പൂജയ്ക്ക് വിളിച്ച ജയറാമിനോട് മോഹന്‍ലാല്‍ ചോദിച്ചു: ഇതിനൊക്കെ എന്തിനാണ് മെസ്സേജ്?; സ്‌റ്റേജ് കെട്ടുന്നതിനും മുമ്പേ എത്തിയത് മമ്മൂട്ടി: 'ഗ്രാന്റ് ഫാദറിന്റെ' പൂജ ഗ്രാന്റാക്കി താരങ്ങള്‍

ജയറാം നായകനാകുന്ന 'ഗ്രാന്‍ഡ് ഫാദര്‍' സിനിമയുടെ പൂജയ്ക്കായി താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തി
പൂജയ്ക്ക് വിളിച്ച ജയറാമിനോട് മോഹന്‍ലാല്‍ ചോദിച്ചു: ഇതിനൊക്കെ എന്തിനാണ് മെസ്സേജ്?; സ്‌റ്റേജ് കെട്ടുന്നതിനും മുമ്പേ എത്തിയത് മമ്മൂട്ടി: 'ഗ്രാന്റ് ഫാദറിന്റെ' പൂജ ഗ്രാന്റാക്കി താരങ്ങള്‍

യറാം നായകനാകുന്ന 'ഗ്രാന്‍ഡ് ഫാദര്‍' സിനിമയുടെ പൂജയ്ക്കായി താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തി.തന്നെ സംബന്ധിച്ചടത്തോളം ഇതു സ്വപ്നസാക്ഷാത്കാരമാണെന്ന് ജയറാം പറഞ്ഞു. മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമേ നിരവധി താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. 

'കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി എന്റെ ചിത്രങ്ങളുടെ പൂജ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന് അതിനേക്കാളൊക്കെ ഉപരി സന്തോഷിക്കുന്നത് രണ്ടുപേരുടെ സാനിധ്യം കൊണ്ടാണ്'-ജയറാം പറഞ്ഞു. 

'ഞാന്‍ സിനിമയില്‍ എത്തുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ ദൂരെ നിന്നും അത്ഭുതത്തോടെയും ആശ്ചര്യത്തോടെയും മാത്രം നോക്കിക്കണ്ടിരുന്ന ഞാന്‍ മനസ്സില്‍ ആരാധിച്ചുകൊണ്ടിരുന്ന ഇപ്പോഴും ആരാധിച്ചുകൊണ്ടിരിക്കുന്ന രണ്ട് ജ്യേഷ്ഠന്മാര്‍. ഞാന്‍ സിനിമയിലെത്തി മുപ്പതുവര്‍ഷം പിന്നിടുമ്പോഴും ഒരനുജനെപ്പോലെ അവര്‍ എനിക്ക് സ്‌നേഹം നല്‍കികൊണ്ടിരിക്കുന്നു. ചേട്ടന്മാരെപ്പോലെ ഞാന്‍ അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാത്രമാണെന്ന് എനിക്കുതോന്നുന്നു, വെറുമൊരു ഫോണ്‍ മെസേജിലൂടെ അവര്‍ ഇവിടെ വരാമെന്നു പറഞ്ഞത്.'

'ലാല്‍ സാറിനാണ് ഞാന്‍ ആദ്യം മെസേജ് അയക്കുന്നത്. 'ലാലേട്ടാ എന്റെയൊരു പടത്തിന്റെ പൂജയ്ക്ക് വന്നൊന്ന് വിളക്കുകൊളുത്തി തരുമോ?'. 'അനിയാ ഇതിനൊക്കെ എന്തിനാണ് മെസേജ്, എവിടെയാ എത്തേണ്ടതെന്നുമാത്രം പറയൂ,'-ഇങ്ങനെയായിരുന്നു അദ്ദേഹം എനിക്കു തിരിച്ച് അയച്ച മെസേജ്'.

'അതുപോലെ തന്നെ മമ്മൂക്കയ്ക്കും മെസേജ് അയച്ചു. അദ്ദേഹം മൂന്നാം തിയതി രാവിലെ അവിടെ ഉണ്ടാകുമെന്നാണ് തിരിച്ച് അയച്ചത്. രാവിലെ വന്നുവെന്ന് മാത്രമല്ല ഈ സ്‌റ്റേജ് കെട്ടുന്നതിനു മുമ്പേ അദ്ദേഹം ഇവിടെ എത്തിയിരുന്നു. 'എല്ലാം ആയോടാ' എന്നുചോദിച്ച് രണ്ടുപ്രാവിശ്യം വന്നുപോകുകയും ചെയ്തു. ഇതൊക്കെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത കാര്യങ്ങളാണ്.'-ജയറാം പറഞ്ഞു.

ചടങ്ങിലേയ്ക്ക് ക്ഷണിച്ച ജയറാമിന് നന്ദി പറഞ്ഞായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. 'ഇത്തരമൊരു ചടങ്ങ് തന്നെ വളരെ നാളുകള്‍ക്കു ശേഷമാണ്. ഐശ്വര്യത്തിന്റെ തുടക്കമായി മാറി ഈ സിനിമ വലിയൊരു വിജയമായി മാറട്ടെ. ഞങ്ങളെ വിളിച്ചതിന് ജയറാമിന് നന്ദി.'-മോഹന്‍ലാല്‍ പറഞ്ഞു.

'വളരെ അപൂര്‍വമായി സംഭവിക്കുന്ന നിമിഷങ്ങളാണ് ഈ ചടങ്ങിലേതെന്നാണ് എനിക്കുതോന്നുന്നത്. സാധാരണ സിനിമയുടെ പൂജകള്‍ക്ക് ആ സിനിമയുമായി ബന്ധപ്പെട്ട ആളുകളാകും കൂടുതല്‍ ഉണ്ടാകുക. പക്ഷേ ഇത് എല്ലാ സിനിമയുമായും ബന്ധപ്പെട്ട് കിടക്കുന്ന ആളുകള്‍ ഒന്നിച്ചു വന്നിരിക്കുകയാണ്. അല്ലെങ്കില്‍ പിന്നെ വലിയ സിനിമകളുടെ വേദിയായിരിക്കണം. ഇതൊരു അപൂര്‍വഭാഗ്യമാണ്, നമുക്കും ഈ സിനിമയുടെ അണിയറക്കാര്‍ക്കും. ഗ്രാന്‍ഡ് ഫാദര്‍ എന്ന സിനിമ ഗ്രാന്‍ഡ് സക്‌സസ്സ് ആയി മാറട്ടെ.'-മമ്മൂട്ടി പറഞ്ഞു. 

കുമ്പസാരം എന്ന ചിത്രത്തിനു ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗ്രാന്‍ഡ് ഫാദര്‍. ഷാനി ഖാദറിന്റേതാണ് കഥ. അജിത സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 20നു ആരംഭിക്കും.

ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് വിഷ്ണുമോഹന്‍ സിത്താരയാണ്. അനുശ്രീയാണ് നായിക. ദിവ്യ പിള്ള, സുരഭി സന്തോഷ്, ബാബുരാജ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബൈജു സന്തോഷ്, സംവിധായകന്‍ ജോണി ആന്റണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സമീര്‍ഹക്ക് ഛായാഗ്രഹണവും രഞ്ജിത്ത് ടച്ച് റിവര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളാണ് പ്രധാന ലൊക്കേഷന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com