ദുരിതം വരുമ്പോള്‍ കാണുന്നില്ലെന്നും അവരൊന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുപൈസ കൊടുത്തിട്ടില്ലെന്നും എംഎല്‍എ
'രണ്ടും മൂന്നും കോടി പ്രതിഫലം വാങ്ങുന്ന യുവതാരങ്ങള്‍ അഞ്ചുപൈസ കൊടുത്തിട്ടില്ല'; സഹായം നല്‍കാത്ത നടന്മാര്‍ക്കെതിരേ ഗണേഷ്‌കുമാര്‍

പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ തങ്ങള്‍ക്കാവുന്ന സഹായവുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ നിന്നും മറ്റും നിരവധി പേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. എന്നാല്‍ കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ യുവതാരങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗണേഷ് കുമാര്‍ എംഎല്‍എ. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപ പ്രതിഫലം വാങ്ങുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് പൈസ കൊടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആരുടേയും പേരെടുത്തു പറയാതെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. കുരിയാട്ടുമല ആദിവാസി ഊരില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നല്ല മനസ്സുള്ളവര്‍ ലോകത്ത് ഇപ്പോഴുമുണ്ടെന്നും അവരെ തിരിച്ചറിയാതെ കുഴപ്പക്കാരെ മാത്രമാണ് കാണുന്നതെന്നും ഗണേഷ് പറഞ്ഞു. സിനിമ മേഖലയില്‍ തന്നെ കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങുന്നവരെ ദുരിതം വരുമ്പോള്‍ കാണുന്നില്ലെന്നും അവരൊന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുപൈസ കൊടുത്തിട്ടില്ലെന്നുമാണ് എംഎല്‍എയുടെ ആരോപണം. ചെറിയ പ്രതിഫലം വാങ്ങുന്നവരാണ് സഹായവുമായി എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവനടന്മാരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് എംഎല്‍എയുടെ പ്രസംഗം. 

'ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം പറ്റുന്ന മലയാളത്തിലെ ചില നടന്മാര്‍, ചില യുവ നടന്മാര്‍ അവരെയൊന്നും കാണാനേയില്ല. വെറും അഞ്ച് ദിവസത്തേയ്ക്ക് 35 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഹാസ്യ നടന്മാരുണ്ട്. ഇവരെയും കാണുന്നില്ല. സുരാജ് വെഞ്ഞാറമൂടിനെ പോലുള്ള പാവങ്ങള്‍ സഹായിച്ചിട്ടുണ്ട്. അവരൊന്നും കൂടുതല്‍ ശമ്പളം വാങ്ങുന്നവരല്ല. ഈ അഞ്ച് ദിവസത്തേയ്ക്ക് 35 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ അഞ്ചുപൈസ കൊടുത്തില്ല.'

ഒരു കട ഉദ്ഘാടനത്തിന് മുപ്പത് ലക്ഷം രൂപ വാങ്ങുന്ന താരങ്ങളുണ്ട്. ആ പെസൈ എങ്കിലും അവര്‍ കൊടുക്കേണ്ടേ, അവര്‍ പത്ത് ലക്ഷം കൊടുത്തു. കോടിക്കണക്കിന് രൂപ വാങ്ങുന്നവര്‍ പ്രസ്താവന കൊടുക്കാനും ഫെയ്‌സ്ബുക്കില്‍ എഴുതാനും തയാറാകുമ്പോള്‍ ഞാന്‍ അതില്‍ പ്രതിഷേധിക്കുന്നു'.

'ഞാനും ഒരു കലാകാരനാണ്. ഫെയ്‌സ്ബുക്കില്‍ ആകാശത്ത് ഇരുന്ന് അഭിപ്രായം പറയുന്ന ചില ആളുകള്‍ ഒരു സഹായവും നല്‍കിയില്ല. ഇവിടെ ക്ലബിലുള്ള കുട്ടികള്‍ പിരിച്ചെടുത്ത തുക ചെറുതാണെങ്കില്‍ പോലും അത് ദുരിതാശ്വാസനിധിയിലേയ്ക്ക് അവര്‍ നല്‍കി. പത്തനാപുരം കാര്‍ഷിക വികസന ബാങ്കിന്റെ ഒരു ലക്ഷം രൂപ ഞാന്‍ തന്നെയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

ഇവിടെ മലയാളിയുടെ സ്‌നേഹത്തിന്റെ കോടിക്കണക്കിന് രൂപയുടെ പങ്കുപറ്റുന്ന ചില നടന്മാര്‍ ഒരു സഹായവും നല്‍കാതിരുന്നത് മോശമാണ്. വളരെ കുറച്ച് ആളുകളാണ് ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നല്‍കിയത്. അത് നമ്മള്‍ ശ്രദ്ധിക്കണം, ആ ലിസ്റ്റ് എടുത്ത് നോക്കണം. ഇത്രയും ദുരിതം കേരളത്തിന് വന്നപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്തു എന്ന് അവരോട് ചോദിക്കണം. നന്മ നശിച്ചിട്ടില്ലാത്ത മനുഷ്യന്റെ വലിയ മനസ്സാണ് നാം പോയ നാളുകളില്‍ കണ്ടത്. സ്‌നേഹം എല്ലാവരിലും ഉണ്ട്. ജാതിയും രാഷ്ട്രീയവും ഒന്നും അതിനിടയില്‍ ഒന്നുമല്ല'
 

കടപ്പാട്; പിസിവി ന്യൂസ് പത്തനാപുരം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com