'എന്റെ ജീവിതത്തിലെ ജാനു അവളാണ്, പക്ഷേ തേടിപ്പോകാനോ പിന്നാലെ നടക്കാനോ ഞാനില്ല'; തുറന്നു പറഞ്ഞ് വിജയ് സേതുപതി

'അവളെ കാത്തുനില്‍ക്കുന്നതും എന്റെ കാത്തിരിപ്പിന് അവള്‍ പുഞ്ചിരി പകരം തരുന്നതും കണ്ട്, കൂട്ടുകാരനാണ് ഇത് 'ലവ്' ആണെന്നു പറഞ്ഞത്'
'എന്റെ ജീവിതത്തിലെ ജാനു അവളാണ്, പക്ഷേ തേടിപ്പോകാനോ പിന്നാലെ നടക്കാനോ ഞാനില്ല'; തുറന്നു പറഞ്ഞ് വിജയ് സേതുപതി

96 ന്റെ ഹാങ്ഓവറിലാണ് ഇപ്പോഴും തെന്നിന്ത്യന്‍ സിനിമ ലോകം. ജാനുവും റാമും ഇപ്പോഴും എല്ലാവരുടേയും മനസില്‍ വിങ്ങലായി തുടരുകയാണ്. ഈ സിനിമ പലര്‍ക്കും പഴയ കാലത്തിലേക്കുള്ള മടങ്ങിപ്പോക്കായിരുന്നു. തങ്ങളുടെ ജീവിതത്തിലുണ്ടായിരുന്ന ജാനുവിനേയും റാമിനേയും പലരും ഓര്‍ത്തെടുത്തു. സിനിമയിലെ നടന്‍ വിജയ് തന്നെ തന്റെ ജീവിതത്തില്‍ ജാനുവിനെ കുറിച്ച് തുറന്നു പറയുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

നാലാം ക്ലാസില്‍ വെച്ച് തനിക്കുണ്ടായ പ്രണയമാണ് വിജയ് സേതുപതി യുടെ ജീവിതത്തിലെ ജാനു. എന്നാല്‍ തന്റെ ജാനുവിനെ തേടിപ്പോകാനോ പുറകെ നടക്കാനോ താല്‍പ്പര്യം ഇല്ല എന്നാണ് താരം പറയുന്നത്. ലവ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നതുപോലും ആ സമയത്താണെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. 

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയത്. അവളെ കാത്തുനില്‍ക്കുന്നതും എന്റെ കാത്തിരിപ്പിന് അവള്‍ പുഞ്ചിരി പകരം തരുന്നതും കണ്ട്, കൂട്ടുകാരനാണ് ഇത് 'ലവ്' ആണെന്നു പറഞ്ഞത്.'ലവ്' എന്ന വാക്ക് പോലും ആദ്യമായി കേള്‍ക്കുന്നത് അ ന്നാണ്. പക്കാ തമിഴ് മീഡിയം സ്‌കൂളാണ്. അഞ്ചാം ക്ലാസ്സ് വരെ സണ്‍ഡേ, മണ്‍ഡേ, ട്യൂസ്‌ഡേ പോലും അറിയില്ലായിരുന്നു.

കടം കൂടിയതോടെ എല്ലാം വിറ്റുപെറുക്കി ഞങ്ങള്‍ ചെന്നൈയിലേക്കു താമസം മാറി. ആറാം ക്ലാസ്സില്‍ പുതിയ സ്‌കൂളില്‍ ചേര്‍ന്ന ശേഷം ജീവിതം മാറി. എന്റെ 'ജാനു' ആ നാലാംക്ലാസ്സുകാരിയാണ്. അവളുടെ പേരു പോലും ഓര്‍മയില്ല. ആ നാളുകളോടു വല്ലാത്ത സ്‌നേഹമുണ്ട്. പക്ഷേ, തേടിപ്പോകാനോ പിന്നാലെ നടക്കാനോ ഞാനില്ല.' സേതുപതി പറഞ്ഞു. 

ജാനുവിനെ കുറിച്ച് മാത്രമല്ല തന്റെ ജീവിതത്തിലെ എല്ലാമെല്ലാമായ പ്രിയതമയെക്കുറിച്ചും താരം മനസു തുറന്നു. ജെസിയുമായുള്ള പ്രണയകാലത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. അന്ന് 20 വയസായിരുന്നു സേതുപതിക്ക്. ഗള്‍ഫില്‍ വെച്ച് സുഹൃത്തിലൂടെയാണ് ജെസിയെക്കുറിച്ച് അറിയുന്നത്. മലയാളിയാണെന്നും കൊല്ലംകാരിയാണെന്നും എന്ന് അറിഞ്ഞു. 

'യാഹൂ ചാറ്റ് വഴി ഞാനാണ് പ്രപ്പോസ് ചെയ്തത്. 'ഐ ലവ് യൂ' എന്നല്ല 'നമുക്ക് കല്യാണം കഴിച്ചാലോ' എന്നു നേരേയങ്ങു ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവള്‍ ഓക്കെ പറഞ്ഞു. മൂന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷം എന്റെ 23ാം വയസ്സില്‍ വിവാഹം. നിശ്ചയത്തിന്റെയന്നാണ് നേരില്‍ കാണുന്നത്. പിന്നെ, ഗള്‍ഫിലേക്കു പോയില്ല' സേതുപതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com