'ഷാരുഖിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു, പക്ഷേ ഞാന്‍ വേണ്ടെന്നുവെച്ചു'; ഷക്കീല

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിലേക്ക് സുപ്രധാന വേഷം അവതരിപ്പിക്കാനാണ് ഷക്കീലയെ വിളിച്ചത്
'ഷാരുഖിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു, പക്ഷേ ഞാന്‍ വേണ്ടെന്നുവെച്ചു'; ഷക്കീല

ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചെന്നൈ എക്‌സ്പ്രസ് 2013 ലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ദീപിക പദുക്കോണ്‍, സത്യരാജ് ഉള്‍പ്പടെ നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഷക്കീലയേയും ക്ഷണിച്ചിരുന്നു. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ട് സിനിമ വേണ്ടെന്നു വെക്കുകയായിരുന്നു എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബോളിവുഡ് ക്ഷണത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. 

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിലേക്ക് സുപ്രധാന വേഷം അവതരിപ്പിക്കാനാണ് ഷക്കീലയെ വിളിച്ചത്. ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യം വന്നപ്പോള്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. തെലുഗ്, തമിഴ്, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബോളിവുഡിലേക്ക് പോകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ഷക്കീല വ്യക്തമാക്കി. 

' അങ്ങനെയിരിക്കുമ്പോഴാണ് ചെന്നൈ എക്‌സ്പ്രസിലേക്ക് വിളിക്കുന്നത്. ഷാരൂഖിനെയോ രോഹിത് ഷെട്ടിയേയോ ഞാന്‍ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. എത്ര ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടാകുമെന്ന് കൃത്യമായി പറഞ്ഞില്ല. ദിവസം 20000 രൂപ വച്ച് നല്‍കാമെന്ന് എന്നോട് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സത്യരാജിനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടതെന്ന് അവര്‍ എന്നോട് പറഞ്ഞു. ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോള്‍ ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി'  ഷക്കീല പറഞ്ഞു.

സിനിമയില്‍ കത്തിനിന്നിരുന്ന സമയത്ത് തനിക്ക് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നെന്നും താരം വ്യക്തമാക്കി. പല മുഖ്യധാര ചിത്രങ്ങളും തന്റെ ചിത്രങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാനാവാതെ ബുദ്ധിമുട്ടിയിരുന്നെന്നും അതുകൊണ്ടാണ് തന്റെ ചിത്രങ്ങള്‍ വിലക്ക് നേരിടേണ്ടി വന്നതെന്നും അവര്‍ വ്യക്തമാക്കി. 'സത്യത്തില്‍ എന്റെ സിനിമകള്‍ക്ക് സദാചാര ബോധത്തിന്റെ പേരിലല്ല നിരോധിക്കപ്പെട്ടത്. കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഞാന്‍ അഭിനയിച്ചാല്‍ സിനിമകള്‍ നീല ചിത്രങ്ങളായി മാറും എന്ന് ചില സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകളില്‍ നിന്ന് ഞാന്‍ അകലം പാലിച്ചു' ഷക്കീല കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com